2014ലെ ഫോട്ടോ ഉപയോഗിച്ചുകൊണ്ട് വ്യാജപ്രചരണം. നദിയിലൂടെ ഒഴുകി വന്ന മൃതദേഹങ്ങൾ കാക്കകളും നായ്ക്കളും മറ്റും കൊത്തിവലിക്കുന്നതായി കാട്ടുന്ന ചിത്രം ഉത്തർപ്രദേശിൽ നിന്നും ബിഹാറിലേക്ക് ഒഴുക്കിവിട്ട മൃതദേഹങ്ങളുടേതാണ് എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയ വഴിയും മറ്റുമായി വസ്തുതാവിരുദ്ധമായ പ്രചാരണം നടക്കുന്നത്.
ഉത്തർപ്രദേശിൽ നിന്നും മൃതദേഹങ്ങൾ ബിഹാറിലെ ബക്സർ ജില്ലയില്‍ ഗംഗ നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിവന്നു എന്നത് വസ്തുത തന്നെയാണെങ്കിലും, പ്രചരിക്കുന്ന ചിത്രത്തിന് ഇതുമായി ബന്ധമില്ല എന്നാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ 'ഫാക്ട് ക്രെസെൻഡോ' പറയുന്നത്.
മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുകി വന്നതാണ് എന്ന് ബീഹാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരുന്നു. ബക്സറിലെ ഗംഗാ നദിയിൽ നിന്നും അഴുകിയ നിലയിലുള്ള 150 മൃതദേഹങ്ങൾ കണ്ടെടുത്തതായി ബിഹാർ സർക്കാർ പ്രതിനിധികൾ പറഞ്ഞിരുന്നു.
ദേശീയ മാദ്ധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ബക്സറിലെ ചൌസ സ്മശാനത്തിലും പരിസ്ഥിതി വളരെ മോശമാണ്. സംസ്കരിക്കാന്‍ പണം ഇല്ലാത്തവര്‍ ഗംഗയില്‍ മൃതദേഹം ഒഴുക്കി പോകുന്നു എന്ന് പ്രദേശ വാസികള്‍ പറയുന്നുണ്ട്.
എന്നാൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ചിത്രം ബക്സറിലേതല്ല. ജനുവരി 13, 2014ന് ഉന്നാവോയിൽ ഗംഗാ തീരത്ത് പൊങ്ങി വന്ന മൃതദേഹങ്ങളുടെ ചിത്രമാണ് വാസ്തവത്തിൽ ഇത്. ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി ഫോട്ടോഗ്രാഫര്‍ അമിത് യാദവാണ് ഈ ചിത്രം പകർത്തിയത്. നിലവിലെ കൊവിഡ് സാഹചര്യങ്ങളുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നും സൈറ്റ് വ്യക്തമാക്കുന്നു.
ഗൂഗിൾ റിവേഴ്‌സ് ഇമേജ് വഴിയാണ് സൈറ്റ് ഇക്കാര്യം കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കേന്ദ്ര സർക്കാർ അന്ന് അന്വേഷണ സംഘത്തെ അയച്ചിരുന്നതായും ഗെറ്റി ഇമേജസ് വഴി ലഭിച്ച ഈ ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ചുരുക്കത്തിൽ 2014ലെ ചിത്രമാണ് ഈയടുത്ത് നടന്നത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് എന്നാണ് 'ഫാക്ട് ക്രെസെൻഡോ' കണ്ടെത്തുന്നത്.
content details: fact check on photo propogated with fake information that dead bodies floated from up to bihar.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |