ന്യൂഡൽഹി: റഷ്യൻ നിർമ്മിത സ്‌പുട്‌നിക് 5 വാക്‌സിന് ഇന്ത്യയിലെ വില നിശ്ചയിച്ചു. 995.40 രൂപയാണ് ഡോസിന് ഈടാക്കുക. ഇറക്കുമതി ചെയ്യുന്ന വാക്‌സിൻ ഡോസുകൾക്ക് എന്നാൽ 5 ശതമാനം ജിഎസ്‌ടി കൂടെ ചേർത്താകും വില ഈടാക്കുക. ഡോ.റെഡ്‌ഡീസ് ലബോറട്ടറീസാണ് ഇന്ത്യയിൽ വാക്‌സിൻ ഉൽപാദിപ്പിക്കുന്നത്. 91.6 ആണ് സ്‌പുട്‌നിക് വാക്‌സിന്റെ ഫലപ്രാപ്‌തി. രാജ്യത്ത് കേന്ദ്ര അംഗീകാരം ലഭിക്കുന്ന മൂന്നാമത് വാക്‌സിനാണിത്. ഓക്‌സ്‌ഫോർഡ്- ആസ്‌ട്രസെനെക്കയുടെ കൊവിഷീൽഡ്, സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കൊവാക്‌സിൻ എന്നിവയാണ് ആദ്യം അംഗീകാരം നേടിയവ.
സ്‌പുട്‌നിക്കിന്റെ ആദ്യ ഡോസ് ഇന്ന് നിയന്ത്രിത രീതിയിൽ പുറത്തിറക്കിയതായി ഡോ.റെഡ്‌ഡീസ് അറിയിച്ചു. അടുത്തയാഴ്‌ച മുതൽ വിപണിയിൽ ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. നിലവിൽ പല സംസ്ഥാനങ്ങളിലും വാക്‌സിൻ ക്ഷാമമുണ്ട്.
റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്‌ത സ്‌പുട്‌നിക് വാക്‌സിൻ ഡോസുകൾ ഇന്ത്യയിലെത്തിയത് മേയ് ഒന്നിനാണ്. വാക്‌സിന് ഇന്ത്യയിൽ അനുമതി ലഭിച്ചത് ഏപ്രിൽ 13നാണ്. വരും മാസങ്ങളിൽ ഇറക്കുമതി ചെയ‌്‌ത കൂടുതൽ ഡോസുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ.റെഡ്‌ഡീസ് അറിയിച്ചു.
ഫൈസർ, മോഡേണ വാക്‌സിനുകൾക്ക് ശേഷം ലോകത്ത് ഏറ്റവുമധികം ഫലപ്രാപ്‌തി അവകാശപ്പെടുന്ന വാക്‌സിനാണ് സ്‌പുട്‌നിക്. ഇവയും രണ്ടു ഡോസുകളാണ് എടുക്കേണ്ടത്. ലോകത്താകെ 20 ലക്ഷം പേരിൽ ഇതിനകം വാക്‌സിൻ കുത്തിവച്ചിട്ടുണ്ട്. ഒരു ഡോസിന് പത്ത് ഡോളറിൽ താഴെയാണ് മറ്റ് രാജ്യങ്ങളിൽ വില. ദ്രവ രൂപത്തിലും പൊടിയായും വാക്‌സിൻ ലഭിക്കും. ദ്രവ രൂപത്തിൽ -18 ഡിഗ്രിയിലും പൊടിയായി 2 മുതൽ 8 ഡിഗ്രിവരെ താപനിലയിലുമാണ് സൂക്ഷിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |