കോട്ടയം: കൊവിഡ് മരണനിരക്ക് കൂടുന്നതോടെ പള്ളികളിൽ വാതക ശ്മശാനങ്ങൾ സ്ഥാപിക്കാൻ നീക്കം. കർദ്ദിനാൾ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവ ഇതിനായി പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. സീറോമലബാർ, ലാറ്റിൻ, മലങ്കര കത്തോലിക്ക സഭാധികാരികളും സി.എസ്.ഐ സഭയും ഈ സംവിധാനത്തോട് ഐക്യപ്പെട്ടുവെന്നാണ് അറിയുന്നത്. മൃതദേഹങ്ങൾ മണ്ണിൽ കുഴിച്ചിടുന്ന രീതിയാണ് ഇത്രയും കാലം ക്രൈസ്തവ സഭകൾ അവലംബിച്ചിരുന്നത്.
പല പള്ളികളിലെ സെമിത്തേരികളും കല്ലറകൾ കൊണ്ട് നിറഞ്ഞിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതശരീരങ്ങൾ പത്തടി താഴ്ചയിൽ കുഴിയെടുത്ത് സംസ്കരിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ഇതിനുള്ള സൗകര്യം മിക്ക പള്ളി സെമിത്തേരികളിലും ഇപ്പോളില്ല. അതിനാലാണ് വാതക ശ്മശാനങ്ങൾ സ്ഥാപിക്കുന്നത് ഉത്തമമെന്ന് സഭാ നേതൃത്വം കണ്ടെത്തിയത്.
വാതകമുപയോഗിച്ച് മൃതദേഹം ദഹിപ്പിച്ചശേഷം ഭൗതിക അവശിഷ്ടം ശേഖരിച്ച് സഭാ ശുശ്രൂഷകളോടെ കല്ലറയിൽ നിക്ഷേപിച്ച് സംസ്കരിക്കാമെന്നാണ് സഭാ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. ഇതിനോടകം സഭാ വിശ്വാസികളിൽ പലരുടെയും മൃതദേഹങ്ങൾ ഇത്തരത്തിൽ സംസ്കരിച്ചിരുന്നു. ചങ്ങനാശേരിയിൽ കഴിഞ്ഞദിവസം ഒരാളുടെ മൃതദേഹം കൊടിമരത്തിന്റെ ചുവട്ടിൽ ദഹിപ്പിക്കാനുള്ള സാമഗ്രി എത്തിച്ച് കത്തിച്ചിരുന്നു. ഭൗതികാവശിഷ്ടം കല്ലറയിൽ കത്തോലിക്ക ശുശ്രൂഷകളോടെ സംസ്കരിക്കുകയും ചെയ്തിരുന്നു.
വാതക ശ്മശാനം സെമിത്തേരിയിൽ തന്നെ സ്ഥിരമായി സ്ഥാപിക്കാനും ആലോചന നടക്കുന്നുണ്ട്. ചുരുക്കത്തിൽ മണ്ണിൽ കുഴിച്ചിടുന്ന രീതി കത്തോലിക്ക സഭയിലും മറ്റ് ക്രൈസ്തവ പള്ളികളും ഉണ്ടാക്കാനാണ് ആലോചന മുറുകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |