കാസർകോട്: പ്രാണവായു കിട്ടാതെ കാസർകോട് ജില്ലയിലെ ഒരു രോഗിയ്ക്കും രോഗം മൂർച്ഛിക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുതെന്ന നിർബന്ധമാണ് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും. അതിനായി ഇരുവരും കണ്ടെത്തിയ പോംവഴിയാണ് ഓക്സിജൻ സിലിണ്ടർ ചാലഞ്ച്. ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്സിജൻ ക്ഷാമത്തിനുള്ള മുൻകരുതൽ എന്ന നിലയിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി നമ്മുടെ നാട്ടിലെ മുഴുവൻ നല്ലവരായ ആളുകളുടെയും സഹകരണം ജില്ലയ്ക്ക് വേണ്ടി തേടുകയാണ് ഓക്സിജൻ ചാലഞ്ചിലൂടെ.
സാമൂഹിക സാംസ്‌കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ് സിലിൻഡറുകൾ ജില്ലയ്ക്ക് വേണ്ടി സംഭാവന ചെയ്ത് സിലിണ്ടർ ചാലഞ്ചിൽ പങ്കാളികളാവണം എന്നാണ് കാസർകോട് കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെ അഭ്യർത്ഥിച്ചിരിക്കുന്നത്.
കാസർകോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രി, ചെങ്കളയിലെ സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടിരുന്നു. കർണ്ണാടക കൈമലർത്തിയതിനെ തുടർന്ന് കണ്ണൂർ പറശ്ശിനിക്കടവിലെ പ്ലാന്റിൽ നിന്ന് ഓക്സിജൻ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഈ സാഹചര്യം മറികടക്കാനാണ് ഓക്സിജൻ ചാലഞ്ചുമായി ജില്ലാ ഭരണകൂടം മുന്നോട്ടുവന്നത്. ഓക്സിജൻ ചാലഞ്ചിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തുവന്നെങ്കിലും പലരും കരുതലിനായി പ്രാണവായു നൽകുന്നതിന് മുന്നോട്ടുവരുന്ന കാഴ്ചയാണെങ്ങും. പ്രഖ്യാപനം പുറത്തുവന്ന ഉടനെ 15 സിലിണ്ടറുകൾ വാഗ്ദാനം ചെയ്ത് മൂന്ന് പേർ രംഗത്തുവന്നു.
അതേസമയം മെഡിക്കൽ കോളേജ് , ടാറ്റ കൊവിഡ് ആശുപത്രി എന്നിവയുടെ ഇന്നത്തെ അവസ്ഥ ചൂണ്ടികാണിച്ച് ആരോഗ്യരംഗത്തും സർക്കാർ, കാസർകോട് ജില്ലയെ അവഗണിക്കുകയാണെന്ന വിമർശനം ചിലർ ഉന്നയിച്ചു. അവഗണനയ്ക്ക് തെളിവാണ് ഇപ്പോഴത്തെ ഓക്സിജൻ ക്ഷാമമെന്നും കളക്ടറുടെ എഫ്.ബി. പോസ്റ്റിൽ ചിലർ കുറിച്ചിട്ടുണ്ട്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടായപ്പോൾ പ്രശ്ന പരിഹാരത്തിന് കളക്ടറുടെ സഹായം തേടിയിട്ടും അതിനെ ഗൗനിച്ചില്ലെന്ന വിമർശനവും ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |