SignIn
Kerala Kaumudi Online
Friday, 19 April 2024 5.45 PM IST

പെരുമഴ, കടൽക്ഷോഭം വീടുകൾ മുങ്ങി, കൃഷിനാശം

pin

തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കനത്ത മഴയും കാറ്റും കടൽക്ഷോഭവും നാശം വിതയ്ക്കുന്നത് കൊവിഡിൽ ഉഴലുന്ന സംസ്ഥാനത്തെ ആശങ്കയുടെ മുൾമുനയിലാക്കി.

കനത്ത മഴയ്ക്കിടെ കോഴിക്കോട് മുക്കം ചേനോത്ത് കിഴക്കേ എടത്തുംപൊയിൽ ഇന്നലെ പുഴയിൽ കുളിക്കാനിറങ്ങിയ ആദർശ് (19) മുങ്ങിമരിച്ചു. എറണാകുളം ചെല്ലാനത്ത് വെള്ളക്കെട്ടിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി.

വ്യാഴാഴ്ച മുതൽ അതിശക്തമായി പെയ്യുന്ന മഴയ്ക്കൊപ്പം കടലാക്രമണവും രൂക്ഷമായതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. കുട്ടനാട്ടിലുൾപ്പെടെ വ്യാപക കൃഷിനാശമുണ്ടായി. കനത്തമഴ മുന്നറിയിപ്പുണ്ടായ ജില്ലകളിൽ ഇന്നലെ വാക്സിൻ വിതരണം നടന്നില്ല.

കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൊഴികെ മഴയിലും കാറ്റിലും കൃഷിനാശമുണ്ടായി. തീരപ്രദേശങ്ങളിൽ മിക്കയിടത്തും ജനവാസ കേന്ദ്രങ്ങളിൽ കടൽ കയറി. കടലാക്രമണം ശക്തമായ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങളെ ജില്ലാ ഭരണകൂടങ്ങൾ മാറ്റുന്നുണ്ടെങ്കിലും കൊവിഡ് വ്യാപനം വെല്ലുവിളിയാണ്.

കണ്ണൂരിലെ പഴയങ്ങാടി, മുഴിപ്പിലങ്ങാടി, മാട്ടൂൽ, തലായി, കോഴിക്കോട്ടെ തോപ്പയിൽ, വടകര, കൊയിലാണ്ടി, ബേപ്പൂർ, മലപ്പുറത്തെ പൊന്നാനി, വെളിയംകോട്, തൃശൂരിലെ ചാവക്കാട്, കാെടുങ്ങല്ലൂർ, എറണാകുളത്തെ ചെല്ലാനം, വൈപ്പിൻ, ആലപ്പുഴയിലെ ചേർത്തല, അമ്പലപ്പുഴ, കൊല്ലത്തെ അഴീക്കൽ, വാടി, തിരുവനന്തപുരത്തെ അഞ്ചുതെങ്ങ്, പൊഴിയൂർ, വിഴിഞ്ഞം, പനത്തുറ, അടിമലത്തുറ എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷം.

കൊല്ലം മുക്കത്ത് പൊഴിമുറിഞ്ഞ് തീരദേശ റോഡ് തകർന്നു. മൺട്രോതുരുത്തിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

കുട്ടനാട്ടിൽ രണ്ടു വലിയ പാഠശേഖരങ്ങളിൽ മടവീഴ്ചയുണ്ടായതോടെ ജലനിരപ്പുയർന്നു. കാവാലം മാണിക്യമംഗത്തും ചമ്പക്കുളം ഇല്ലംചിറ തൊള്ളായിരം പാടശേഖരത്തുമാണ് മടവീണത്. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. മലയോര മേഖലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ രാത്രിയാത്ര പൂർണമായും ഒഴിവാക്കണം.

'' റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയുണ്ടാകാം. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരവും. ഇന്ന് പകലോടു കൂടി ചുഴലിക്കാറ്റ് കേരള തീരത്തു നിന്ന് വടക്കോട്ട് നീങ്ങാനുള്ള സാദ്ധ്യതയും കാണുന്നുണ്ട്. എന്നിരുന്നാലും നമ്മൾ ജാഗ്രത കൈവിടരുത്.

-മുഖ്യമന്ത്രി പിണറായി വിജയൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.