നെൽപ്പാടങ്ങളിൽ പൊടിവിത നടത്താൻ കഴിയാതെ കർഷകർ
നെന്മാറ: ലോക്ഡൗണിൽ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ കാർഷികമേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കാർഷികമേഖല കൂപ്പുകുത്തും. കാർഷികാനുബന്ധ സാമഗ്രികൾ വില്പന നടത്തുന്ന കടകൾ ലോക്ഡൗണിനെ തുടർന്ന് അടച്ചതിനാൽ കൃഷി ആവശ്യത്തിനുള്ള പല വസ്തുക്കളും ലഭ്യമല്ല. ഇതോടെ സമയബന്ധിതമായി ചെയ്തുതീർക്കേണ്ട കാർഷിക ജോലികൾ പലതും മുടങ്ങിയിരിക്കുകയാണ്. കൊവിഡ് മൂലമുണ്ടായ തൊഴിലാളികളുടെ അഭാവത്തിനൊപ്പം അവശ്യവസ്തുക്കളും ഇല്ലാതായതോടുകൂടി കർഷകർ കടുത്ത സമ്മർദ്ദത്തിലാണ്.
ഇടവേളകളിൽ ലഭിച്ച വേനൽമഴയെ കൃത്യമായി ഉപയോഗിക്കാനാകാതെ വിഷമിക്കുകയാണ് ജില്ലയിലെ നെൽകർഷകർ. നെന്മാറ, അയിലൂർ, എലവഞ്ചേരി, മേലാർകോട് പഞ്ചായത്തുകളിലെ കർഷകർ അടുത്ത വിളയ്ക്കുള്ള ജോലികൾ പാതിവഴിയിൽ ഉപേക്ഷിച്ച അവസ്ഥയിലാണ്. നെൽപ്പാടങ്ങളിൽ പൊടിവിത നടത്താനായി ചാണകവും ചുണ്ണാമ്പും ചേർത്ത് മിശ്രിതം ഉപയോഗിച്ചെങ്കിലും തുടർച്ചയായ പെയ്ത വേനൽമഴയിൽ മണ്ണിന് ഈർപ്പം കൂടിയതിനാൽ ട്രാക്ടർ ഉയോഗിച്ച് പൂട്ടാൻ കഴിയാത്ത സ്ഥിതിയാണ്. വേനൽ മഴ മാറി, പാടങ്ങൾ ഉണങ്ങിയാൽ ഉഴുതുമറിക്കൽ നടത്തി, പൊടിവിത നടത്താമെന്നാണ് കർഷകർ പറയുന്നത്. പൊടിവിതയ്ക്ക് ഈർപ്പം കൂടിയാൽ നെൽവിത്ത് മുളകളെയും ചെടിയുടെ വളർച്ചയെ സാരമായി ബാധിക്കുകയും ഉത്പാദനക്ഷമത കുറയുകയും ചെയ്യും. കൂടുതൽ പാടങ്ങളിൽ പൊടിവിത നടന്നില്ലെങ്കിൽ ഇക്കുറി ഭൂരിഭാഗം നെൽപ്പാടങ്ങളും ഞാറ് നടുന്ന രീതിയിലേക്ക് മാറേണ്ടിവരും. അങ്ങനെയെങ്കിൽ തൊഴിലാളി ക്ഷാമം തിരിച്ചടിയായേക്കും.
റബർ കർഷകരെ സംബന്ധിച്ച് മഴ തുടങ്ങുന്നതിനു മുമ്പേ ഷേഡ് ഇടേണ്ടത് അത്യാവശ്യമാണ്. എന്നാൽ പ്ലാസ്റ്റിക്, പശ എന്നിവ ലഭ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മഴയ്ക്ക് മുമ്പ് ഷേഡ് ഇട്ടില്ലെങ്കിൽ അടുത്ത മഴക്കാലത്ത് ടാപ്പിംഗ് നടത്താൻ സാധിക്കാതെ വരും. അതുപോലെ തന്നെ മലയോരമേഖലയിലെ കുരുമുളക്, ഏലം കർഷകരും വളം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, നീറ്റുകക്ക, കീടനാശിനികൾ എന്നിവ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. വേനൽമഴ നന്നായി കിട്ടിയ സാഹചര്യത്തിൽ കൃത്യമായ പരിചരണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ വിളയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |