ഹനുമാൻ സ്റ്റിക്കർ പതിച്ച ആംബുലൻസിൽ കയറാൻ വിസമ്മതിച്ച കേരളത്തിലെ ദമ്പതികൾ മരണപ്പെട്ടുവെന്ന് വ്യാജപ്രചാരണം. 'ഇൻഷോർട്ട്സ്' എന്ന ന്യൂസ് സമ്മറി ആപ്പ് ആണ് ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള വാർത്ത നൽകിയതെന്ന വ്യാജപ്രചരണമാണ് നടക്കുന്നത്. 'ഇന്ദു മക്കൾ കട്ച്ചി' എന്ന തമിഴ്‌നാട്ടിലെ ഹിന്ദു ദേശീയവാദി പാർട്ടി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു സ്ക്രീൻഷോട്ട് പങ്കുവച്ചിരുന്നു. 'വിശ്വസിക്കാനാവുന്നില്ല... ശരിയാണെങ്കിൽ... ആരെങ്കിലും ദയവായി സത്യാവസ്ഥ എന്തെന്ന് കണ്ടെത്തൂ.. എന്ന കുറിപ്പോടെയാണ് 'ഇന്ദു മക്കൾ കട്ച്ചി' ട്വിറ്റർ വഴി ഈ സ്ക്രീൻഷോട്ട് പങ്കുവച്ചത്.
പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രമന്ത്രിഅമിത് ഷായുടെയും 'ഹാർഡ്ക്കോർ സപ്പോർട്ടർ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന 'എൻ ശ്രീനിവാസുലു റെഡ്ഢി' എന്ന ട്വിറ്റർ പ്രൊഫൈലും ഈ സ്ക്രീൻഷോട്ട് പങ്കുവച്ചിരുന്നു. തന്റെ ട്വീറ്റിൽ ഇയാൾ 'ഹനുമാൻ സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസിൽ കയറാൻ വിസമ്മതിച്ച കേരളത്തിലെ ദമ്പതികൾ മരണപ്പെട്ടു... 100% സാക്ഷരത'-എന്നും കുറിച്ചിട്ടുണ്ട്. ഫേസ്ബുക്ക് വഴി വൻതോതിലാണ് ഈ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കപ്പെട്ടത്.
എന്നാൽ ഈ സ്ക്രീൻഷോട്ട് നിർമിച്ചെടുത്തതെന്നാണ് വസ്തുതാ പരിശോധനാ മാദ്ധ്യമമായ 'ആൾട്ട് ന്യൂസ്' ചൂണ്ടിക്കാട്ടുന്നത്. ഹനുമാൻ സ്റ്റിക്കർ പതിച്ച ആംബുലൻസ് സംബന്ധിച്ച വാർത്ത ദേശീയ മാദ്ധ്യമമായ 'ഹിന്ദുസ്ഥാൻ ടൈംസ്' നൽകി എന്നുള്ള പ്രചാരണമാണ് നടക്കുന്നത്. എന്നാൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ സൈറ്റിൽ നിന്നും ഇത്തരത്തിൽ ഒരു വാർത്ത കണ്ടെത്താൻ സാധിച്ചിട്ടില്ല.
കാവി നിറത്തിലുള്ള ഹനുമാൻ സ്റ്റിക്കർ പതിപ്പിച്ച ആംബുലൻസിന്റെ ചിത്രം ഉൾപ്പെടുത്തിയ ഒരു വാർത്ത ഹിന്ദുസ്ഥാൻ ടൈംസ് നൽകിയിട്ടുണ്ടെങ്കിലും അതിനു കേരളവുമായി യാതൊരു ബന്ധവുമില്ല എന്നുള്ളതാണ് വസ്തുത. ഉത്തരാഖണ്ഡിൽ കൊവിഡ് മൂലം കർഫ്യു ഏർപ്പെടുത്തിയതിനെ കുറിച്ചുള്ള വർത്തയിലാണ് ഹിന്ദുസ്ഥാൻ ടൈംസ് ഈ ചിത്രം നൽകിയിട്ടുള്ളത്.
ഇത്തരത്തിൽ ഒരു വാർത്ത തങ്ങൾ നൽകിയിട്ടില്ലെന്നും ഇത് വ്യാജമായി സൃഷ്ടിച്ചെടുത്തതാണെന്നും ഇൻഷോർട്ട്സ് പ്രതിനിധിയും ആൾട്ട് ന്യൂസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സ്ക്രീൻഷോട്ടിൽ കാണുന്ന ഇംഗ്ളീഷ് അക്ഷരങ്ങൾക്ക് ഇൻഷോർട്ട്സ് സാധാരണ ഉപയോഗിക്കുന്ന ഫോണ്ടിനോട് സാമ്യമില്ലെന്നതും വ്യക്തമാണ്. മാത്രമല്ല, ഹനുമാൻ സ്റ്റിക്കർ പതിപ്പിച്ച ആംബുലൻസിന്റെ ചിത്രം ബംഗളുരുവിൽ നിന്നുമാണ് എടുത്തിട്ടുള്ളതെന്നും വ്യക്തമായിട്ടുണ്ട്.
ആംബുലൻസിന്റെ മുമ്പിൽ 'പ്രസന്ന ആംബുലൻസ് സർവീസസ്' എന്നെഴുതിയിട്ടുണ്ട്. ഇത് ബംഗളുരുവിലെ സ്ഥാപനമാണ്. മുസ്ലിമായതിനാൽ രാജസ്ഥാനിലെ ജനന ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചില്ലെന്ന് ഗർഭിണിയായ ഒരു യുവതി ആരോപിച്ചത് വാർത്തയായിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനായാണ് ഹനുമാൻ സ്റ്റിക്കർ പതിച്ച ആംബുലൻസ് സംബന്ധിച്ച വാർത്ത സൃഷ്ടിച്ചെടുത്തതെന്നും ആൾട്ട് ന്യൂസ് പറയുന്നു. ആംബുലൻസിൽ വച്ച് പ്രസവിച്ച ഈ സ്ത്രീയുടെ കുഞ്ഞ് മരിച്ചുപോയിരുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
content highlights: fact check on news that kerala couple who refused to mount ambulance with hanuman sticker died.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |