കൊച്ചി:ഡോ.ശശി തരൂർ എം.പിക്കെതിരായ അപകീർത്തിക്കേസിൽ തിരുവനന്തപുരം അഡി. സി.ജെ.എം കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. ശശി തരൂരിന്റെ 'ദ ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്തകത്തിൽ കേരളത്തിലെ നായർ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്നും ഇതു നായർ സ്ത്രീ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ആരോപിച്ച് തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി സന്ധ്യ ശ്രീകുമാർ ആണ് ഹർജി നൽകിയത്. കേസ് റദ്ദാക്കാൻ ശശി തരൂർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്.
1989ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പരാമർശങ്ങൾ പ്രാചീന കേരളത്തിലെ സാമൂഹ്യ സ്ഥിതിയെ അടിസ്ഥാനമാക്കിയാണെന്നും എ. ശ്രീധരമേനോൻ ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശശി തരൂരിന്റെ ഹർജിയിൽ പറയുന്നു. പണ്ടു നായർ സ്ത്രീകൾ പുരുഷന്മാരെ സ്വീകരിക്കാൻ തയ്യാറുണ്ടോയെന്ന് തിരിച്ചറിഞ്ഞിരുന്നത് അവരുടെ മുറിക്കു മുന്നിൽ മറ്റു പുരുഷന്മാരുടെ ചെരിപ്പുണ്ടോ എന്നു നോക്കിയാണെന്ന ശശി തരൂരിന്റെ പുസ്തകത്തിലെ പരാമർശം നായർ സ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് ഹർജിക്കാരിയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |