തൃശൂർ: മുളങ്കുന്നത്ത്കാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്നവരിൽ 10 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇത്തരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരിൽ മരിച്ച ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
മൊത്തം 117 പേരെയാണ് പരിശോധിച്ചത്. രോഗബാധിതരെ അവണൂർ പഞ്ചായത്തിന്റെ കീഴിലുള്ള ഡി.സി.സി ക്യാമ്പിലേക്ക് മാറ്റി. മറ്റുള്ളവരെ വടക്കാഞ്ചേരി നഗരസഭയുടെ കീഴിൽ വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളിലേക്ക് മാറ്റി. മുളങ്കുന്നത്ത്കാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലും പരിസര പ്രദേശങ്ങളിലും രോഗികളോ കൂട്ടിരിപ്പുകാരോ അല്ലാത്തവരായ 200 ഓളം പേരാണ് അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നത്. ഇത്തരത്തിലുള്ളവരിലൂടെ കൊവിഡ് രോഗ വ്യാപനത്തിനുള്ള സാഹചര്യമുള്ളതിനാലാണ് പരിശോധന നടത്തിയത്.
ജില്ലാ പൊലീസ് മേധാവി മുഖാന്തിരം അപേക്ഷ നൽകിയത് പ്രകാരം കളക്ടർ മെഡിക്കൽ കോളേജ് കാമ്പസിൽ നിന്നും ഇത്തരം ആളുകളെ ഒഴിവാക്കുന്നതിന് വടക്കാഞ്ചേരി മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇന്നലെ ജില്ലാ പൊലീസ് മേധാവി ആദിത്യയുടെ നേതൃത്വത്തിൽ സിറ്റി അസി. പൊലീസ് കമ്മിഷണർ ബേബി, മെഡിക്കൽ കോളേജ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ അനന്തലാൽ, ആർ.എം.ഒ ഡോ. രണദീപ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. ലോല, സൂപ്രണ്ട് ഡോ. ബിജുകൃഷ്ണൻ, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ സുരേന്ദ്രൻ, വടക്കാഞ്ചേരി ആരോഗ്യവകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ തുടങ്ങിയവർ ഒന്നിച്ച് ആശുപത്രി പരിസരത്ത് അവർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിൽ ഇത്തരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളുകളെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കുന്ന പ്രവർത്തനം തുടരാനാണ് ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |