കൊച്ചി: കേരളത്തിനാവശ്യമായ കൊവിഡ് വാക്‌സിൻ എന്നു ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ ഒരാഴ്‌ചയ്ക്കകം അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നിലവിൽ കേരളത്തിനു വിതരണം ചെയ്യുന്നതെങ്ങനെ, ആവശ്യമായതത്രയും എപ്പോഴാണ് നൽകാനാവുക തുടങ്ങിയ കാര്യങ്ങൾ അറിയിക്കാനാണ് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകണമെന്നും വാക്‌സിൻ നിർമ്മാണ ശേഷിയുള്ള കമ്പനികൾക്ക് സാങ്കേതിക വിദ്യ കൈമാറണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ.കെ.പി.അരവിന്ദൻ ഉൾപ്പെടെ നൽകിയ ഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് സാങ്കേതിക വിദ്യ കൈമാറണമെന്നാണ് ഹർജിയിലെ ഒരാവശ്യം. സംസ്ഥാന സർക്കാർ പോലും ഇതാവശ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു.
സാങ്കേതിക വിദ്യ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് നീതി ആയോഗിന്റെ അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണിതെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചു. പക്ഷപാതം കാണിക്കുന്നില്ലെന്നും സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് വിതരണമെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. നിലവിലെ സാഹചര്യത്തിൽ വാക്സിൻ നിർമ്മാണം പ്രായോഗികമല്ലെന്നും കഴിയാവുന്നത്ര വാക്സിൻ ലഭ്യമാക്കുകയാണ് വേണ്ടതെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ വിശദീകരിച്ചു.
വാക്സിൻ വൈകിയാൽ മരണം കൂടും, പരിഹാരം വേണ്ടേ?: ഹൈക്കോടതി
വാക്സിൻ വിതരണം വൈകുന്നത് കൊവിഡിന്റെ പുതിയ വകഭേദങ്ങൾ വ്യാപകമാകാനും മരണസംഖ്യ കൂടാനും ഇടയാക്കുമെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ.കെ.പി. അരവിന്ദൻ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
മേയ് 13ന് രാത്രി എട്ടുവരെ വാക്സിൻ ലഭിച്ചവരുടെ കണക്ക് ഉയർത്തിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, ഒട്ടേറെ പേർ മരിക്കുന്ന സാഹചര്യത്തിൽ, എത്രപേർക്കാണ് വാക്സിൻ കിട്ടിയതെന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളത്ത് 18.57 ശതമാനം പേർക്കാണ് വാക്സിൻ ലഭിച്ചത്. മലപ്പുറത്ത് ഏറെപ്പേർ മരിച്ചു. അവിടെ 10.75 ശതമാനത്തിനാണ് വാക്സിൻ കൊടുത്തത്. അവിടെ രണ്ട് ഡോസും ലഭിച്ചവർ 2.67 ശതമാനം മാത്രം. രണ്ടു ഡോസും ലഭിച്ചവർ ഏറ്റവും കൂടുതലുള്ള പത്തനംതിട്ട ജില്ലയിൽ പോലും അവർ 10.08 ശതമാനം മാത്രമാണ്. വേഗത്തിൽ നടപടിയുണ്ടായില്ലെങ്കിൽ ഒന്നോ രണ്ടോ വർഷം കൊണ്ടുപോലും മുഴുവൻ പേർക്കും വാക്സിൻ നൽകാൻ കഴിയില്ല. ഇൗ പ്രശ്നം പരിഹരിക്കേണ്ടതല്ലേ? - ഹൈക്കോടതി വാക്കാൽ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |