കൊച്ചി /ചാലക്കുടി: മലയാളസിനിമയിൽ വില്ലൻ, പൊലീസ് വേഷങ്ങളിൽ ശ്രദ്ധേയനായ നടൻ പി.സി. ജോർജ് (74) നിര്യാതനായി. ചാലക്കുടി കൊരട്ടി പൊങ്ങം പൈനാടത്ത് കുടുംബാംഗമാണ്. 2009ൽ തിരുവനന്തപുരത്ത് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പിയായി വിരമിച്ച ജോർജ്ജ് എൺപതോളം സിനിമകളിൽ അഭിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലം കുറെനാളായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 10ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ദീർഘകാലമായി ചികിത്സയിലായിരുന്ന ജോർജിനെ കഴിഞ്ഞമാസം 26നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1976ൽ 'അംബ അംബിക അംബാലിക" എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ ജോർജ് കൂടുതലും വില്ലൻ വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ഇടയ്ക്ക് അഭിനയം ഒഴിവാക്കി പൊലീസിലേക്ക് മടങ്ങിയെങ്കിലും വീണ്ടും തിരിച്ചെത്തി മികച്ച വേഷങ്ങൾ അഭിനയിച്ചു. ജോഷി, കെ.ജി. ജോർജ്, രാമു കാര്യാട്ട് തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
കോളേജ് പഠനകാലത്തുതന്നെ അഭിനയത്തിൽ തത്പരനായിരുന്നു. മിമിക്രിയിലും മോണോ ആക്ടിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിച്ചു. എസ്.ഐ ആയിരിക്കെ തിരുവനന്തപുരത്തെത്തിയ ജോർജ് മേരിലാൻഡ് സ്റ്റുഡിയോ ഉടമ പി. സുബ്രഹ്മണ്യവുമായി പരിചയത്തിലായി. സ്റ്റുഡിയോ കാണാനെത്തിയ ജോർജിനെ സുബ്രഹ്മണ്യമാണ് സിനിമയിലെത്തിച്ചത്.
തുടർന്ന് സുബ്രഹ്മണ്യത്തിന്റെ സിനിമകളിൽ സ്ഥിരമായി അഭിനയിച്ചു. മമ്മൂട്ടി നായകനായ 'സംഘ"ത്തിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രമാണ് ഏറെ പ്രശസ്തി നൽകിയത്. കമലഹാസൻ നായകനായ ചാണക്യനിലെ വില്ലൻ വേഷവും ശ്രദ്ധേയമായി. അഥർവ്വം, ഇന്നലെ, സംഘം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ആയിരപ്പറ, റാംജിറാവു സ്‌പീക്കിംഗ്, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. പരേതരായ പൈനാടത്ത് ചാക്കോയുടെയും മേരിയുടെയും മകനാണ്. ചാലക്കുടിയിലെ തങ്ങിണി കൊച്ചുമേരിയാണ് ഭാര്യ. മക്കൾ: കനക, കാഞ്ചന, റിജോ. മരുമക്കൾ: പ്രദീപ്, അനിൽ, ഫെബിയ. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കറുകുറ്റി ബത്‌ലഹേം പള്ളിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |