ആലപ്പുഴ: ചേർത്തല, മാവേലിക്കര താലൂക്കുകളിൽ ഒന്ന് വീതം ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി വില്ലേജിൽ സെന്റ് ജോർജ് എൽ.പി സ്‌കൂളിൽ തുറന്ന ദുരിതാശ്വാസ കേന്ദ്രത്തിൽ എട്ട് കുടുംബങ്ങളിലെ 15 പേരുണ്ട്. മാവേലിക്കര താമരക്കുളം വില്ലേജിൽ ചത്തിയറ ഗവ. എൽ.പി സ്‌കൂളിൽ തുറന്ന ക്യാമ്പിൽ ഏഴ് കുടുംബങ്ങളിലെ 21 പേരുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 24 പേരടങ്ങുന്ന ദേശീയ ദുരന്തനിവാരണ സേന ജില്ലയിലെത്തി. മൂന്നു ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവർത്തനം. ഇന്നലെ ചേർത്തല ഭാഗത്തെ കടലാക്രമണ പ്രദേശങ്ങളിൽ ഇവർ രക്ഷാപ്രവർത്തനങ്ങൾ നടത്തി.
പശുക്കൾക്ക് കരുതൽ
കൊവിഡ് ബാധിതരുടെ വീടുകളിലെ വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിന് താത്കാലിക ഷെഡുകൾ, കാലിത്തീറ്റ ലഭ്യമാക്കൽ, കറവ, ചികിത്സ എന്നിവ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് സമഗ്ര പദ്ധതി നടപ്പാക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. വെള്ളപ്പൊക്കം, കൊവിഡ്, കുളമ്പ് രോഗം എന്നിവ ക്ഷീരകർഷകരെ വലയ്ക്കുകയാണ്. കുട്ടനാട് മേഖലയിൽ എലിവേറ്റഡ് കാറ്റിൽ ഷെഡ് ലഭ്യമല്ലാത്തത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്. ജില്ലയിലെ ക്ഷീരസംഘങ്ങളുടെ സഹകരണത്തോടെ പ്രതിസന്ധി തരണം ചെയ്യുന്നതിന് ആവശ്യമായ പദ്ധതി നിർദ്ദേശം അടിയന്തരമായി സമർപ്പിക്കാൻ ജില്ലാ ക്ഷീരവികസന ഓഫീസർ അനുപമയേയും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എ.ജി. ജിയോയേയും ജില്ലാ വെറ്ററിനറി കേന്ദ്രം മേധാവി ഡോ.സിന്ധുവിനേയും ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |