കോഴിക്കോട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി 19500 പൾസ് ഓക്‌സിമീറ്ററുകൾ വാങ്ങും. പഞ്ചായത്തുകളിൽ 200, മുനിസിപ്പാലിറ്റികളിൽ 500, കോർപ്പറേഷനിൽ 2000 എണ്ണം എന്നിങ്ങനെയാണ് വാങ്ങിക്കുക. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന ദുരന്തനിവാരണ സമിതി യോഗത്തിലാണ് തീരുമാനം.
കൊവിഡ് ആശുപത്രികളിൽ വെന്റിലേറ്ററുകൾ ലഭ്യമാക്കാനായി നിയുക്ത എം.എൽ.എ മാരുടെ നേതൃത്വത്തിൽ ധന സമാഹരണം നടത്തും. സർക്കാർ ആശുപത്രികളിലെ മുഴുവൻ കിടക്കയ്ക്കും ഒരാഴ്ചയ്ക്കകം ഓക്‌സിജൻ ലൈൻ ഒരുക്കും.
അര ലക്ഷം കൊവിഡ് രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കാൻ ജില്ലയിൽ വളരെ നേരത്തെ ഒരുക്കങ്ങൾ നടത്തിയിരുന്നതായി കളക്ടർ സാംബശിവറാവു യോഗത്തിൽ പറഞ്ഞു. താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകൾ തയ്യാറാക്കിയത് ഇതിന്റെ ഭാഗമായാണ്. നിലവിൽ രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിൽ 75000 രോഗികൾക്ക് ആവശ്യമായ മുന്നൊരുക്കങ്ങളാണ് നടത്തി വരുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സംവിധാനം വിപുലീകരിച്ചതായി അദ്ദേഹം പറഞ്ഞു.
ഫറോക്ക് ഇ.എസ്.ഐ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി ഉടൻ പ്രവർത്തനം തുടങ്ങും. പ്രായമായവർക്കും കിടപ്പിലായവർക്കും വാക്‌സിനേഷൻ നൽകുന്നതിനായി മൊബൈൽ വാക്‌സിനേഷൻ സംവിധാനമൊരുക്കും. തീരദേശ മേഖലയിൽ കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ ഇവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ശ്രദ്ധയുണ്ടാവും. ടി.പി.ആർ റേറ്റ് കുറയാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ആളുകൾ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതൽ സെക്ടറൽ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, നിയുക്ത എം.എൽ.എ മാരായ പി.ടി.എ റഹീം, പി.എ. മുഹമ്മദ് റിയാസ്, ഇ.കെ വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, സച്ചിൻദേവ്, അഹമ്മദ് ദേവർകോവിൽ, കെ.കെ. രമ, ലിന്റോ ജോസഫ്, എ.ഡി.എം എൻ പ്രേമചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ എൻ. റംല തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |