ന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ തൽസമയം സംപ്രേക്ഷണം ചെയ്യാനുള്ള നിർദ്ദേശം സജീവ പരിഗണനയിലാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചു. സഹപ്രവർത്തകരുടെ അഭിപ്രായം തേടിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാദ്ധ്യമ പ്രവർത്തകർക്ക് സുപ്രീംകോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴി ലഭിക്കാനുള്ള മൊബൈൽ ആപ്പ് പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. പൊതുജനങ്ങൾക്ക് അവരെ ബാധിക്കുന്ന കോടതി നടപടികൾ തൽസമയം കാണാൻ അവസരം ലഭിക്കുന്നത് രാജ്യത്തെ ജുഡിഷ്യൽ നടത്തിപ്പ് സുതാര്യമാക്കും. വിവരങ്ങൾ കൈമാറുന്നതിൽ മാദ്ധ്യമങ്ങൾക്കുള്ള പങ്ക് പ്രധാനമാണ്. മാദ്ധ്യമ പ്രവർത്തകർക്ക് കോടതി റിപ്പോർട്ടിംഗിൽ കൂടുതൽ സൗകര്യം നൽകാനാണ് മൊബൈൽ ആപ്പ് ആവിഷ്കരിച്ചത്. ഇനി സുപ്രീംകോടതി വെബ്സൈറ്റിലും മൊബൈൽ ആപ്പിലും സുപ്രധാന വിധികളുടെ സംഗ്രഹം ലഭിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോടതി നടപടികൾ തൽസമയം സംപ്രേക്ഷണം ചെയ്യാമെന്ന് 2018ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് സ്വാപ്‌നിൽ ത്രിപാഠി കേസിൽ വിധിച്ചിരുന്നു. നീതി നിർവഹണത്തിനും വാദം കേൾക്കലിനും തടസമുണ്ടാകാതെയും കക്ഷികളുടെ അവകാശങ്ങൾ ഹനിക്കാതെയും ഘട്ടംഘട്ടമായി തൽസമയ സംപ്രേക്ഷണം നടപ്പാക്കണമെന്നാണ് അന്ന് കോടതി വിധിച്ചത്. ജുഡീഷ്യറിക്ക് കൂടുതൽ വിശ്വാസ്യത നൽകാൻ തൽസമയ സംപ്രേക്ഷണം സഹായിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |