തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ശക്തമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണെന്നും ആശുപത്രികൾക്ക് യഥാസമയം ആവശ്യമായ ചികിത്സാസാമഗ്രികൾ വിതരണം ചെയ്യുകയും രോഗം ബാധിച്ചവരെ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയമാക്കുന്നതിനുമുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെടുമങ്ങാട്, നെയ്യാറ്റിൻകര, പേരൂർക്കട എന്നീ ജില്ലാ ആശുപത്രികളിൽ പ്രത്യേക കൊവിഡ് വാർഡ് ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.കൊവിഡ് വാർഡുകളിലെ ചികിത്സാ സൗകര്യങ്ങൾ, മരുന്നുകൾ എന്നിവയും ഭക്ഷണവും ജില്ലാ പഞ്ചായത്ത് നൽകുന്നു. ഈ ആശുപത്രികളിൽ 200 ൽ കുറയാതെയുള്ള ബെഡ്ഡുകൾ സജ്ജമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി. ജനങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാവുന്ന വിധത്തിലുള്ള ഹെല്പ് ഡെസ്ക്,ടെലിമെഡിസിൻ,കൗൺസലിംഗ് സൗകര്യങ്ങൾ ജില്ലാ പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ശൈലജാബീഗം,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജലീൽ, വിളപ്പിൽ രാധാകൃഷ്ണൻ, സുനിത എന്നിവർ പങ്കെടുത്തു.
ഓക്സിജൻ പ്ലാന്റ്
ഓക്സിജൻ ക്ഷാമം തിരിച്ചറിഞ്ഞ് നെടുമങ്ങാട്, പേരൂർക്കട, നെയ്യാറ്റിൻകര ജില്ലാ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കി.ഒരു പ്ലാന്റിന് 1.25 കോടി രൂപ വീതമാണ് ചെലവ് വരുന്നത്. ചുരുങ്ങിയത് 200 രോഗികൾക്ക് ഒരു ആശുപത്രിയിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ സാധിക്കുന്നതാണ്.
വാർഡുകൾതോറും പൾസ് ഓക്‌സിമീറ്റർ
ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും ആശാ വർക്കർമാർക്ക് പൾസ് ഓക്സിമീറ്റർ നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില മനസിലാക്കി ആവശ്യമെങ്കിൽ ആശുപത്രികളിലേക്ക് എത്തിക്കാനാണ് പൾസ് ഓക്‌സിമീറ്റർ നൽകുന്നത്.
കിടപ്പ് രോഗികൾക്ക് വാക്സിനേഷൻ പദ്ധതി
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുള്ള കിടപ്പുരോഗികൾക്ക് വാക്‌സിനേഷൻ സെന്ററുകളിലെത്തി കുത്തിവയ്പെടുക്കാൻ നിലവിൽ സാധിക്കുന്നില്ല. ഇതിനാൽ ഓരോ പഞ്ചായത്തിലും പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പ് തയ്യാറാക്കി കിടപ്പ് രോഗികളെ ആംബുലൻസുകളിൽ ഇവിടെ എത്തിച്ച് വാക്സിനേഷൻ നൽകുന്നതിനാണ് പദ്ധതി തയ്യാറാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |