ന്യൂഡൽഹി: സിഡ്നി ടെസ്റ്റിൽ പരിക്കേറ്റ് പുളഞ്ഞിട്ടും മനസാന്നിധ്യം വിടാതെ പൊരുതി ഇന്ത്യയ്ക്ക് ഐതാഹാസിക സമനില സമ്മാനിക്കാൻ പ്രധാന പങ്കുവഹിച്ച താരങ്ങളിലൊരാളായ ഹനുമ വിഹാരി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മുന്നണിപ്പോരാളിയായുണ്ട്. കൊവിഡ് ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് ഓക്സിജൻ സിലണ്ടറും ബെഡ്ഡുകളും കണ്ടെത്തി നൽകി അവരെ ജീവതത്തിലേക്ക് കൈപിടിച്ചുയർത്തുമ്പോൾ കിട്ടുന്ന സംതൃപ്തി സിഡ്നി ടെസ്റ്രിൽ സമനില നേടിയപ്പോൾ അനുഭവിച്ചതിനേക്കാൾ വലുതാണെന്ന് വിഹാരി പറയുന്നു.
ആന്ധ്ര, തെലുങ്കാന, കർണാക എന്നിവിടങ്ങളിൽ 100 വോളണ്ടിയർമാർ ഉൾപ്പെടുന്ന ഗ്രൂപ്പുണ്ടാക്കി പ്രതിസന്ധിയിൽ ആയവർക്ക് സഹായമെത്തിക്കുകയാണ് അദ്ദേഹം. വിഹാരിയുടെ ഭാര്യയും സഹോദരിയുമെല്ലാം വാളന്റിയർമാരായി കൂടെയുണ്ട്.
സ്വയം പുകഴ്ത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. സമൂഹത്തിലെ ഏറ്രവും താഴെതട്ടിലുള്ളവർക്ക് സഹായം എത്തിക്കാനായിരുന്നു ശ്രമം. ഈ സമയത്ത് അവർക്കാണ് കൂടുതൽ സഹായം ആവശ്യമുള്ളത്. കൊവിഡ് രണ്ടാം തരംഗത്തിൽ ആശുപത്രിയിൽ ബെഡ്ഡ് എന്നതുപോലും പ്രയാസമായി. ഒരിക്കലും ചിന്തിക്കാൻ പോലും പറ്രാത്ത കാര്യമാണത്. തുടർന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ എന്നെ ഫോളോ ചെയ്യുന്നവരിൽ നിന്ന് 100 പേരുടെ ഗ്രൂപ്പ് ഉണ്ടാക്കിയത്. അവർ കഠിനാധ്വാനം ചെയ്തു. അത്യാവശ്യ മരുന്നുകൾ. കിടക്ക,പ്ലാസ്മ എന്നിവ കിട്ടാൻ ത്രാണിയില്ലാത്ത ആളുകളെ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനങ്ങൾ. നല്ല ഉദ്ദേശ്യത്തോടെ എന്തു ചെയ്താലും എല്ലാവരും ഒപ്പമുണ്ടാകുമെന്നാണ് എന്റെ അനുഭവം.
ഹനുമ വിഹാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |