: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായി വീണ്ടും മുൻ താരം രമേഷ് പവാറിനെ തിരഞ്ഞെടുത്തു. സുലക്ഷണ നായിക്, മദൻ ലാൽ, ആർ.പി സിംഗ് എന്നിവരുൾപ്പെട്ട ബി.സി.സിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയാണ് അപേക്ഷകരുമായി അഭിമുഖം നടത്തി ഐകകണ്ഠ്യേന പവാറിനെ തിരഞ്ഞെടുത്തത്.
ഇത് രണ്ടാം തവണയാണ് മുംബയ് സ്വദേശിയായ പവാർ ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകനാകുന്നത്. 2018ൽ വെസ്റ്റിൻഡീസിൽ നടന്ന ട്വന്റി-20 ലോകകപ്പിലുൾപ്പെടെ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത് പവാറായിരുന്നു. എന്നാൽ മിതാലി രാജ് തന്നെ തഴയുന്നുവെന്ന് ആരോപിച്ച് ഉയർത്തിയ പ്രതിഷേധത്തിൽ പവാറായിരുന്നു പ്രതിക്കൂട്ടിൽ. ഇത് വലിയ വിവാദം ആകുകയും ചെയ്തു. തുടർന്ന് 2018 മുതൽ 2021വരെ ഡബ്ല്യു.വി രാമനായിരുന്നു ടീമിന്റെ പരിശീലകൻ. അടുത്ത ഇംഗ്ലണ്ട് പര്യടനത്തിൽ പവാറായിരിക്കും ടീമിന്റെ പരിശീലകൻ. മുൻ ഇന്ത്യൻ താരമായ പവാർ രണ്ടു ടെസ്റ്റുകളും 31 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. പിന്നീട് കോച്ചിംഗിലേക്ക് തിരിഞ്ഞ അദ്ദേഹം ഇ.സി.ബി ലെവൽ 2 സർട്ടിഫൈഡ് പരിശീലകനാണ്.
രാമൻ കത്തയച്ചു
അതേസമയം ഇന്ത്യൻ വനിതാ ടീമിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും രാഹുൽ ദ്രാവിഡിനും കോച്ച് ഡബ്യു.വി രാമൻ കത്തയച്ചത് പുതിയ വിവാങ്ങൾക്ക് വഴിതെളിച്ചു. ഇന്ത്യൻ ടീമിലെ സൂപ്പർതാര പരിവേഷം മുൻനിറുത്തിയുള്ള സംസ്കാരം അവസാനിപ്പിക്കണം എന്നാണ് രാമൻ അയച്ച കത്തിന്റെ കാതൽ. ഇന്ത്യൻ ടീമിനെ ട്വന്റി-20 ലോകകപ്പിലെ റണ്ണറപ്പാക്കിയ രാമനെ നിലനിറുത്താൻ ആരും തയ്യാറായിരുന്നില്ല. മോശം പ്രകടനങ്ങൾക്ക് കളിക്കാരെ മാറ്റാതെ കോച്ചിനെ മാറ്റുന്നത് നല്ലതല്ലെന്നും രാമൻ കത്തിൽ എഴുതിയിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |