ബെയ്‌ജിംഗ്: ചൈനയുടെ സുറോംഗ് റോവര്‍ ചൊവ്വാഗ്രഹത്തിന്‍റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങി. ഇന്ന് പുലർച്ചെയോടെയാണ് ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിൽ ചൈന വിക്ഷേപിച്ച സുറോംഗ് റോവര്‍ ചൊവ്വയിൽ ഇറങ്ങിയത്. ചൈനീസ് സമയം രാവിലെ 7.18നായിരുന്നു പേടകം ഇറങ്ങിയതെന്നാണ് സ്ഥിരീകരണം.
മൂന്ന് മാസത്തോളം ചുവന്ന ഗ്രഹത്തെ വലംവച്ച ശേഷമാണ് ചൊവ്വയിൽ സുറോംഗ് റോവർ ഇറങ്ങിയത്. റോവര്‍ വിജയകരമായി ഇറക്കിയ ചൈനീസ് നാഷണൽ സ്പേസ് അഡ്‌മിനിസ്‌ട്രേഷൻ സംഘത്തെ പ്രസിഡൻ്റ് ഷി ജിൻപിംഗ് അഭിനന്ദിച്ചു.
ചൈനീസ് പുരാണമനുസരിച്ച് അഗ്നിദേവന്‍റെ പേരിൽ നിന്നാണ് സുറോംഗ് എന്ന പേര് റോവറിന് നൽകിയത്. ചൊവ്വയുടെ ഉട്ടോപ്പിയ, പ്ലാനിഷ്യ മേഖലയിൽ ഗവേഷണത്തിനായാണ് ചൈന റോവർ അയച്ചിരിക്കുന്നത്. ചൊവ്വയിൽ ജീവനുണ്ടോയെന്ന് അറിയുകയാണ് ലക്ഷ്യം. നാസയുടെ പേടകമായ പെഴ്‌സിവീയറൻസ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും റോവറിറക്കിയത്.
There is certainly life on #Mars! We're the life of the party! #Zhurong #Tianwen1 #CNSA @CNSA_en pic.twitter.com/cC8pZVmyVt
— China National Space Administration (CNSA) (@CNSA_en) May 15, 2021
ചന്ദ്രനിൽ ചൈന വിജയകരമായി റോവര്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ചൊവ്വയിൽ സമാന പരീക്ഷണം നടത്തുന്നത്. ചന്ദ്രനിൽ റോവര്‍ ഇറങ്ങുന്നതിനെക്കാൾ സാങ്കേതികപരമായി ഏറെ ദുഷ്‌കരമാണ് ചൊവ്വാദൗത്യം.
ചൊവ്വയിൽ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടവും ഇതോടെ ചൈനയ്ക്ക് സ്വന്തമായിരിക്കുകയാണ്. മൂന്ന് മാസത്തെ ദൗത്യ കാലാവധിയാണ് റോവറിന് നല്‍കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |