അതിജീവിച്ച് ഒരുകൂട്ടം കലാകാരന്മാരുടെ ഉറച്ച തീരുമാനായിരുന്നു 1994ൽ പുറത്തിറങ്ങിയ ആ സിനിമ- 'ചീഫ് മിനിസ്റ്റർ കെ.ആർ.ഗൗതമി."ഗൗരിഅമ്മ മുഖ്യമന്ത്രിയാകുമെന്ന വിശ്വാസത്തിൽ 87ലെ ഗൗരിഅമ്മയുടെ തിരഞ്ഞെടുപ്പ് പ്രചാരണം സംവിധായകൻ വിജയകുമാർ ഷൂട്ട് ചെയ്തു. തിരഞ്ഞെടുപ്പിൽ ഗൗരിഅമ്മയ്ക്ക് വൻ വിജയം. എൽ.ഡി.എഫിനും വിജയം. ഗൗരിഅമ്മ മുഖ്യമന്ത്രിയാകുന്നത് കാണാൻ. ആ പ്രഖ്യാപനമുണ്ടാകുമ്പോൾ അവരെ സ്വീകരിച്ചുകൊണ്ടു വരാൻ ആലപ്പുഴയിൽ ഒരു വലിയ സംഘം എത്തി. പക്ഷെ, പാർട്ടി തീരുമാനം ഇ.കെ.നായനാരെ മുഖ്യമന്ത്രിയാക്കാനായിരുന്നു. ജനം നിരാശരായി. ഗൗരിഅമ്മ ചേർത്തല എത്തി. അടുത്ത ദിവസം ഗൗരിഅമ്മയെ പറ്റി ഒരു വിവരവും ലഭിക്കാതെ പാർട്ടി പ്രവർത്തകരുൾപ്പെടെയുള്ളവർ പരക്കം പാഞ്ഞത് വിജയകുമാർ ഓർക്കുന്നു. പിന്നീട് അടുത്ത പരിചയക്കാരനായ ഡോ.ഫിലിപ്പാണ് അവരെ അനുനയിപ്പിച്ചത്.
1984ൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ഗൗരിഅമ്മയെ പാർട്ടിയിൽ നിന്നും പുറത്താക്കിയപ്പോൾ നാടാകെ പ്രതിഷേധം അലയടിച്ചു. ആലപ്പുഴയിലെ പ്രതിഷേധ യോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തു. അങ്ങനെയിരിക്കെ ഗൗരിഅമ്മയുടെ ബന്ധുകൂടിയായ നിർമ്മാതാവായ ചാലങ്ങാട് അശോകൻ ഗൗരിഅമ്മയെ സമീപിച്ചു. ഗൗരിഅമ്മയുടെ ജീവിതം സിനിമയാക്കാൻ പോവുകയാണ് എന്നറിയിച്ചു.'
നീ എന്നെ വിറ്റു കാശ് മേടിക്കാൻ പോവുകയണോ?' എന്ന് തമാശയായിട്ടാണ് ഗൗരിഅമ്മ പ്രതികരിച്ചത്. സിനിമയുടെ തിരക്കഥ എഴുതാൻ ആദ്യം എസ്.എൽ.പുരം സദാനന്ദനെയാണ് അശോകൻ സമീപിച്ചത്. പാർട്ടിക്കെതിരെ എഴുതാൻ കഴിയില്ലെന്ന അസൗകര്യം പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. പിന്നീട് പല പ്രമുഖരും തിരക്കഥ രചനയിൽ നിന്നും സംവിധാനം ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞു മാറി. ഒടുവിൽ സലിം ചേർത്തല തിരക്കഥ എഴുതി. ബാബുരാജിന്റെ സംവിധാനത്തിൽ ചിത്രം തയ്യാറായി. 'ലാൽ സലാം" സിനിമയിൽ ഗൗരിഅമ്മയോട് സദൃശ്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ഗീത തന്നെ 'ചീഫ് മിനിസ്റ്റർ കെ.ആർ.ഗൗതമിയിൽ" കെ.ആർ. ഗൗതമിയായി. കെ.വി.തോമസായി ദേവൻ അഭിനയിച്ചു.
ചിത്രം തയ്യാറാകുമ്പോൾ പത്രങ്ങളുടെ ഒന്നാം പേജിലായിരുന്നു വാർത്തകൾ വന്നിരുന്നത്. പടം തീയേറ്ററുകളിലെത്തി. പാർട്ടിയുമായി ബന്ധപ്പെട്ടവരാരും സിനിമ കാണരുതെന്നും ചർച്ച ചെയ്യരുതെന്നും പാർട്ടി നിർദേശം ഉണ്ടായിരുന്നുവെന്ന് സിനിമയിൽ പ്രവർത്തിച്ച വിജയകുമാർ പറഞ്ഞു. പിന്നീട് ടി.വി ചാനലുകളിൽ സിനിമ എത്തിയപ്പോഴാണ് എല്ലാവരും കണ്ടത്. ഗൗരിഅമ്മ സിനിമ കണ്ടെങ്കിലും പ്രതികരിച്ചില്ല.
'ലാൽ സലാം"
എന്റെ കഥയല്ല
വേണു നാഗവള്ളി സംവിധാനം ചെയ്ത ലാൽസലാം തന്റെ ജീവിതത്തെ കുറിച്ച് പറയുന്ന കഥയല്ലെന്നും അത് വർഗീസ് വൈദ്യരുടേയും ഭാര്യയുടേയും കഥയാണെന്നുമാണ് ഒരു അഭിമുഖത്തിൽ ഗൗരിഅമ്മ പറഞ്ഞിരുന്നത്. ടി.വി. തോമസിന്റേയും ഗൗരിഅമ്മയുടേയും സുഹൃത്തായ വർഗീസ് വൈദ്യരുടെ മകൻ ചെറിയാൻ കല്പകവാടിയുടേതായിരുന്നു തിരക്കഥ. 1990ൽ പുറത്തിറങ്ങയ 'ലാൽസലാ"മിൽ ഗൗരിഅമ്മയെ ഓർമ്മിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സേതുലക്ഷ്മിയെന്നായിരുന്നു. ടി.വിയെ അനുസ്മരിപ്പിക്കുന്ന മുരളി അവതരിച്ച കഥാപാത്രം ഡി.കെ.ആന്റണിയും.
ഗൗരി അമ്മ സിനിമ വ്യക്തിപരമായി കണ്ടതുകൊണ്ടാണ് അന്ന് എതിർപ്പ് പറഞ്ഞതെന്ന് ചെറിയാൻ കല്പകവാടി പറഞ്ഞു. ലാൽസലാമിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ ആലപ്പുഴ ഗസ്റ്റ് ഹൗസിലേക്ക് ഗൗരിഅമ്മ എത്തിയ സംഭവം ഇപ്പോഴും ചെറിയാന്റ മനസിലുണ്ട്. ''മോഹൻലാലും ഗീതയും നെട്ടൂരാനും സേതുലക്ഷ്മിയുമായി കൊമ്പുകോർക്കുന്ന രംഗം കഴിഞ്ഞപ്പോൾ ഗസ്റ്റ് ഹൗസ് ജീവനക്കാർ പറഞ്ഞു - താഴെ മന്ത്രി ഗൗരിയമ്മ വന്നിട്ടുണ്ട്. മുന്നറിയിപ്പില്ലാത്ത സന്ദർശനമാണ്. സംവിധായകൻ വേണു നാഗവള്ളിയും ഞാനും ഒന്നു പേടിച്ചു.
മോഹൻലാൽ പറഞ്ഞു. 'വാ നമുക്കൊന്ന് മന്ത്രിയെ കണ്ടിട്ടു വരാം." മോഹൻലാലിന് മന്ത്രിയെ നേരത്തെ അറിയാം. ലാലിന്റെ അച്ഛൻ ഗൗരിഅമ്മയുടെ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ഞാൻ പറഞ്ഞു കുട്ടിക്കാലത്ത് എടുത്തുകൊണ്ടുനടന്നയാളൊക്കെയാണ്. പക്ഷേ, കുടുംബങ്ങൾ അകന്നശേഷം കണ്ടിട്ട് വർഷങ്ങളായി. എന്താവും പ്രതികരണമെന്ന് അറിയില്ല. അച്ഛനോടുണ്ടായിരുന്ന ശത്രുത തെല്ലും മാറിയിട്ടില്ല. ഇനിയപ്പോ സിനിമയുടെ ഉള്ളടക്കം അറിഞ്ഞാണ് വരവെങ്കിൽ...
എന്തായാലും എല്ലാവരും ഗൗരിഅമ്മയുടെ മുന്നിലെത്തി. മുഖവുരകളില്ലാതെ തന്നെ ലാൽ കുശലാന്വേഷണം തുടങ്ങി. എന്നിട്ട് എന്നെ ചൂണ്ടി ചോദിച്ചു: 'ഇതാരാണെന്ന് മനസിലായോ? സഖാവിന് വേണ്ടപ്പെട്ടൊരാളുടെ മകനാണ്. സഖാവ് വർഗീസ് വൈദ്യന്റെ മകൻ, ചെറിയാൻ.'ഗൗരിഅമ്മ ഒന്നും മിണ്ടിയില്ല. കുറേ നേരം മുഖത്തേയ്ക്ക് തന്നെ നോക്കിനിന്നു. പിന്നെ മെല്ലെ 'അമ്മയ്ക്ക് സുഖമാണോ.? അന്വേഷിച്ചുവെന്ന് പറയണം"
പിന്നീട് പലവട്ടം ഗൗരിഅമ്മയെ വീട്ടിൽപോയി ചെറിയാൻ കണ്ടു. സിനിമയിൽ മുരളി ഗീതയെ പിടിച്ച് തള്ളുന്ന സീനുണ്ട് അതിനെ കുറിച്ചൊരിക്കൽ 'എടാ എന്നെ ടി.വി ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. നിനക്ക് ടി.വി.തോമസിനെ കുറിച്ച് എന്തറിയാം? നിന്റെ അപ്പൻ പറഞ്ഞു തന്നതല്ലേ അറിയൂ. നീ എന്റെ ബെഡ് റൂമിൽ കയറി നോക്ക് " എന്ന് പറഞ്ഞു. അവിടെ നിറയെ വിവാഹ മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ. രാവിലെ എന്നും കണ്ടുണരാൻ ഈ ചിത്രങ്ങൾ വേണമായിരുന്നു ഗൗരിഅമ്മയ്ക്ക്. എത്രമാത്രം ടി.വിയെ ഗൗരിഅമ്മ സ്നേഹിച്ചിരുന്നുവെന്ന് അപ്പോഴാണ് ചെറിയാന് മനസിലാകുന്നത്. ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വി.എം. സുധീരനെതിരെ മത്സരിക്കാൻ നടൻ മുരളിയെ സി.പി.എം രംഗത്തിറക്കിയപ്പോൾ മുരളിയുമായി ചെറിയാൻ കല്പകവാടി ഗൗരിഅമ്മയുടെ വീട്ടിലെത്തി. കാര്യം അറിഞ്ഞപ്പോൾ ഗൗരിഅമ്മ തറപ്പിച്ചു പറഞ്ഞു. 'മുരളിക്കിവിടെ ജയിക്കാനാകില്ല"". അത് സത്യമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |