ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുമായി കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നു! രോഗപ്രതിരോധ ശക്തിയെപ്പോലും അതിജീവിക്കാൻ ശേഷിയുള്ള, ഇരട്ട രൂപാന്തരം പ്രാപിച്ച അവതാരങ്ങളുമുണ്ട് തരംഗത്തിൽ. തീവ്രവ്യാപനം സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെയൊട്ടാകെ മുൾമുനയിൽ നിർത്തുന്നു. എവിടെയാണൊരു വെള്ളിരേഖ? പ്രഭാഷകനും, പ്രകൃതി ബിംബങ്ങളെ മാനവികതയിൽ ചാലിച്ചെഴുതുന്ന കവിയുമായ ആലങ്കോട് ലീലാകൃഷ്ണന്റെ മനസിലൂടെ...
ശ്മശാനങ്ങൾ നിറഞ്ഞു കവിയുന്നു. ഇന്നു വരാനിരിക്കുന്നത് ഇന്നലെ പറയേണ്ടിയിരുന്നവർ കവികൾ?
ചില ദുരന്തങ്ങൾ കവികൾക്കും ക്രാന്തദർശികൾക്കും മാത്രമല്ല, ഭൂമിയിലൊരാൾക്കും പ്രവചിക്കാൻ കഴിയില്ല. അത്തരമൊരു മഹാദുരന്തമാണ് കൊവിഡ്-19 ഇന്ന് ഈ ലോകത്ത് വരുത്തിവച്ചിരിക്കുന്നത്. ലോകത്തെ എത്രയോ തവണ ജയിക്കാൻ തക്കതായ അണ്വായുധ ശേഖരങ്ങൾ മനുഷ്യൻ കൂട്ടിവച്ചിട്ടുണ്ട്. പക്ഷേ, സൂക്ഷ്മദർശിനി ഉപയോഗിച്ചാൽ പോലും കാണാൻ ബുദ്ധിമുട്ടുള്ളൊരു സൂക്ഷ്മാൽ സൂക്ഷ്മജീവി ഉണ്ടാക്കിയ ദുരന്തം പ്രവചിക്കാൻ വലിയ ശാസ്ത്രജ്ഞന്മാർക്കോ ഭവിഷ്യൽ ജ്ഞാനികൾക്കോ സാധിച്ചില്ല. സത്യം, ഇത് കവികളുടെ പരിമിതി തന്നെയാണ്.
മരണം അടുത്തെത്തിയെന്ന് അറിഞ്ഞിട്ടും, മനുഷ്യന് എന്താണിത്ര അലംഭാവം?
ലോകത്ത് ഇന്നേവരെ ഉത്തരം നൽകാൻ സാധിച്ചിട്ടില്ലാത്ത വളരെ സങ്കീർണമായ ഒരു പ്രശ്നമാണിത്. മനുഷ്യന് പ്രകൃത്യാലുള്ള ഒരു പ്രത്യേകത. ഒരു മരണം കാണുമ്പോൾ അത് നാളെ തന്നെയും തേടിയെത്തുമെന്ന് അവൻ ചിന്തിക്കുന്നേയില്ല. ഇതേ ചോദ്യമാണ് മഹാഭാരത്തിൽ ധർമപുത്രരോട് യക്ഷൻ ചോദിക്കുന്നത്.
മരണം തൊട്ടു സമീപത്ത് ഉണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് മനുഷ്യർ അതിനെക്കുറിച്ച് ആശങ്കപ്പെടാത്തത്?
പലയിടത്തും മരിക്കുന്നു, ഡൽഹിയിൽ മരിക്കുന്നു, ഓക്സിജൻ കിട്ടാതെ മരിക്കുന്നു, ശ്മശാനങ്ങൾ നിറഞ്ഞു കവിയുന്നു, മൃതദേഹങ്ങൾ സംസ്കരിക്കാൻ ഇടമില്ല... പക്ഷെ, ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന തോന്നലാണ് നമുക്കുള്ളത്. മരണം എന്നിലേക്ക് എത്താത്തിടത്തോളം കാലം ഇതെനിയ്ക്ക് പ്രശ്നമല്ലെന്ന് സമാധാനിക്കുന്നു. ഇന്ത്യയെ പോലുള്ള ഒരു മഹാരാജ്യത്താണ് ഓക്സിജൻ കിട്ടാതെ മനുഷ്യർ പിടഞ്ഞു മരിക്കുന്നത്.
കൊവിഡ് കാലത്തെ കുറിച്ച് ?
ഈ ദുരന്തം ചെറുതല്ല. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ എത്ര സഹോദരന്മാരാണ് പിടഞ്ഞൊടുങ്ങിയത്! ലോകരാജ്യങ്ങളെല്ലാം ഒരുപോലെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ശോചനീയ സംഭവം. ഭൂമിയിൽ മുഴുവൻ പ്രത്യേക ശ്മശാനങ്ങൾ ഒരുക്കേണ്ടിവന്ന ഒരു പൊതു വിപത്ത്. കൂമ്പാരമിട്ടു കത്തിക്കേണ്ടിവരുന്ന ശവങ്ങൾ! ബാലചന്ദ്രൻ ചുള്ളിക്കാട് 'ഒരു പ്രണയ ഗീത" ത്തിൽ പാടിയതുപോലെ...'ഒരു കാലത്തു കാറ്റു കൊള്ളാൻ നാം നടന്ന തീരങ്ങളിൽ നോക്കൂ,പഴുത്തു പകുതിയും മീൻ തിന്നുതീർത്ത ശവങ്ങൾ, ശവങ്ങൾ, ശവങ്ങൾ..."
മഹാമാരി തരുന്ന താത്വിക ചിന്തകൾ എന്താണ് ?
ആത്യന്തികമായ സന്ദേശങ്ങൾ പലതാണ്. പാൻഡമിക്കുകൾ മനുഷ്യരാശിയെ പണ്ടും പലനിലയിലും ബാധിച്ചിട്ടുണ്ട്. 'പാൻഡമിക്ക്" എന്നതിന് 'മഹാമാരി" എന്ന മലയാള പരിഭാഷ മതിയാകുമോ എന്നറിയില്ല. മഹാമാരികൾ പ്രതിസന്ധികൾ ഉണ്ടാക്കിയപ്പോഴൊക്കെയും പ്രാഥമികമായ അറിവുകളാണ് നമ്മെ പിന്തുണച്ചിട്ടുള്ളത്. പകർച്ചവ്യാധികൾ വരുമ്പോൾ അകലം പലിക്കുക, മുഖം മറയ്ക്കുക, ശുചിത്വം പാലിക്കുക മുതലായവ. സാനിറ്റെസറിന് പകരം പണ്ട് മറ്റു രീതികളായിരുന്നു. ചാണക വെള്ളം കലക്കി തെളിക്കുക, യാത്രാ സമയത്ത് മൂക്കും, ചെവിയും അടക്കിക്കെട്ടുക മുതലായ പ്രതിരോധ സംവിധാനങ്ങൾ. ശാസ്ത്രവഴിയൂടെ മുന്നോട്ടു പോയപ്പോൾ വാക്സിനുകൾ എത്തി. പരിഷ്കൃതിയിൽനിന്ന് ലഭിച്ച പ്രാഥമിക രീതിയായാലും, മെഡിക്കൽ സയൻസ് നൽകിയ പുതിയ രീതിയായാലും നാം എന്നും ആത്മരക്ഷക്കുള്ള ബദ്ധപ്പാടിലാണ്. ഇതിനർത്ഥമെന്താണ്? മനുഷ്യൻ താരതമ്യേന ദുർബ്ബലനായ ഒരു ജീവിയാണ്. അതിലഘുവായ മറ്റേതൊരു ജീവിക്കും നിഷ്പ്രയാസം അവനെ ഭേദിക്കാവുന്നതേയുള്ളൂ! ഭൂമിയിലെ ജീവജാലങ്ങളിൽ മനുഷ്യനു മാത്രമേ രോഗഭീതിയുള്ളൂ. മറ്റൊരു ജീവിയും ഈ ഭീഷണി നേരിടുന്നില്ല. കാരണം, അവ ജീവിക്കുന്നത് പ്രകൃതി അനുശാസിക്കുന്നതുപോലെയാണ്. മഞ്ഞിൽ ജീവിക്കുന്ന ജീവികൾക്ക് പ്രകൃതിതന്നെ മഞ്ഞുകുപ്പായം കൊടുത്തിട്ടുണ്ട്. പ്രകൃതി ജീവികളോട് എല്ലാ രീതിയിലും പൊരുത്തത്തിലാണ്. എന്നാൽ, മനുഷ്യൻ മാത്രം പ്രകൃതിയെ ചോദ്യം ചെയ്യുന്നു. നാലു കാലിൽ നടന്നിരുന്ന മനുഷ്യൻ രണ്ടു കാലുകളെ സ്വതന്ത്രമാക്കി, ഒരു ആശ്ചര്യചിഹ്നം പോലെ നിവർന്നു നിൽക്കാൻ തുടങ്ങിയ നിമിഷം മുതൽ പ്രകൃതിയുമായുള്ള സംഘർഷം ആരംഭിച്ചിട്ടുണ്ട്. ഈ ഏറ്റുമുട്ടലുകൾ മനുഷ്യനെ പ്രകൃതിയിൽനിന്ന് അകറ്റി. മനുഷ്യനും പ്രകൃതിയും രണ്ടാണെന്ന തെറ്റിദ്ധാരണ അവനുണ്ടാക്കി. പ്രകൃതിയുടെ ഭാഗമായിമാത്രമേ മനുഷ്യന് ജീവിക്കാൻ കഴിയൂ എന്ന സത്യം തിരിച്ചറിയാൻ അവൻ വൈകിയിരിക്കുന്നു.
മനുഷ്യന്റെ അത്യാർത്തിയും പ്രകൃതി നശീകരണവും മാരക രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് താങ്കൾ കരുതുന്നില്ലേ?
ഉണ്ട്. കൊറോണ വൈറസിന്റെ തുടക്കം വൂഹാനിൽ നിന്നാണ് എന്നു പറയുമ്പോൾ, അതിനു കാരണമെന്താണെന്ന് നാം അന്വേഷിച്ചിട്ടില്ല. അതിമാരകമായ മലിനീകരണങ്ങളാണ് വൂഹാനിൽ ഉൾപ്പെടെയുള്ള അറവുശാലകളിലും, മാംസ സംസ്കരണശാലകളിലും നടന്നുകൊണ്ടിരിക്കുന്നത്. ലോക ചരിത്രത്തിലുണ്ടായിട്ടുള്ള പല പാൻഡമിക്കുകളുടെയും മൂലകാരണം മലിനീകരണങ്ങളായിരുന്നു. പ്ലേഗും, സ്പാനിഷ് ഫ്ലൂവും ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്. മറ്റു ജീവികളുടെ മേൽ, മനുഷ്യന്റെ തത്വദീക്ഷയില്ലാത്ത കടന്നാക്രമണം, എന്തിനെയും കൊന്നുതിന്നുന്ന സ്വഭാവം മുതലായവ പ്രതിദിനം വർദ്ധിച്ചു വരുന്നു.
സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോൾ ഭൂമി പ്രതികരിക്കില്ലേ?
തീർച്ചയായും പ്രതികരിക്കും. ഭൂമിയിൽ എത്രയോ ജീവജാലങ്ങൾ വസിക്കുന്നു. അവയ്ക്കൊക്കെയും അവകാശപ്പെട്ടതാണ് ഈ മണ്ണ്. അതിനാൽ, പ്രകൃതിക്ക് അതിന്റേതായ സന്തുലന സംവിധാനങ്ങളുണ്ട്. ഒരു പ്രത്യക വംശം മറ്റൊന്നിനുമേൽ കടന്നാക്രമണം നടത്തുമ്പോൾ, അതിനെ നിലയ്ക്കുനിർത്താനുള്ള വഴികൾ പ്രകൃതിതന്നെ കണ്ടെത്തും. അതാണ് പ്രകൃതിയുടെ നീതിശാസ്ത്രം. പരസ്പരം ഇരയായും ഇരയാക്കപ്പെട്ടും ഈ സമതുലിതാവസ്ഥ പാലിക്കപ്പെടും. ഒരു കാലത്ത് ദിനോസറുകൾ ഭൂമി അടക്കി ഭരിച്ചു. സഹസ്രാബ്ദങ്ങളോളം ഈ ഭൂമി അവരുടെ മാത്രമായിരുന്നു. എന്നാൽ പ്രകൃതിതന്നെ അതിന്റെ വംശനാശത്തിനു കാരണമായി. ഇതുപോലെ ഒട്ടനവധി ജീവജാലങ്ങൾ ഈ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റപ്പെട്ടിട്ടുണ്ട്. ഈ ഗതി നാളെ മനുഷ്യരാശിക്ക് വരരുത്.പ്രകൃതി മനുഷ്യനും, മനുഷ്യൻ പ്രകൃതിക്കും പരസ്പരം കാവലാകുകയാണ് വേണ്ടിയിരുന്നത്. പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നാണ്. മനുഷ്യൻ മനസിലാക്കാൻ മറന്നുപോയത് ഈ പാരസ്പര്യമാണ്. എന്നാൽ, കാട് വെട്ടി തെളിയിച്ചതിന് ശേഷം, അതാ കാട് എന്നു പറയുന്ന പോലെയുള്ള ഒരു മൗഢ്യമാണ് മനുഷ്യൻ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. പഠിക്കേണ്ട പാഠം മനുഷ്യന്റെ പ്രകൃതം ഈ പ്രകൃതിയോട് ചേർന്നുള്ളതാണെന്നാണ്.
കൊവിഡ് കാലത്തെ വായന?
കൊവിഡ് കാലത്ത് ഞാൻ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള കൃതി ആശാന്റെ പ്രരോദനമാണ്. ഒരു കവി എന്ന നിലയിൽ കുമാരനാശാനാണ് മരണത്തെ ഏറ്റവും ദാർശനികമായ തലത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്. എന്തുകൊണ്ട് 'പ്രരോദനം" വായിച്ചു എന്ന ചോദ്യത്തിനുത്തരം ഒന്നുമാത്രമേയുള്ളൂ -- ശ്മശാനമാണ് അദ്ധ്യാത്മ വിദ്യാലയമെന്ന് ലോകത്ത് ആദ്യമായി പറഞ്ഞ കവിയാണ് ആശാൻ! ഞാനില്ലാതെ ഈ ലോകം നിലനിൽക്കുകയേയില്ലെന്ന് പറഞ്ഞ്, അഹങ്കരിച്ച് ആകാശത്ത് തലയിട്ടുരുട്ടി നടന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ ശ്മശാനങ്ങൾ!തന്റെ ഗുരുവായിരുന്ന എ. ആർ. രാജരാജ വർമ്മയുടെ മരണത്തെത്തുടർന്ന് അദ്ദേഹം രചിച്ച, 147 ശ്ലോകങ്ങളുള്ള വിലാപകാവ്യത്തിലെ അവസാനത്തേത് ഇപ്രകാരം:
ആകാശങ്ങളെയണ്ഡരാശികളൊടും
ഭക്ഷിക്കുമാകാശമായീ കാണുന്ന
സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്,
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും
ദു:ഖീകരിക്കുന്നതാമേകാന്താദ്വയശാന്തിഭൂവിനു
നമസ്ക്കാരം, നമസ്ക്കാരമേ!
ഞാൻ ആവർത്തിച്ച് മനസിൽ ചൊല്ലാറുള്ള ശ്ലോകമാണിത്. ശ്രദ്ധിച്ചില്ലേ, ശ്മശാനമെന്ന ശാന്തിഭൂവിനാണ് ആശാൻ രണ്ടു നമസ്കാരം ഒരുമിച്ചു പറഞ്ഞിരിക്കുന്നത്, ജീവിതത്തിനല്ല! മരണം യാഥാർത്ഥ്യമാണ്. അത് സംഭവിക്കും മുമ്പെ, ഏറെ നിസ്സാരമായ ഈ ജീവിതത്തെ സ്നേഹം കൊണ്ടും പരസ്പരസഹായം കൊണ്ടും ധന്യമാക്കിത്തീർക്കാം. കൊവിഡ് മഹാമാരിയെ ഇല്ലാതാക്കാനും, അതുണ്ടാക്കുന്ന ദുഃഖങ്ങൾ പരിഹരിക്കുന്നതിൽ പങ്കാളിയാകാനും ശിഷ്ടജീവിതം ഉപയോഗിക്കണമെന്ന ദർശനമാണ് കൊവിഡ് ശ്മശാനങ്ങൾ നമുക്കു നൽകുന്നത്.
മേലോട്ടു നോക്കിയാൽ മുച്ചൂടും കാർമേഘങ്ങളാണ്. എവിടെയാണൊരു വെള്ളിരേഖ?
ഭയജനകമായ അന്തരീക്ഷമാണ്. എന്നിരുന്നാലും, നമ്മൾ രണ്ടാം തരംഗവും അതിജീവിക്കും എന്നുതന്നെയാണ് എന്റെ പ്രത്യാശ. സാമൂഹികമായ അകലമെന്നത് തെറ്റായ വ്യഖ്യാനമാണ്. സമൂഹത്തിൽനിന്നല്ല അകലേണ്ടത്, താത്ക്കാലികമായ ശാരീരിക അകൽച്ചയാണ് വേണ്ടത്, രോഗത്തിന്റെ പ്രചാരണമാണ് ഇല്ലാതാക്കേണ്ടത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാം. വാക്സിനേഷൻ എത്തിക്കഴിഞ്ഞു. ഭാവിയിൽ വരാനിടയുള്ള പകർച്ചവ്യാധികളെ ഇല്ലാതാക്കാൻ, 'ഓരോരുത്തരും എല്ലാവർക്കുവേണ്ടിയും, എല്ലാവരും ഓരോരുത്തർക്കുവേണ്ടിയും', ഇനി മുതൽ ജീവിക്കാം. " അന്യജീവനുതകി സ്വജീവിതം ധന്യമാക്കൂ, മമലേ വിവേകികൾ, കുമാരനാശാൻ പറഞ്ഞിരുന്നു".
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |