SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.51 AM IST

കൊവിഡ് രണ്ടാം വരവ് കരുതലോടെ നേരിടാം...

covid

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തെക്കാൾ കൊവിഡ് രോഗികൾക്ക് ഓക്‌സിജന്റെ ആവശ്യം കൂടിവരുന്നുമുണ്ട്. അതുപോലെ

വെന്റിലേ​റ്ററിന്റെ ആവശ്യവും വർദ്ധിച്ചുവരുന്ന സാഹചര്യവുമുണ്ട്.

ചെറിയ ലക്ഷണങ്ങളോടുകൂടി വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന

രോഗികൾ അവിടെത്തന്നെ ശരീരോഷ്മാവ് പരിശോധിക്കുകയും സാച്യുറേഷൻ (രക്തത്തിലെ ഓക്സിജന്റെ അളവ്) നോക്കുകയും വേണം. സാച്യുറേഷൻ 94 ശതമാനത്തിൽ കൂടുതലാണെങ്കിൽ തൽക്കാലത്തേയ്ക്ക് കുഴപ്പമില്ല. വീട്ടിൽ തന്നെ തുടരാവുന്നതാണ്. അതിന് താഴെ പോവുകയാണെങ്കിൽ ഓക്സിജന്റെ ആവശ്യമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അങ്ങനെയുള്ളവരെ ആശുപത്രിയിലെത്തിക്കുകയും കൃത്യസമയത്ത് ഓക്സിജൻ നൽകുകയും വേണം.

എന്നാൽ,​ ചില സാഹചര്യത്തിൽ രോഗിക്ക് ഓക്‌സിജൻ മാത്രം നൽകിയാൽ സാച്ചുറേഷൻ കൂടുകയില്ല. ഇവർ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഈ ഗണത്തിലെ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ടി വരും.

അത്രഗുരുതരമല്ലാത്ത രോഗികൾക്ക് സിലിണ്ടറിൽ കൂടിയല്ലാതെ സെൻട്രൽ ഓക്സിജൻ ലഭ്യമാണ്. സിലിണ്ടർ ഓക്സിജൻ ഉപയോഗിക്കുമ്പോൾ ആറുമണിക്കൂർ ഇടവിട്ട് ഓക്സിജൻ തീരുകയും അത് മാ​റ്റിവയ്‌ക്കേണ്ടി വരികയും ചെയ്യുന്നു. എന്നാൽ. സെൻട്രൽ സപ്ലൈയിലൂടെ ഇത് തുടർച്ചയായി ലഭിക്കും. മാത്രമല്ല,​ ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഉപയോഗിക്കാവുന്നതാണ്.

അസുഖം വന്ന് 10 ദിവസം കഴിയുമ്പോൾ ആന്റിജൻ ടെസ്​റ്റ് ചെയ്യണം. ഫലം നെഗ​റ്റീവ് ആയാൽ ഏഴുദിവസം കൂടി ക്വാറന്റൈനിൽ തുടരേണ്ടതുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊവിഡ് രോഗികൾ ഗുരുതരമല്ലാത്ത അവസ്ഥയിലാണെങ്കിൽ,​ അതായത് ഓക്സിജൻ കൊടുക്കുമ്പോൾ സാച്യുറേഷൻ കൂടുന്നുണ്ടെങ്കിൽ താമസിയാതെ അവർ ഓക്സിജന്റെ ആവശ്യമില്ലാതെ സാച്യുറേഷൻ സ്ഥിരതയിലെത്തിച്ചേരുകയും പനിയില്ലെങ്കിൽ മൂന്നു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യാവുന്നതുമാണ്. എന്നാൽ ഗുരുതര അവസ്ഥയിൽ രോഗി

വെന്റിലേ​റ്ററിലാണെങ്കിൽ പെട്ടെന്നുള്ള ഡിസ്ചാർജ് നടക്കില്ല.

ഉദാഹരണമായി എച്ച്‌.ഐ.വി രോഗി, സ്​റ്റീറോയ്ഡ് മരുന്ന് കഴിക്കുന്നവർ, കാൻസർ രോഗികൾ എന്നിവരെ ഏകദേശം 14 ദിവസം കഴിഞ്ഞ് രോഗം ഭേദമായശേഷമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ.

ഐ.സി.യു രോഗികളെ വാർഡിലേക്ക് എപ്പോൾ മാ​റ്റണമെന്നുള്ളത് ഡോക്ടർമാരുടെ തീരുമാനമാണ്. കൊവിഡ് രോഗിയാണെന്ന് മനസിലാക്കിയാൽ ആ രോഗിയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. രോഗ തീവ്രത അറിയാൻ ഇത് സഹായിക്കും.

ലോക്ക് ഡൗൺ വൈകിയതിനാലാണ് രണ്ടാം തരംഗത്തിൽ കൂടുതൽ ആൾക്കാർക്ക് കൊവിഡ് പിടിപെട്ടത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെയാണ് രോഗം വരാനുള്ള സാദ്ധ്യതയും ഇത്തവണ കൂടിയിട്ടുണ്ട്. കഴിഞ്ഞ തരംഗത്തിൽ കുട്ടികൾക്ക് അധികമായി രോഗം ബാധിച്ചിരുന്നില്ല. രോഗവ്യാപനം കൂടിയതുകൊണ്ടാണ് കൊവിഡിന്റെ രണ്ടാം വരവിൽ മരണനിരക്ക് കൂടിയതും.

ഗവൺമെന്റിന്റെ കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ച് പരമാവധി സാമൂഹിക അകലം പാലിച്ച് സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കുകയാണ് അദ്യം വേണ്ടത്. അത്യാവശ്യമായി പുറത്ത് പേകുന്നവർ കൃത്യമായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിച്ച് കൈകൾ വൃത്തിയാക്കുന്നത് ശീലമാക്കുകയും വേണം. ഇങ്ങനെയെങ്കിൽ കൊവിഡ് എന്ന മഹാമാരിയെ ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാനാകും.

മാനസിക പിന്തുണ പ്രധാനം

കൊവിഡ് വ്യാപനം ഗുരുതരമാകാതിരിക്കാൻ മാസ്‌ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വീടിനുള്ളിലും മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. സാമൂഹിക അകലം പാലിക്കണം. എല്ലാവരും ഒരേ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക. കുടുത്തിലെ എല്ലാവരും

പരസ്പരം മാനസികമായി പ്രചോദിപ്പിക്കുക. ശാരീരിക പിന്തുണ മാത്രമല്ല,​
മാനസിക പിന്തുണയും ഇവിടെ പ്രധാനമാണ്. നെഗ​റ്റീവായിട്ടുള്ള കാര്യങ്ങൾ പങ്കിടാതിരിക്കുക. അത്തരം ടി.വി പരിപാടികൾ, നെഗ​റ്റീവായ വാർത്തകൾ എന്നിവ മാനസികാരോഗ്യത്തെ ബാധിക്കും. അതിനാൽ അത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

അശ്രദ്ധ അപകടം

ഏതൊരു അസുഖമാണെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് എടുത്താലും രോഗം വരാൻ സാദ്ധ്യതയുണ്ട്. എന്നാൽ,​ അസുഖത്തിന്റെ തീവ്രത കുറവായിരിക്കും.വളരെ അപൂർവ്വമായി മാത്രമേ പ്രതിരോധ കുത്തിവയ്പ്പെടുത്ത ആൾക്കാർക്ക് ശരിക്കുള്ള തീവ്രതയിൽ അസുഖം വരികയുള്ളൂ. എത്രത്തോളം നമ്മൾ അശ്രദ്ധ കാണിച്ചു എന്നത് ആശ്രയിച്ചായിരിക്കും വാക്സിനേഷന് ശേഷമുള്ള രോഗത്തിന്റെ തീവ്രത. വാക്സിനേഷൻ ലഭ്യത ഇപ്പോൾ കുറവാണ്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ ലഭിക്കുന്ന സെന്ററിൽ തിക്കുംതിരക്കും കൂടാതെ സുരക്ഷിതമായി വേണം അത് സ്വീകരിക്കാൻ.

ഡോ.മൃണാൾ

പീഡിയാട്രീഷ്യൻ
കൊവിഡ് നോഡൽ ഒാഫീസർ

എസ്.യു.ടി ആശുപത്രി

പട്ടം,​ തിരുവനന്തപുരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, COVID19
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.