കോട്ടയം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി സംസ്കരിച്ച് യുവാക്കൾ മാതൃക കാട്ടുന്നതിനിടെ, അവസരം മുതലെടുത്ത് പണം കൊയ്യാനും മാഫിയ. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചയാളെ മുട്ടമ്പലത്ത് വാഹനത്തിൽ എത്തിച്ചതിന് മാത്രം വാങ്ങിയത് 13,000 രൂപയാണ്. രോഗികളുടെ ബന്ധുക്കളെ നേരിട്ട് വിളിച്ച് തുക പറഞ്ഞ് ഉറപ്പിക്കുകയായിരുന്നു.
മഹാമാരിക്കാലത്ത് നാടെങ്ങും ദുരിതം അനുഭവിക്കുമ്പോഴാണ് മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തനം. മരണം നടന്ന് അരമണിക്കൂറിനകം ഫോണിൽ ബന്ധപ്പെട്ട യുവാവ് സംസ്കാരത്തിന് ചോദിച്ചത് 20,000 രൂപയാണ്. ഒടുവിൽ വില പേശി 13,000 രൂപയിൽ ഉറപ്പിച്ചു. സംസ്കരിച്ചതിന് നഗരസഭയിൽ നൽകാനെന്ന് പറഞ്ഞ് 4,000 രൂപ അധികവും വാങ്ങി. മരണം നടന്ന ഉടനെ ഇവരെ അറിയിക്കാൻ മെഡിക്കൽ കോളേജിലെ ഒരുവിഭാഗം ജീവനക്കാരുമുണ്ടെന്നാണ് അറിയുന്നത്. ഇതിന് ജീവനക്കാർക്ക് പടി ലഭിക്കും. മരണം നടന്ന് മണിക്കൂറുകൾക്കകം ഇവർ ബന്ധുക്കളെ ബന്ധപ്പെടുന്നത് ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. ബന്ധുക്കളും മറ്റുമില്ലാത്ത സാധുക്കളെയാണ് ഇക്കൂട്ടർ മുതലെടുക്കുന്നത്.
'' ഈ മഹാമാരിക്കാലത്ത് അവസരം മുതലെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവണം. എന്റെ പരിചയത്തിലുള്ളവരും ഇതിന് അനുഭവസ്ഥരാണ്.
പി.എസ്.പുഷ്പമണി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജില്ലാ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |