തിരുവനന്തപുരം: കേരളത്തിന് മൂന്നുലക്ഷം കോടി രൂപയുടെ പൊതുകടമുണ്ടെങ്കിൽ അത് തമിഴ്നാടിന്റെ അഞ്ചുലക്ഷം കോടിയുടേതിനേക്കാൾ ഗുരുതരമായിരിക്കുമെന്ന് തമിഴ്നാട് ധനമന്ത്രി പഴനിവേൽ ത്യാഗരാജൻ. തങ്ങളുടെ ഇക്കോണമി നിങ്ങളുടേതിനെക്കാൾ വലുതായതാണ് ഇതിന് കാരണം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്രശതമാനം കടമുണ്ടെന്നാണ് നോക്കേണ്ടത്. കുമിഞ്ഞുകൂടുന്ന പലിശയാണ് കൂടുതൽ വലിയ പ്രശ്നം. കടം കുറയ്ക്കാൻ താൻ നിർബന്ധിതനാവുന്നത് പലിശ കൂടുന്നതുകൊണ്ടാണെന്നും അദ്ദേഹം ഒരു മലയാള വാർത്താ മാദ്ധ്യമത്തിനോട് പറഞ്ഞു.
കിഫ്ബിപോലുളള പദ്ധതികളും മസാലബോണ്ടുകളും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പഴനിവേൽ അഭിപ്രായപ്പെട്ടു. കിഫ്ബിപോലുളള ഏജൻസികൾ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായി മാറാം. സർക്കാരിന് പുറത്തുളള ഒരു ഏജൻസിയുടെ പ്രവർത്തനം എത്രമാത്രം സർക്കാരിന് മോണിറ്റർ ചെയ്യാനാകുമെന്നതാണ് ഒരു പ്രശ്നം. മസാലബോണുണ്ടുകൾ തന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകർഷണീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളെന്നനിലയിൽ മസാലബോണ്ടുകളുടെ സങ്കീർണതകൾ തനിക്കറിയാം. ഹ്രസ്വകാലയളവിലേക്ക് ഈ ബോണ്ടുകൾ ഗംഭീരമാണെന്ന് തോന്നും. പക്ഷേ, സെക്കൻഡറി മാർക്കറ്റിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് തങ്ങളുടെ മുൻഗണനപ്പട്ടികയിലില്ലെന്നും പഴനിവേൽ വ്യക്തമാക്കി.
ധനസമാഹരണത്തിന് തങ്ങൾക്ക് മറ്റുവഴികളുണ്ട്. ചിലപ്പോൾ ചില സ്വത്തുക്കൾ വിറ്റും പണം കണ്ടെത്താനാവും. സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കില്ലെന്നുറപ്പുള്ള വിൽപ്പനകൾ. അല്ലാതെ കടംവാങ്ങി സബ്സിഡിനൽകുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ല. ഭീമമായ പലിശകൊടുത്ത് നമ്മൾ മുടിയുന്ന സ്ഥിതിവിശേഷം കാണുകതന്നെവേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |