53.2 ഹെക്ടറിൽ കൃഷി നാശം
കണ്ണൂർ: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വൻ നാശം. 21 വീടുകൾ ഭാഗികമായും ഒരു കിണർ പൂർണമായും തകർന്നു. തലശേരി താലൂക്കിൽ 11 വീടുകളും തളിപ്പറമ്പ താലൂക്കിൽ ഒമ്പത് വീടുകളും ഇരിട്ടി താലൂക്കിൽ ഒരു വീടുമാണ് ഭാഗികമായി തകർന്നത്. തലശ്ശേരി താലൂക്കിലെ കോടിയേരി മുബാറക് ഹയർ സെക്കൻഡറി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. ജില്ലയിൽ 53.2 ഹെക്ടറിൽ കൃഷി നാശമുണ്ടായി.
മാടായി തീരത്ത് കടലാക്രമണം ശക്തം
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ തീരദേശ മേഖലയായ, നീരൊഴുക്കും ചാൽ, പുതിയവളപ്പ് തുടങ്ങിയ തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷം. .
കിലോമീറ്ററുകളോളം വരുന്ന തീരദേശറോഡ് പൂർണമായും കടലെടുത്തു. കരയിലേക്ക് ഇരച്ചു കയറിയ വെള്ളത്തിന് കറുപ്പ് നിറവും രൂക്ഷമായ ഗന്ധവുമുണ്ട്. കടൽഭിത്തി പല സ്ഥലങ്ങളിലും തകർന്നു. തെങ്ങുകൾ കടപുഴകി വീഴാറായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം രാത്രി മുതൽ തുടങ്ങിയ കടലേറ്റം കൂടുതൽ ശക്തി പ്രാപിച്ച് വരികയാണ്.ശക്തമായ മഴ തുടരുന്നതിനാൽ പ്രദേശത്തെ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ അധികൃതർ ശ്രമം നടത്തിയെങ്കിലും ആരും തന്നെ വീട് വിട്ടുപോകുവാൻ തയാറായില്ല. നിയുക്ത എം.എൽ.എ എം. വിജിൻ, മുൻ എം.എൽ.എ ടി.വി രാജേഷ്, പയ്യന്നുർ തഹസിൽദാർ, മാടായി വില്ലേജ് ഓഫീസർ, മാടായി പഞ്ചായത്ത് പ്രസിഡന്റ്, പഴയങ്ങാടി പൊലീസ്, പഞ്ചായത്ത് അധികൃതർ, അംഗങ്ങൾ എന്നിവർ സംഭവ സ്ഥലങ്ങൾ സന്ദർശിച്ചു. കടലിൽ നിന്നും അടിച്ച് കയറിയ മാലിന്യങ്ങൾ നാട്ടുകാർ നീക്കം ചെയ്തു.
ചെറുകുന്ന് പൂങ്കാവ് റോഡിൽ ഇ. മാധവന്റെ വീട് തെങ്ങ് പൊട്ടിവീണ് തകർന്നെങ്കിലും വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.
പയ്യന്നൂരിൽ സ്കൂൾ മതിലിടിഞ്ഞു, മീൻകുഴി ഡാം കവിഞ്ഞു
പയ്യന്നൂർ: ശക്തമായ മഴയിൽ പയ്യന്നൂർ ടൗണിലുള്ള ഗവ: എൽ.പി.സ്കൂളിന്റെ (തപാൽ സ്കൂൾ) മതിൽ ഇടിഞ്ഞു വീണു. ക കാനായി മീൻകുഴി ഡാം കരകവിഞ്ഞ് പറമ്പുകളിലേക്കും മറ്റും വെള്ളം പരന്നൊഴുകാൻ തുടങ്ങിയതിനെ തുടർന്ന് നഗരസഭ അധികൃതരെത്തി ഷട്ടറുകൾ മാറ്റി. കൗൺസിലർ ഭാസ്ക്കരൻ, ജീവൻ കുമാർ, പി. സുരേഷ് , ലിഗേഷ്, രഞ്ജിത്ത് ,രാജൻ, അനീഷ്, രമേശൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഷട്ടർ നീക്കം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത സ്ഥലം സന്ദർശിച്ചു.
മതിലിടിഞ്ഞു വീണ് വീടിന്റെ അടുക്കള തകർന്നു
തളിപ്പറമ്പ്: കനത്ത മഴയിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞു വീണ് അടുക്കളഭാഗം ഭാഗികമായി തകർന്നു . കുറ്റിക്കോലിലെ ചുണ്ടയിൽ സുമതിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ അടുക്കള വശത്താണ് മണ്ണിടിഞ്ഞു വീണത്. അയൽവാസിയായ കെ. രവീന്ദ്രന്റെ വീട്ടുമതിലാണ് ഇന്നലെ രാവിലെ പൂർണ്ണമായും ഇടിഞ്ഞത്.
കൂവോട് സ്വദേശി റംലയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. വീടിന്റെ താഴ്ച്ചയുളള ഭാഗത്ത് കെട്ടിയ സംരക്ഷണഭിത്തിയാണ് പൂർണ്ണമായും തകർന്നത്. മഴശക്തമാകുന്നതോടെ മണ്ണ് ഒലിച്ചുപോയി വീട് തകരാൻ സാദ്ധ്യതയുളളതിനാൽ ഇവിടെ നിന്ന് മാറാൻ വീട്ടുകാർക്ക് വില്ലേജ് ഓഫീസർ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |