കാസർകോട്: കടൽ കലിതുള്ളുന്ന സമയത്തെല്ലാം അരക്ഷിതമാകുന്ന മുസോടി തീരത്തിന്റെ പതിവ് ഇക്കുറിയും തെറ്റിച്ചില്ല. നാലുവീടുകളാണ് ഇവിടെ ഇന്നലെ തകർന്നുവീണത്.
അറബിക്കടലിലേക്ക് അല്പം തള്ളിനിൽക്കുന്ന ഈ തീരം കടൽ വിഴുങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മുമ്പെങ്ങോ ഇട്ട കടലിലെ കല്ല് ഇളകിപ്പോയിട്ട് തന്നെ ആറു വർഷം കഴിഞ്ഞു. പിന്നീട് കടൽഭിത്തി പണിയാൻ നടപടി ഉണ്ടായിട്ടില്ല. അതിനിടെയാണ് മഞ്ചേശ്വരം ഹൊസബെട്ടുവിൽ പുതിയ തുറമുഖം വന്നത്. തുറമുഖം തുറന്നതോടെ ഒഴുക്ക് മുറിഞ്ഞ് തിരമാലകൾ ശക്തിയായി വന്നിടിക്കുന്നത് മുസോടിയിലാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ പുലിമുട്ട് നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു അധികൃതർ. മുസോടി കടപ്പുറത്തിന് അടുത്ത ശാരദ നഗർ വരെ ഏകദേശം രണ്ടു കിലോമീറ്റർ നീളത്തിൽ പുലിമുട്ട് പണിതു.ബാക്കി ഭാഗം പുലിമുട്ട് നിർമ്മിക്കാനുണ്ട്. എന്നാൽ ഈ പൊടിക്കൈകൾ കൊണ്ടൊന്നും കടലാക്രമണ ഭീഷണിയെ ചെറുക്കാൻ പര്യാപ്തമല്ലെന്നാണ് ഇവിടത്തുകാർ പറയുന്നത്.
ഇത്തവണ നാലു മീറ്ററോളം ദൂരത്തിൽ തീരം കടലെടുത്തു. ഏഴ് വീടുകളാണ് നിലവിൽ ഇവിടെ ഭീഷണി നേരിടുന്നത്. കടൽ അല്പം കൂടി കയറിയാൽ 90 വീടുകളും റോഡും കടലെടുക്കും. ഇന്നലെ വീടുകൾ തകർന്ന പ്രദേശത്ത് മഞ്ചേശ്വരം തഹസിൽദാർ ഷാജുമോൻ, വില്ലേജ് ഓഫീസർ തുടങ്ങിയവർ എത്തിയിരുന്നു.
തുറമുഖം വന്നത് കൂടുതൽ ദുരിതമായി. പുലിമുട്ട് കൊണ്ട് മുസോടിയിൽ കടൽ കരയിലേക്ക് കയറുന്നത് തടയാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം 11 വീടുകൾ തകർന്നു. ഓരോ വർഷവും നിസാര തുക നഷ്ടപരിഹാരം നൽകി ഞങ്ങളെ പറ്റിക്കുകയാണ്.
റസാഖ് (മുസോടി കടപ്പുറം )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |