നെടുമ്പാശേരി/തൊടുപുഴ: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മരിച്ച ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം വീട്ടിൽ സന്തോഷിന്റെ ഭാര്യ സൗമ്യയുടെ (32) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്.ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും അവിടെനിന്ന് റോഡ് മാർഗം രാത്രി ഒമ്പതു മണിയോടെ കീരിത്തോട്ടിലുള്ള വീട്ടിലുമെത്തിച്ചു. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, നിയുക്ത എം.എൽ.എ പി.ടി. തോമസ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ഇടുക്കി ജില്ല പ്രസിഡന്റ് കെ.എസ്. അജി തുടങ്ങിയവർ വിമാനത്താവളത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
ഇന്ന് കൊവിഡ് മാനദണ്ഡങ്ങളോടെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് കീരിത്തോട് നിത്യസഹായമാത ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കും. സംസ്‌കാര ശുശ്രൂഷകൾക്ക് ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമ്മികത്വം വഹിക്കും. ഇസ്രായേൽ എംബസി ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാർ പ്രതിനിധികളും പങ്കെടുക്കും.
സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ സർക്കാർ പ്രതിനിധികളെത്താതിരുന്നതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സൗമ്യയുടെ മൃതദേഹത്തോട് സംസ്ഥാന സർക്കാർ അനാദരവ് കാട്ടിയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |