SignIn
Kerala Kaumudi Online
Saturday, 20 April 2024 7.37 AM IST

തീരം സുരക്ഷിതമല്ല;ക്യാമ്പിലേക്ക് മാറാൻ മടിക്കരുത് : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ തീരം സുരക്ഷിതം അല്ലാത്ത അടിയന്തര സാഹചര്യം ആണെന്നും ആവശ്യമെങ്കിൽ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറാൻ മടിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തീരവാസികൾക്ക് മുന്നറിയിപ്പ് നൽകി.

അതിശക്തമായ മഴ തുടർന്നാൽ നദികളിലും ജലനിരപ്പ് അപകടകരമായി ഉയരാം. നദിക്കരകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

വെള്ളപ്പൊക്ക സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാൽ ക്യാമ്പുകളിലേക്ക് മാറാൻ നിർദ്ദേശം ലഭിച്ചാൽ കൊവിഡ് പകരുമെന്ന ആശങ്കയിൽ പോകാതിരിക്കരുത്. ക്യാമ്പുകൾ സുരക്ഷിതമാണ്. പ്രളയ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലമാണിത്. ചുഴലിക്കാറ്റ് മൂലമുള്ള കടൽക്ഷോഭം കുറച്ചു ദിവസം കൂടി തുടരാമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് ആരുടേയും ജീവൻ അപകടത്തിലാവുന്നില്ല എന്ന് ഉറപ്പാക്കാൻ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറുകയാണ് വേണ്ടത്. 24 മണിക്കൂർ കൂടി കേരളത്തിൽ ടൗക്‌തേ ചുഴലിക്കാറ്റിന്റെ പ്രഭാവം പ്രതീക്ഷിക്കുന്നു. ചുഴലിക്കാറ്റ് പോയാലും താമസിയാതെ മൺസൂൺ എത്തും. കേരളത്തിൽ കാലവർഷം മേയ് 31ഓടെയാവും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.

കാലാവസ്ഥാ വകുപ്പിന്റെ കണക്കിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം കേരളത്തിൽ ആകെ പെയ്‌ത മഴ ശരാശരി 145.5 മില്ലിമീറ്ററാണ്. മണിമലയാർ, അച്ചൻകോവിലാർ തുടങ്ങിയ നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. മഴക്കാലം അല്ലാത്തതിനാൽ പ്രളയ ഭീതിയുടെ സാഹചര്യമില്ല. വലിയ അണക്കെട്ടുകളിൽ വലിയ അളവിൽ വെള്ളം സംഭരിക്കാത്തതിനാൽ ആശങ്ക വേണ്ട.

ക്യാമ്പുകൾ സുരക്ഷിതം

ദുരന്ത നിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സുരക്ഷിതമായി നടത്താനുള്ള രീതി തയ്യാറാക്കിയിട്ടുണ്ട്. രോഗികളെയും ക്വാറന്റൈനിൽ കഴിയുന്നവരെയുമൊക്കെ പ്രത്യേകം തന്നെ പാർപ്പിക്കും. ക്യാമ്പുകളിൽ എത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം.

ക്യാമ്പുകളിൽ ശ്രദ്ധിക്കാൻ
 ആളുകൾ തിങ്ങി നിൽക്കരുത്

 മാസ്‌ക് ധരിക്കണം.

 എമർജൻസി കിറ്റിൽ സാനിറ്റൈസർ, മാസ്‌ക്, മരുന്നുകൾ, മരുന്നുകളുടെ കുറിപ്പുകൾ,​ സർട്ടിഫിക്കറ്റുകൾ, മറ്റു പ്രധാന രേഖകൾ എന്നിവ കരുതണം.
 ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കരുത്

 ശാശ്വത സുരക്ഷയ്ക്ക് പുനർഗേഹം

തീരപ്രദേശത്തിന്റെ ദുരിതത്തിന് കടൽ ഭിത്തി ശാശ്വത പരിഹാരമാകില്ല. അപകടാവസ്ഥയിൽ കഴിയുന്ന തീരവാസികളുടെ ശാശ്വതമായ സുരക്ഷയ്‌ക്കാണ് 'പുനർഗേഹം' പദ്ധതി സർക്കാർ ആവിഷ്‌കരിച്ചത്. 50 മീറ്റർ വേലിയേറ്റ പരിധിയിൽ അപകട സാദ്ധ്യതയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് സുരക്ഷിതമായ സ്ഥലത്ത് ഭൂമി വാങ്ങി വീട് നിർമ്മിക്കാൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.