കമ്പനിയുടെ പേര് ഇനിമുതൽ ഗോ ഫസ്‌റ്റ്
മുംബയ്: പ്രമുഖ വ്യവസായി നുസ്‌ലി വാഡിയ നയിക്കുന്ന സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയർ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. 17 വർഷത്തെ പറക്കൽ പരിചയവുമായാണ് ഗോ എയർ ഓഹരി വിപണിയിൽ ലാൻഡിംഗിന് ഒരുങ്ങുന്നത്. അതേസമയം, ഐ.പി.ഒയ്ക്ക് മുന്നോടിയായി കമ്പനിയുടെ ബ്രാൻഡ് നാമം അദ്ദേഹം ഗോ എയറിൽ നിന്ന് 'ഗോ ഫസ്‌റ്റ്" എന്നാക്കി മാറ്റിയിട്ടുണ്ട്.
ബഡ്‌ജറ്റ് വിമാനക്കമ്പനിയായ ഗോ എയർ 3,600 കോടി രൂപയുടെ സമാഹരണമാണ് ഐ.പി.ഒയിലൂടെ ലക്ഷ്യമിടുന്നത്. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയ്ക്ക് ശേഷം ഓഹരി വിപണിയിലെത്തുന്ന വിമാനക്കമ്പനി ആയിരിക്കും ഗോ എയർ. പറക്കൽ അവസാനിപ്പിച്ച ജെറ്റ് എയർവേസ്, കിംഗ്‌ഫിഷർ എന്നിവയും ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യപ്പെട്ടവയാണ്. ഗോ എയർ ഐ.പി.ഒയ്ക്കായി സമർപ്പിച്ച അപേക്ഷ പ്രകാരം 73.3 ശതമാനം ഓഹരികളാണ് പ്രമോട്ടർമാരുടെ കൈവശമുള്ളത്.
ഗോ ഇൻവെസ്‌റ്റ്‌മെന്റ്‌സ് (49.1 ശതമാനം), നുസ്‌ലി വാഡിയ (23.1 ശതമാനം), ജഹാംഗീർ നുസ്‌ലി വാഡിയ (0.55 ശതമാനം), നെസ് നുസ്‌ലി വാഡിയ (0.55 ശതമാനം), പ്രമോട്ടർ ഗ്രൂപ്പിലെ മറ്റംഗങ്ങൾ (26.7 ശതമാനം) എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.
ഗോ എയറിനായി
നിയമപോരാട്ടം
ഗോ എയർ, ഗോഎയർ.ഇൻ എന്നീ ബ്രാൻഡ് നാമങ്ങൾ തിരിച്ചുപിടിക്കാനായി പ്രമോട്ടറും മുൻ മാനേജിംഗ് ഡയറക്‌ടറുമായ ജഹാംഗീർ വാഡിയയ്ക്കെതിരെ നിയമപ്പോരിന് ഒരുങ്ങുകയാണ് കമ്പനി. ഈ ബ്രാൻഡ് നാമങ്ങൾ ഇപ്പോൾ ഗോ എയർ എന്ന കമ്പനിയുടെ സ്വന്തമല്ല. ജഹാംഗീറിന് 99 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഗോ ഹോൾഡിംഗിന്റെ സ്വന്തമാണിവ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |