തൃശൂര്‍/ കൊടുങ്ങല്ലൂർ/ വാടാനപ്പിള്ളി: തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായതോടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സ്ഥിതി രൂക്ഷമായ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലായി 356 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതില്‍ 323 പേര് കൊടുങ്ങല്ലൂര്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ക്യാമ്പുകളിലും 33 പേര് ചാവക്കാട് താലൂക്കിലെ ക്യാമ്പുകളിലുമാണ്.
എറിയാട് ഒന്നര കിലോമീറ്റർ ദൂരം ടിപ്പു സുൽത്താൻ റോഡ് വരെ കടൽവെള്ളം ഇരച്ചു കയറി. അഴീക്കോട് പുത്തൻപള്ളി ബീച്ച് റോഡ് വടക്കുമുതൽ മതിലകം കൂളിമുട്ടം വരെ നാല് പഞ്ചായത്തുകളിലെ തീരത്ത് കടൽ ആഞ്ഞടിച്ചു. പൊക്കാഞ്ചേരി, ഏങ്ങണ്ടിയൂർ പൊക്കൊളങ്ങര എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ആരംഭിച്ച കടലേറ്റം രൂക്ഷമായി തുടരുന്നു. നാൽപ്പതിലധികം വീടുകളിൽ വെള്ളം കയറി. പൊക്കൊളങ്ങര ബീച്ച് മുതൽ ചേറ്റുവ വരെ ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. കടൽഭിത്തിക്ക് മുകളിലൂടെയും തിരമാലകൾ ഇരച്ചുകയറുന്നത് മൂലം പ്രദേശമാകെ മണൽ വന്ന് മൂടുകയാണ്. ജലസ്രോതസുകളിൽ ചെളിവെള്ളം കയറിയതോടെ ജനങ്ങൾ ദുരിതത്തിലായി.
നിലവില്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഏഴും ചാവക്കാട് താലൂക്കില്‍ രണ്ടും ക്യാമ്പുകളാണുള്ളത്. ക്വാറന്റൈനിൽ ഇരിക്കുന്നവര്‍ക്ക് മാത്രമായുള്ള ക്യാമ്പുകളും ഇതിലുണ്ട്. ക്യാമ്പുകളില്‍ താമസിക്കാനെത്തുന്നവരെ ആന്റിജന്‍ ടെസ്റ്റ് നടത്തിയാണ് പ്രവേശിപ്പിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നവരെ ഡി.സി.സി, സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളിലേക്ക് മാറ്റും.
എടവിലങ്ങിന്റെയും എറിയാടിന്റേയും പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും വെള്ളക്കെട്ട് ഭീഷണി നേരിടുന്നതിനാല്‍ അറപ്പത്തോട് ജെ.സി.ബി ഉപയോഗിച്ച് പൊട്ടിച്ചു വെള്ളം കളയുന്നുണ്ട്. വേലിയേറ്റത്തെ തുടര്‍ന്ന് പെരിഞ്ഞനത്ത് ആറാട്ടുകടവിലും അറപ്പതോട് തുറന്നു.
ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്കൂളിലും ത്യത്തല്ലൂർ കമലാ നെഹ്റു സ്കൂളിലും ക്യാമ്പുകൾ സജ്ജമാക്കി. അതിനിടെ ശക്തമായ കാറ്റിൽ ഷീറ്റ് പറന്നുപോയതിനെ തുടർന്ന് കൊവിഡ് രോഗികളായ 4 പേരടങ്ങുന്ന കുടുംബത്തെ കോട്ട കടപ്പുറം കൊവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. പൊക്കാഞ്ചേരിയിൽ പഞ്ചായത്ത്, മണൽ ഉപയോഗിച്ച് അര കിലോമീറ്ററോളം സംരക്ഷണ ഭിത്തി തീർത്തു. നിയുക്ത എം.എൽ.എമാരായ മുരളി പെരുനെല്ലി, എൻ.കെ അക്ബർ, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി എന്നിവർ കടലേറ്റ പ്രദേശം സന്ദർശിച്ചു.
ക്യാമ്പുകൾ ഇങ്ങനെ
എറിയാട് കേരളവർമ്മ ഹയർസെക്കൻഡറി: 105 അംഗങ്ങൾ (37 കുടുംബം)
പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് : 46 പേർ (16 കുടുംബം)
എടവിലങ്ങ് കാര ഫിഷറീസ് : 53 പേർ (15 കുടുംബം)
അഴീക്കോട് ഐ.എം.യു.പി സ്കൂൾ : 24 പേർ (12 കുടുംബം)
അഴീക്കോട് ഇർഷാദുൽ മുസ്ലിമീൻ യു.പി: 24 പേർ (12 കുടുംബം)
മേനോൻ ബസാർ യു.പി : (ക്വാറന്റൈനിലുള്ളവർക്ക്) 16 പേർ
ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ അഞ്ചങ്ങാടി എം.ഐ.ടി : 3 പേർ
എടവിലങ്ങ് കാര സെന്റ് ആൽബന : 52 പേർ (20 കുടുംബം)
ചാവക്കാട് കടപ്പുറം വി.എച്ച്.എസ്.ഇ: 24 പേര്
വാടാനപ്പിള്ളി കമല നെഹ്റു വി.എച്ച്.എസ്.ഇ: 9 പേര്.
കടലാക്രമണം വരും ദിവസങ്ങളിലും ശക്തമാകും.ജാഗ്രത പാലിക്കണം
അഴീക്കോട് തീരദേശ പൊലീസ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |