തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രി നിലവിൽ വരും. മറ്റു പത്തു ജില്ലകളിൽ നിലവിലുള്ള ലോക്ക്ഡൗൺ തുടരും. രണ്ടും 23 വരെയാണ്.
ട്രിപ്പിൾ ലോക്ക്ഡൗൺ ജില്ലകളിൽ പ്രവേശിക്കാനും അവിടെ നിന്ന് പുറത്തു പോകാനും ഒരു വഴി മാത്രമേ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടുക, മാസ്‌ക്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമ നടപടികൾക്ക് വിധേയമാകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.
ട്രിപ്പിൾ ലോക്ക്ഡൗൺ ജില്ലകളെ മേഖലകളാക്കി നിയന്ത്രണം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. ആൾക്കൂട്ടത്തെ കണ്ടെത്താൻ ഡ്രോൺ പരിശോധനയും ക്വാറന്റൈൻ ലംഘനം കണ്ടെത്താൻ ജിയോ ഫെൻസിംഗും ഉപയോഗിക്കും. ക്വാറന്റൈൻ ലംഘിക്കുന്നവർക്കും അതിനു സഹായിക്കുന്നവർക്കും എതിരെ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം നടപടി എടുക്കും.
ഭക്ഷണം എത്തിക്കാൻ വാർഡ് സമിതികൾ നേതൃത്വം നൽകണം. കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കാം. മറ്റ് സാമൂഹിക പ്രവർത്തനങ്ങളെല്ലാം പൂർണമായി ഒഴിവാക്കണം.
10,000 പൊലീസ്
ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ പതിനായിരം പൊലീസുകാരെ നിയോഗിച്ചു. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. തിരിച്ചറിയൽ കാർഡുള്ള, അവശ്യവിഭാഗക്കാർക്ക് മാത്രമേ യാത്രാനുമതി ഉണ്ടാകൂ. അകത്തേക്കും പുറത്തേക്കും ഒരു റോഡ് ഒഴികെ കണ്ടെയ്ൻമെന്റ് സോൺ മുഴുവനായും അടയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനുവദിക്കുന്നവ
പലവ്യഞ്ജനക്കടകൾ,ബേക്കറി ഒന്നിടവിട്ട ദിവസങ്ങളിൽ
മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പ് തുറക്കും
പത്രവും പാലും രാവിലെ ആറിനു മുമ്പ് വീടുകളിൽ എത്തിക്കണം
വീട്ടുജോലിക്കാർക്കും ഹോം നേഴ്സ്‌മാർക്കും ഓൺലൈൻ പാസ്
പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ മുതലായവർക്കും ഓൺലൈൻ പാസ്
വിമാന യാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും അനുമതി
മാദ്ധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും യാത്രാനുമതി
ബാങ്ക് രണ്ടു ദിവസം
ബാങ്കുകൾ ചൊവ്വ, വെള്ളി, സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |