കരുനാഗപ്പള്ളി: കൊവിഡും കടലാക്രമണവും ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടൽ ക്ഷോഭത്തിൽ നൂറ് കണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. വീടിനുള്ളിൽ കരുതി വെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ തിരമാലകൾ കൊണ്ട് പോയി. കൊവിഡിനെ ഭയന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാൻ നാട്ടുകാർ തയ്യാറാകുന്നില്ല. ഇന്നലെ ഉച്ചക്ക് ശേഷവും ശക്തമായ കടൽ ക്ഷോഭവും കാറ്റും ഉണ്ടായി. വീശി അടിച്ച കാറ്റിൽ കുമാരത്തോപ്പിൽ ബാബുവിന്റെ വീട് ഭാഗികമായ തകർന്നു. കൂറ്റൻ തിരമാലകളാണ് കടൽ ഭിത്തിയും കടന്ന് കരയിലേക്ക് ഇരച്ച് കയറുന്നത്. കടലാക്രമണത്തിൽ സമുദ്രതീരം പൂർണമായും കടൽ എടുത്തു കഴിഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന ടി.എസ്.കനാലിൽ നിന്ന് വെള്ളം കരയിലേക്ക് ഇരച്ച് കയറുകയാണ്. കുഴിത്തുറ ക്ഷേത്രിന് വടക്കോട്ടുള്ള വീടുകളും റോഡുകളും വെള്ളക്കെട്ടായി മാറി. പടിഞ്ഞാറ് ഭാഗത്ത് കടലും കിഴക്ക് ഭാഗത്ത് കായലും ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |