SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.25 PM IST

നാശം വിതച്ച് കാറ്റും മഴയും

rain
ചുഴലിക്കാറ്റിൽ കടലാക്രമണം രൂക്ഷമായ കോഴിക്കോട് ബേപ്പൂർ പുലിമൂട്ടിൽ നിന്നുള്ള ദൃശ്യം.

കടൽക്ഷോഭം ശക്തം

മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കോഴിക്കോട്: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ കനത്ത നാശം. കടലുണ്ടി മേഖലയിലാണ് നാശമേറിയത്. കടലുണ്ടിയിൽ പത്ത് മീറ്റർ വരെ ഉയരത്തിൽ തിരമാല ഇരച്ചു കയറിയെന്ന് തീരവാസികൾ പറഞ്ഞു. ചാലിയം , കോട്ടക്കണ്ടി, കടുക്ക ബസാർ, ബൈത്തനി നഗർ, കപ്പലങ്ങാടി, വാക്കടവ്, കൊയിലാണ്ടി താലൂക്കിലെ കൊല്ലം പാറപ്പള്ളി ബീച്ച്,​ കപ്പലങ്ങാടി എന്നിവിടങ്ങളിലുണ്ടായ കടലാക്രമണം തീരവാസികളെ ഭീതിയിലാക്കി. ബേപ്പൂർ ബീച്ചിലെ പുളിമൂട്ട് അപകടത്തിലായി. ശക്തമായ കടലേറ്റത്തിൽ ഇവിടുത്തെ മണ്ണ് ഒലിച്ച് പോയി. രണ്ട് ദിവസമായി തുടങ്ങിയ മഴ രാത്രി വൈകിയും തുടരുകയാണ്. ഇന്നലെ രാവിലെ മുതൽ മഴ ശക്തി പ്രാപിച്ചതിനാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.

വടകര സാന്റ് ബാങ്ക്സ്, പുറങ്കര, അഴിയൂർ ചോമ്പാൽ ഹാർബർ, കുരിയാടി മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി. ഈ മേഖലയിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ചോമ്പാൽ ഹാർബറിൽ നിന്ന് 4 തോണികൾ കടലിലേക്ക് ഒഴുകി കാണാതായി. 10 തോണികൾക്ക് കേടുപാടുകൾ പറ്റി. എകദേശം അമ്പതോളം തോണികളാണ് കരയ്ക്കുണ്ടായിരുന്നത്.

ഏറാമല മമ്പള്ളീമ്മൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ആളപായമില്ല . കൊടിയത്തൂർ വില്ലേജിൽ മാട്ടുമുഴി കോളനിയിൽ ഒരു വീട് ഭാഗികമായി തകർന്നു. കോട്ടൂളി വില്ലേജിൽ ഒരു വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. പന്നിയങ്കര വില്ലേജിൽ ശക്തമായ കടൽക്ഷോഭത്തിൽ കോതി പാലത്തിനു സമീപത്തെ പന്ത്രണ്ടോളം വീടുകളും കോയ വളപ്പിൽ രണ്ടു വീടുകളും ഭാഗികമായി തകർന്നു. നാലോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. വേങ്ങേരി വില്ലേജിലും ചെലവൂർ വില്ലേജിലും മതിലിടിഞ്ഞു. ഈങ്ങാപ്പുഴ വില്ലേജിൽ കെട്ടിന്റകായിൽ അബ്ദുൽ അസിസിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കൂടത്തായി വില്ലേജിൽ 4 സെന്റ് കോളനിയിൽ അമ്പലക്കുന്ന് സുനന്ദ ദാസിന്റെ വീടിനു മുകളിൽ റബർ മരം വീണു. കനത്ത മഴയിൽ ജില്ലയിലെ പല റോഡുകളും വെള്ളത്തിലായി. നഗരത്തിൽ പുതിയ ബസ്‌സ്റ്റാൻഡ്, പാവമണി റോഡ് ഉൾപ്പെടെ താഴ്ന്ന മേഖലയിൽ വെള്ളം കയറി. വടകര, കല്ലാച്ചി മേഖലയിൽ ബസ്‌സ്റ്റാൻഡുകളിലും കടകളിലും വെള്ളം കയറി. ഗ്രാമ പ്രദേശങ്ങളിൽ വെള്ളം കെട്ടി നിന്ന് കര കൃഷികളും നശിച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളും തകരാറിലായി.

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോഴിക്കോട് താലൂക്കിൽ ഒന്നും കൊയിലാണ്ടി താലൂക്കിൽ രണ്ടും ക്യാമ്പുമാണ് തുറന്നത്. മൂന്ന് ക്യാമ്പുകളിൽ പത്ത്‌ കുടുംബങ്ങളിൽ നിന്നായി 24 പുരുഷന്മാരും 21 സ്ത്രീകളും 16 കുട്ടികളുമുൾപ്പടെ 61 പേരാണുള്ളത്. കൊയിലാണ്ടി കൊല്ലം പാറപ്പള്ളി ബീച്ചിലുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് വിയ്യൂർ വില്ലേജിലെ ഏഴ് കുടുംബങ്ങളിലെ 44 പേരെ ശറഫുൽ ഇസ്‌ലാം മദ്രസയിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചെങ്ങോട്ടുകാവ് വില്ലേജിലെ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളെ ജി.എൽ.പി.എസ് മാടാക്കരയിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കോഴിക്കോട് താലൂക്കിലെ തോപ്പയിൽ ക്യാമ്പ് ആരംഭിച്ചു. രണ്ടു കുട്ടികൾ ഉൾപ്പെടെ നാല് പുരുഷന്മാരും 3 സ്ത്രീകളുമാണ് ഇവിടെയുള്ളത്. വടകര വില്ലേജിൽ 100 കുടുംബങ്ങളിൽ നിന്ന് 310 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. മഴ ശക്തമാകുന്നതോടെ വെള്ളം കയറുന്ന പ്രദേശങ്ങളിൽ നിന്നും കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. കൊവിഡ് പരിശോധനയിൽ നെഗറ്റീവായവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റുക.

എൻ.ഡി.ആർ.എഫ് സംഘമെത്തി

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എൻ.ഡി.ആർ.എഫ് സംഘം ( ദേശീയ ദുരന്ത നിവാരണ സേന)​ ജില്ലയിലെത്തി. 21 അംഗങ്ങളുളള സംഘം വേങ്ങേരി ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്യുകയാണ്.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.