പൊന്നാനി: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് തുടർച്ചയായ രണ്ടാംദിവസവും കലിതുള്ളി കടൽ. പൊന്നാനി തീരദേശത്ത് 18 വീടുകൾ തകർന്നു. അമ്പതോളം വീടുകൾ ഭീഷണിയിൽ. വെള്ളിയാഴ്ച്ച പുലർച്ചെ തുടങ്ങിയ കടലാക്രമണം ശനിയാഴ്ച്ചയും ശക്തമായി തുടർന്നു. പൊന്നാനി വില്ലേജ് പരിധിയിലും വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി അജ്മീർ നഗർ എന്നിവിടങ്ങളിലുമാണ് കടലേറ്റം രൂക്ഷമായത്.
പൊന്നാനി മുറിഞ്ഞഴി, അലിയാർ പളളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബു ഹുറൈറ പള്ളി പരിസരം, വെളിയങ്കോട് തണ്ണിത്തുറ എന്നീ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായി തുടർന്നത്. താലൂക്കിലുടനീളം അഞ്ഞൂറിലേറെ വീടുകളിലേക്ക് വെള്ളം കയറി. ഈ മേഖലയിലെ നിരവധി വീടുകൾ ഏത് നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്.
വേലിയേറ്റ സമയമായ ഉച്ചയോടെ രൂക്ഷമായ കടൽ വൈകിട്ട് അതിരൂക്ഷമാവുകയും വീടുകൾ തകരുകയുമായിരുന്നു. പൊന്നാനിയിൽ മുല്ലാ റോഡിനു പുറമെ മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാർ പള്ളി പരിസരം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളിലേക്ക് കടൽവെള്ളം കയറി. മണലും ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായി. കടലോരത്തെ 50 ഓളം തെങ്ങുകൾ കടലാക്രമണത്തിൽ കടപുഴകി. കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്. ഈ ഭാഗങ്ങളിൽ തിരമാലകൾ നേരിട്ട് വീടുകളിലേക്ക് ആഞ്ഞടിക്കുകയാണ്.
അതേ സമയം കടൽ വെള്ളം ഇരച്ചുകയറി തീരദേശ മേഖലയാകെ വെള്ളക്കെട്ടിലാണ്. അമ്പത് മീറ്ററിനകത്ത് താമസിക്കുന്ന വീടുകളാണ് തകർച്ച ഭീഷണിയിലുള്ളത്. കടലാക്രമണ ബാധിതരെ പുനരധിവസിപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. എന്നാൽ വീട് പൂർണ്ണമായും ഭാഗികമായും തകർന്നവർ ബന്ധുവീടുകളിലേക്കാണ് മാറി താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |