SignIn
Kerala Kaumudi Online
Saturday, 20 April 2024 6.41 AM IST

ഇത് നേരത്തേ വേണ്ടിയിരുന്നു

jkk

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സാമഗ്രികൾക്ക് സർക്കാർ വില നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നു. ഇതുപ്രകാരം പി.പി.ഇ കിറ്റിന് 273 രൂപയാണ് വില. ഇതേ കിറ്റിന് 1500 രൂപയും കൂടുതലും ഈടാക്കിയ സ്വകാര്യ ആശുപത്രികൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷമായി അതു തുടരുകയായിരുന്നു. എൻ 95 മാസ്‌കിന് 22 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. മിക്ക മെഡിക്കൽ സ്റ്റോറിലും 90 രൂപയാണ് ഇതുവരെ ഈടാക്കിയിരുന്നത്. കൊവിഡ് പരിശോധനയ്ക്കും അടുത്തിടെ സർക്കാർ നിരക്ക് നിശ്ചയിച്ചിരുന്നു. അതിനും ഇപ്പോഴത്തെ സർക്കാർ നിരക്കിന്റെ നാലിരട്ടിയോളമാണ് മഹാമാരിയെ ചാകരയായിക്കണ്ട സ്വകാര്യ ആശുപത്രി കച്ചവടക്കാർ ഈടാക്കിയിരുന്നത്. കൊവിഡിന്റെ മറവിൽ സ്വകാര്യ ചികിത്സാരംഗത്ത് കൊടുംചൂഷണമാണ് നടക്കുന്നതെന്ന് പൊതുവെ മാദ്ധ്യമങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളും നിരവധി തവണ ചൂണ്ടിക്കാണിച്ചിരുന്നു. വൈകിയെങ്കിലും അവശ്യ സാധന നിയന്ത്രണ നിയമപ്രകാരം ചികിത്സാ സാമഗ്രികളുടെ പരമാവധി വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത് സ്വാഗതാർഹമാണ്. ഇത് കുറച്ചുകൂടെ നേരത്തേ വേണ്ടിയിരുന്നു. നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുക, പത്തിരട്ടി പിഴ ഈടാക്കുക തുടങ്ങിയ ശിക്ഷകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപനം കൊണ്ട് മാത്രം എല്ലാം ശരിയാവണമെന്നില്ല. പരാതി വന്നാൽ മാത്രമേ ഇടപെടൂ എന്ന നിലപാടും സർക്കാർ സ്വീകരിക്കാൻ പാടില്ല. സർക്കാർ നിശ്ചയിച്ച വിലയ്ക്കപ്പുറം ആരെങ്കിലും ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനത്തിനും രൂപം നൽകണം. ആരോഗ്യ - ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ അംഗങ്ങളായ പ്രത്യേക സ്ക്വാഡ് ഇതിനായി രൂപീകരിക്കണം. കാരണം പലരും സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതിനാൽ പരാതി പറയാൻ തയ്യാറാവില്ല. 'അള മുട്ടിയാൽ ചേരയും കടിക്കും" എന്ന് പറയുന്നതു പോലെ വളരെ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമെ ചിലരെങ്കിലും പരാതി നൽകാൻ തയ്യാറാവൂ. ഭീമമായ ചാർജ് മുഴുവൻ അടയ്ക്കാതെ മൃതദേഹം പോലും വിട്ടുകൊടുക്കില്ല എന്ന സന്ദർഭങ്ങൾ ഉണ്ടാകുമ്പോഴും തുടർന്ന് ജനപ്രതിനിധികൾ ഇടപെടുമ്പോഴുമാണ് പരാതികൾ ഉണ്ടാകുന്നത്. പ്രഖ്യാപിക്കപ്പെട്ട നിയമം നടപ്പാകുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനാ വിഭാഗം ഉണ്ടായാൽ മാത്രമെ സർക്കാർ ഉത്തരവിന്റെ ഗുണം വേണ്ട രീതിയിൽ ലഭിക്കുകയുള്ളൂ. ഇതിന്റെ അനുബന്ധമെന്നോണം പരാതി സ്വീകരിക്കാനുള്ള ഹെൽപ് ഡെസ്‌ക്കുകളും സർക്കാരിന്റെ നേതൃത്വത്തിൽ തുടങ്ങണം. ഇല്ലെങ്കിൽ അമിതവില ഈടാക്കി ശീലിച്ചുപോയ കച്ചവട മാഫിയയെ നിലയ്ക്കുനിറുത്താനാകില്ല.

അതുപോലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പോയി തന്നെ കുത്തിവയ്പ് നടത്തണം എന്ന ഇപ്പോഴത്തെ നയത്തിലും മാറ്റം ആവശ്യമാണ്. മൊബൈൽ ക്ളിനിക്കുകൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സ്പെഷൽ ഡ്രൈവുകൾ നടത്തിയാൽ വേഗത്തിൽ പരമാവധി പേർക്ക് വാക്സിനേഷൻ എടുക്കാനാകും. ഇക്കാര്യത്തിൽ ജനപ്രതിനിധികൾക്കും സന്നദ്ധ സംഘടനകൾക്കും സർക്കാരിനെ ഏറെ സഹായിക്കാനാകും. അത്തരത്തിൽ നേരത്തേ എടുക്കേണ്ട തീരുമാനങ്ങൾ നേരത്തേ എടുത്താൽ ജനങ്ങൾക്ക് നൽകുന്ന ആശ്വാസം വലുതായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.