തിരുവനന്തപുരം: മൊബൈൽ ജാമർ, സിസി ടിവി കാമറ, വൈദ്യുതി വേലി... ജയിൽ സുരക്ഷയ്ക്കായി എന്തൊക്കെയായിരുന്നു പ്രഖ്യാപനങ്ങൾ. എന്നിട്ട് ഇതെല്ലാം വന്നോ എന്നുമാത്രം ചോദിക്കരുത്. സർക്കാർകാര്യം മുറപോലെ എന്ന് പറയുന്നതാവും ശരി.
അട്ടക്കുളങ്ങര വനിതാജയിലിൽ രണ്ട് റിമാൻഡ് പ്രതികൾ ജയിൽചാടി രക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ പ്രഖ്യാപിച്ച പദ്ധതികളെല്ലാം വെറും വാക്കായി. അട്ടക്കുളങ്ങര വനിതാ ജയിലിന്റെ ഭിത്തിയുടെ ഉയരംകൂട്ടുകയും ഏതാനും കാമറകൾ സ്ഥാപിക്കുകയും ചെയ്തതൊഴിച്ചാൽ സംസ്ഥാനത്തെ മറ്റ് ജയിലുകളിലൊന്നും യാതൊന്നും ചെയ്തില്ല. ഇതിനൊന്നും പണമില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. 3.5 കോടി രൂപ ഇതിനായി വിനിയാേഗിക്കുമെന്നാണ് പറഞ്ഞിരുന്നത്. സാമ്പത്തിക വർഷാവസാനം പണം അനുവദിക്കാമെന്നായിരുന്നു ധനകാര്യ വകുപ്പിന്റെ നിലപാടെങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം പുതുതായി പണം അനുവദിക്കേണ്ട പല പദ്ധതികൾക്കും തടസമായി. ജയിൽ സുരക്ഷ സംബന്ധമായ പദ്ധതികളും ഇതിലുൾപ്പെട്ടതായാണ് അറിയുന്നത്.
വിയ്യൂരിലെ അതിസുരക്ഷാ ജയിൽ, സെൻട്രൽ ജയിലുകൾ, 13 ജില്ലാ ജയിലുകൾ എന്നിവയുടെ സുരക്ഷ വർദ്ധിപ്പിക്കാനായിരുന്നു പദ്ധതി. ജയിലുകൾ മുഴുവൻ സമയ കാമറ നിരീക്ഷണത്തിലാക്കുന്നതിനൊപ്പം ലഹരി വസ്തുക്കളും ഫോണും മറ്റും കടത്തി കൊണ്ടു വരുന്നത് തടയാൻ സ്കാനറുകൾ, സ്ഫോടക വസ്തുക്കൾ തിരിച്ചറിയുന്നതിനുള്ള ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ, ജയിൽ ചാട്ടം തടയുന്നതിനായി മതിലുകൾക്ക് മീതെ വൈദ്യുത വേലികൾ എന്നിവ സ്ഥാപിക്കുന്നതിനായിരുന്നു തീരുമാനം. അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രണ്ട് വനിതാ തടവുകാർ ജയിൽ ചാടി രക്ഷപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജയിലുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ജയിൽ മേധാവി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ തീരുമാനിച്ചത്.
സംഭവത്തിന് തൊട്ടു പിന്നാലെ അട്ടക്കുളങ്ങര വനിതാ ജയിലിൽ കാമറകൾ സ്ഥാപിക്കുകയും മതിലിന്റെ ഉയരം കൂട്ടുകയും മതിലിനോട് ചേർന്നുള്ള മരങ്ങൾ മുറിച്ച് നീക്കുകയും ചെയ്തിരുന്നു. എന്നാൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും ജീവപര്യന്തം തടവുകാരുമുൾപ്പെടെ കഴിയുന്ന സെൻട്രൽ ജയിലുകൾ ഉൾപ്പെടെ 17 പ്രധാന ജയിലുകളിലെ സുരക്ഷയാണ് പണമില്ലാത്തതിനാൽ അനിശ്ചിതത്വത്തിലായത്. സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജയിൽ സുരക്ഷയിലെ വെല്ലുവിളികൾക്ക് അടുത്ത കാലത്തൊന്നും പരിഹാരം ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |