തൃശൂർ: കൊടകരയിൽ അപകടമുണ്ടാക്കി കാർ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിൽ മൂന്ന് പ്രതികളെക്കൂടി പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. പ്രധാന പ്രതി രഞ്ജിത്ത് അടക്കം മൂന്ന് പേരെയാണ് ചോദ്യം ചെയ്യുക. ഇതോടെ പിടിയിലായ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും അവസാനിപ്പിക്കും. ഇവരിൽ നിന്ന് അടക്കം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.
പരാതിയിൽ പറഞ്ഞിരുന്ന പണത്തിന്റെ ഇരട്ടിയോളം പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടും ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നിട്ടില്ല. പൊലീസ് നിലവിൽ മോഷണം മാത്രമാണ് അന്വേഷിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുൻപാണ് കൊടകരയിൽ കാർ അപകടമുണ്ടാക്കി പണം കവർന്നത്. കാർ ഡ്രൈവർ നൽകിയ പരാതിപ്രകാരം 25 ലക്ഷം രൂപയാണ് നഷ്ടമായത്. എന്നാൽ റൂറൽ എസ്.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ നിന്ന് 47.5 ലക്ഷം രൂപ കണ്ടെത്തി.
അതോടെ സംഭവത്തിൽ 25 ലക്ഷമല്ല നഷ്ടമായതെന്ന് വ്യക്തമായിരുന്നു. കേസിൽ 19 പേരെ അറസ്റ്റ് ചെയ്തു. ഒരു പ്രതി രണ്ട് ലക്ഷം രൂപ വീതം 10 പേരുടെ കയ്യിൽ ഏൽപിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം കഴിഞ്ഞദിവസം ഡി.ഐ.ജിയുടെ മേൽനോട്ടത്തിലേക്ക് മാറ്റിയിരുന്നു. നഷ്ടപ്പെട്ട 25 ലക്ഷം രൂപ കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും പണം കൊണ്ടുവരുന്നതിന്റെ ചുമതല ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകനായ വ്യവസായി ധർമരാജനായിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |