തിരുവനന്തപുരം: മഴക്കെടുതിയെ നേരിടാൻ സർവ സന്നാഹങ്ങളുമൊരുക്കിയാണ് കഴിഞ്ഞ മൂന്ന് ദിവസവും ജില്ലയിലെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചത്. റവന്യൂ, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, സിവിൽ സപ്ലൈസ്, കെ.എസ്.ഇ.ബി അടക്കം ജില്ലയിലെ അവശ്യ സംവിധാനങ്ങളെല്ലാം 24 മണിക്കൂറും പ്രവർത്തിച്ചു.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ആദ്യ ദിവസത്തെ കനത്തമഴയിൽ തിരുവനന്തപുരം നഗരത്തൽ വെള്ളക്കെട്ടായി. കനത്തമഴയ്‌ക്ക് വീണ്ടും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഓടകളും കനാലുകളും ജലാശയങ്ങളും വൃത്തിയാക്കാൻ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ പ്രവൃത്തികൾ പൂർത്തിയായതോടെ പിന്നീടുള്ള ദിവസങ്ങളിൽ ആദ്യ ദിവസത്തേതുപോലുള്ള വെള്ളക്കെട്ട് ഉണ്ടായില്ല.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ആറു താലൂക്കുകളിലെയും തഹസീൽദാർമാർ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള 318 കെട്ടിടങ്ങൾ മുൻകൂട്ടി കണ്ടെത്തിയിരുന്നു. ആളുകളെ മാറ്റിപാർപ്പിച്ച കേന്ദ്രങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്‌തുക്കളുമെത്തിച്ചു. അവശ്യ സഹായം നൽകുന്നതിനായി താലൂക്ക് ഓഫീസുകളിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |