തിരുവനന്തപുരം:ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്നലെയും മരം വീണ് വൈദ്യുതിവിതരണം തടസപ്പെട്ടു.കഴിഞ്ഞ ദിവസത്തെ കാറ്റിൽ തകർന്ന പോസ്റ്റുകളും ലൈനുകളും പുന:സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കവെയാണ് മരങ്ങൾ വീണ് ഇന്നലെയും വൈദ്യുതി മുടങ്ങിയത്.അപകടമൊഴിവാക്കാൻ കെ.എസ്.ഇ.ബി പ്രധാന വൈദ്യുതി ബന്ധം വിച്ഛേദിച്ചു.വൈദ്യുതി കമ്പികളും പോസ്റ്റുകളും പുന:സ്ഥാപിക്കുന്ന ജോലികൾ രാത്രി വൈകിയും തുടരുന്നതിനാൽ നഗരത്തിലെ പലയിടങ്ങളിലും വൈദ്യുതി പൂർണമായും തടസപ്പെട്ടു.പല സ്ഥലങ്ങളിലും ഏറെവൈകിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.ക്ളിഫ് ഹൗസ് പരിസരം,തൈക്കാട്,വില്ലേജ് ഓഫീസ് പരിസരം,ഫോർട്ട്,ചാക്ക,വട്ടിയൂർക്കാവ്,തിരുമല,വഞ്ചിയൂർ,കേശവദാസപുരം,പേരൂർക്കട,പാളയം,പേട്ട,പി.എം.ജി,പട്ടം,മെഡിക്കൽ കോളേജ്,ആനയറ എന്നിവിടങ്ങളിലാണ് മരം വീണ് വൈദ്യുതി തടസപ്പെട്ടത്. പലയിടത്തും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.അഗ്നിശമന സേനയും കെ.എസ്.ഇ.ബി ജീവനക്കാരും ഏറെ നേരം പരിശ്രമിച്ചാണ് തൈക്കാട് വില്ലേജ് ഓഫീസ് കെട്ടിത്തിന് മുകളിൽ വീണ മരം മാറ്റി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |