തിരുവനന്തപുരം: വർഷങ്ങളായി തലസ്ഥാന നഗരം പേറുന്ന മാലിന്യശാപം തന്നെയാണ് കഴിഞ്ഞ ദിവസം നഗരം വെള്ളത്തിൽ മുങ്ങാൻ കാരണം. വകുപ്പുകളുടെ ഏകോപനക്കുറവും കോർപ്പറേഷന്റെ മഴക്കാല പൂർവ ഫലപ്രദമാകാതെ വന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. പി.ഡബ്ല്യു.ഡി, ഇറിഗേഷൻ, കോർപ്പറേഷൻ വകുപ്പുകൾക്ക് കീഴിലുള്ള ഓടകളാണ് നഗരത്തിലുള്ളത്. ഇവ യഥാസമയം ശുചിയാക്കുന്നതിലെ വീഴ്ചയാണ് പ്രധാന കാരണം.
ഓടകളിലേക്ക് മാലിന്യങ്ങൾ തള്ളുന്ന നഗരവാസികളുടെ മനോഭാവത്തിനും ഇതുവരെ മാറ്റമുണ്ടായിട്ടില്ലെന്നത് ഓടകൾ വൃത്തിയാക്കിയ സ്ഥലങ്ങളിലെത്തിയാൽ ബോദ്ധ്യമാകും. ആമയിഴഞ്ചാൻ തോട്, തെക്കനക്കര കനാൽ, കരിയിൽ തോട് എന്നീ മാലിന്യവാഹിനികളിൽ പലഭാഗങ്ങളും മാലിന്യം തിങ്ങി നിറഞ്ഞതാണ് വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടിയത്. ഇടക്കാലത്ത് കോർപ്പറേഷന്റെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോട് ഉൾപ്പെടെ ശുചിയാക്കിയെങ്കിലും അത് തുടർന്നുകൊണ്ടുപോയില്ല. തോടുകളിൽ മാലിന്യം നിറഞ്ഞ് ആഴം കുറഞ്ഞതോടെ സ്വാഭാവികമായ ഒഴുക്ക് നിലച്ചു.
@വെള്ളം പൊങ്ങി, പണി തുടങ്ങി
തമ്പാനൂർ, കിഴക്കേകോട്ട, പാളയം എന്നിവിടങ്ങളിലെ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഓടകളും തോടുകളും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കി. കൗൺസിലർമാരുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. ആമയിഴഞ്ചാൻ തോട്, തെക്കനിക്കര കനാൽ, കരിയിൽ തോട് എന്നിവിടങ്ങളിൽ മാലിന്യം തിങ്ങി നിറഞ്ഞതാണ് നഗരത്തിലെ വെള്ളപ്പൊക്കത്തിന് കൂടുതലും കാരണമായത്. ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ ഭാഗത്തുള്ള സ്ഥലത്ത് മണ്ണടിഞ്ഞുകൂടി ഒഴുക്ക് നിലച്ചതാണ് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമെന്ന് മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ടെത്തിയതിനെ തുടർന്ന് അതൊഴിവാക്കാനുള്ള നടപടി തുടങ്ങി.
ഇന്നലെ ജോലികൾ നടക്കുന്ന പ്രദേശങ്ങൾ മേയർ സന്ദർശിച്ചു. പൊന്നറ ശ്രീധരൻ പാർക്കിലെ സംഭരണിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികളെടുക്കാൻ റോഡ് ഫണ്ട് ബോർഡിനോട് ആവശ്യപ്പെട്ടതായും മേയർ വ്യക്തമാക്കി. നഗരത്തിലുള്ള ഓടകൾ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരിക്കാൻ കളക്ടർ കഴിഞ്ഞ ദിവസം ചേർന്ന യോഗം നിർദ്ദേശിച്ചിരുന്നു. ശുചീകരണം വിലയിരുത്തുന്നതിന് നാളെ മേയറുടെ അദ്ധ്യക്ഷതയിൽ പി.ഡബ്ളിയു.ഡി, റോഡ് ഫണ്ട്, സ്‌മാർട്ട് സിറ്റി എന്നിവയുടെ യോഗം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |