തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നതു സംബന്ധിച്ചു തീരുമാനം എടുക്കുന്നതിനു സർക്കാർ ജീവനക്കാരെ മാത്രം ആശ്രയിക്കുന്നത് ആത്മഹത്യാപരമാണാണെന്ന് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ അദ്ധ്യക്ഷൻ ഡോ.സി.എം.ജോയ് പറഞ്ഞു.
മഴ കനക്കുന്നതോടെ കേരള കർണാടക സംസ്ഥാനങ്ങളിലെ ഡാമുകൾ തുറന്നു വിടാനുള്ള സാദ്ധ്യത വർദ്ധിക്കുകയാണ്. 2018 ൽ സംഭവിച്ചത് പോലെ വീണ്ടും കൊവിഡ് കാലത്ത് കേരളത്തിൽ ഡാമുകൾ തുറന്നു വിട്ടുണ്ടാകുന്ന വെള്ളപ്പൊക്കം താങ്ങാനാവുന്നതിലേറെയാണ്. ടൈഡ് ചാർട്ട് അഥവാ കടലിലെ തിരമാലകളുടെ ഏറ്റ ഇറക്കം കണക്കിലെടുത്തു മാത്രമേ ഡാമുകൾ തുറന്നു വിടാവൂ.
കാലാവർഷം പടിവാതിൽക്കൽ എത്തി നിൽക്കേ വെള്ളം തുറന്നു കളഞ്ഞതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. ശാസ്ത്രീയമായി മഴയുടെ ഏറ്റ കുറച്ചിൽ നോക്കി വിവിധ ജില്ലകളിൽ ഡാമുകൾ തുറക്കണം. ഇതിനായി ശാസ്ത്ര സമൂഹത്തിന്റെ വിശകലനങ്ങൾ സർക്കാർ മുഖവിലക്കെടുക്കണം. ഡാം സുരക്ഷാ രംഗത്തെയും, കാലാവസ്ഥാ രംഗത്തെയും, ഹൈഡ്രളജി വിഭാഗത്തിന്റെയും ഭൗമ ശാസ്ത്രരംഗത്തെയും ശാസ്ത്രജ്ഞരുടെ യോഗം വിളിച്ചു പെട്ടെന്ന് തീരുമാനങ്ങൾ എടുക്കണം. ഇതിനായി ദേശീയ അന്തർദേശീയ തലത്തിൽ പ്രവർത്തിച്ചവരോടും, പ്രവർത്തിക്കുന്നവരോടും അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷം മാത്രം യുദ്ധകാലാടിസ്ഥാനത്തിൽ ഡാം തുറക്കുന്ന കാര്യങ്ങൾ തീരുമാനിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഏതെല്ലാം ഡാമുകൾ, എത്ര അളവിൽ, ഏത് സമയത്ത്, എത്ര ദിവസം, തുറക്കണമെന്ന് അതവേഗം തീരുമാനിക്കുക. ഡാം തുറന്നതിനു ശേഷമല്ല ജനം അറിയേണ്ടത്. സർക്കാർ അലർട്ടുകൾ കൊടുത്താൽ മാത്രം പോരാ ഓരോ അലർട്ടിലും എന്ത് ചെയ്യണമെന്നും, സർക്കാർ എന്തെല്ലാം ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ജനങ്ങളെ അറിയിക്കണം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുവാനുള്ള നടപടിയും ഉണ്ടാകണമെന്നും ഡോ. സി. എം. ജോയി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |