ന്യൂഡൽഹി: അറബിക്കടലിൽ രൂപം കൊണ്ട 'ടൗക്തേ' ചുഴലിക്കാറ്റിനെ നേരിടുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും സ്വീകരിച്ച തയാറെടുപ്പുകൾ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബേയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി അവലോകനം ചെയ്തു. സംസ്ഥാനങ്ങളിൽ 79 എൻ.ഡി.ആർ.എഫ് ടീമുകളെ വിന്യസിച്ചു. 22 അധിക ടീമുകളെ സന്നദ്ധരാക്കി. ചുഴലിക്കാറ്റ് നേരിടുന്ന ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാന മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണ പ്രദേശമായ ദാമൻ ദ്യൂ, ദാദ്ര നാഗർ ഹാവേലി ഭരണകൂടമായും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തി.
നാളെ രാവിലെ ഗുജറാത്ത് തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിന്റെ തൽസമയ അവസ്ഥ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ സമിതിയെ അറിയിച്ചു. ചുഴലിക്കാറ്റിന് മണിക്കൂറിൽ 150 മുതൽ 160 കിലോമീറ്റർ വരെ വേഗതയുണ്ടാകും. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും, കനത്ത മഴും, കൊടുങ്കാറ്റുമുണ്ടാകും.
ഭക്ഷ്യധാന്യങ്ങൾ, കുടിവെള്ളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ മതിയായ ശേഖരം ഉറപ്പാക്കിയെന്നും വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ മുതലായ അവശ്യ സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിയെന്ന് ചീഫ് സെക്രട്ടറിമാർ അറിയിച്ചു.
കപ്പലുകൾക്കും വിമാനങ്ങൾക്കുമൊപ്പം കര-നാവിക-തീരസംരക്ഷണ സേനകളുടെ രക്ഷാപ്രവർത്തന സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ആശുപത്രികളും കൊവിഡ് കെയർ സെന്ററുകളും തടസ്സമില്ലാത്ത പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി..
ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനും മുൻഗണന നൽകണമെന്ന് രാജീവ് ഗൗബ നിർദ്ദേശം നൽകി. വൈദ്യുതി, ടെലികോം, പ്രധാന സേവനങ്ങൾ എന്നിവ പെട്ടെന്ന് പുനഃസ്ഥാപിക്കണം. കേരളം, തമിഴ്‌നാട്, കർണാടകം, മഹാരാഷ്‌ട്ര, ഗോവ, ഗുജറാത്ത് ചീഫ് സെക്രട്ടറിമാരും ലക്ഷദ്വീപ്, ദാദ്രാ നാഗർഹവേലി, ദാമൻ ആൻഡ് ദിയു കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണാധികാരികളുടെ ഉപദേശകരും ആഭ്യന്തര, ഊർജ്ജ, ഷിപ്പിംഗ്, ടെലികോം, വ്യോമയാനം, ഫിഷറീസ് മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും റെയിൽവേ ബോർഡ് ചെയർമാൻ, എൻ.ഡി.എം.എ മെമ്പർ സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |