കുമരകം: വേനൽമഴ തുടരുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാവുകയും കടലിലേക്കുള്ള വേലിയേറ്റം നിലയ്ക്കുകയും ചെയ്തതോടെ പടിഞ്ഞാറൻ പ്രദേശങ്ങളായ കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. റോഡുകളിലും വീടുകളിലും വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. കോട്ടയം - കുമരകം റോഡിൽ പലയിടങ്ങളിലും വെള്ളം കയറിയെങ്കിലും ഗതാഗതം തുടരുകയാണ്. വെള്ളത്തിലായ വീടുകളിൽ ഉള്ളവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് ശമനമില്ലാതെ തുടരുന്ന കൊവിഡ് ബുദ്ധിമുട്ടുണ്ടാക്കുന്നു. കുമരകത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതം ഏറെ അനുഭവിക്കുന്നത് ഇടവട്ടം, കൊല്ലകേരി, പടിഞ്ഞാറ്റ് കാട്, വെളിയം, പൊങ്ങലക്കരി, മങ്കുഴി, മൂലേപ്പാടം തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവരാണ്. ഇവിടെ വീടുകളിൽ വെള്ളമാണെങ്കിലും കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നലെ വരെ ആരംഭിച്ചിട്ടില്ല. അടിയന്തര സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു അറിയിച്ചു.
അയ്മനത്ത് കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിലും നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി . പൂന്ത്രക്കാവ് ഹോളിക്രോസ് സ്കൂൾ, പി.ജെ.എം.യു പി സ്കൂൾ, പരിപ്പ് ഹൈസ്കൂൾ, ഒളശ്ശ സി.എം.എസ്.എൽ പി.സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. വെള്ളപ്പൊക്കം ഏറെ ബാധിച്ച തുമ്പലശ്ശേരി എസ്.ടി കോളനിയിലുള്ളവരെ ഒളശ്ശ സി.എം.എസ്.എൽ.പി.സ്കൂളിലെക്കും, ക്ലസ്റ്റർ ഏരിയ ആയ വാഴയ്ക്കാമറ്റം പ്രദേശത്ത് ക്വാറന്റൈനിൽ കഴിയുന്നവരെ പൂന്ത്രക്കാവ് ഹോളിക്രോസ് സ്കൂളിലേക്കും മറ്റുള്ളവരെ പി.ജെ.എം.യു.പി സ്കൂളിലേക്കും മാറ്റി. 4-ാം വാർഡിലെ ദുരിതബാധിതരെ പരിപ്പ് ഹൈസ്കൂളിലേക്കും മാറ്റി പാർപ്പിച്ചു. ഇന്നലെ ലഭിച്ച പരിശോധന ഫലത്തിൽ 85 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് വെള്ളപ്പൊക്ക ദുരിതാശ്വാസ നടപടികൾക്ക് വെല്ലി വിളി ഉയർത്തുന്നതായി പഞ്ചായത്ത് പ്രസിഡൻറ് സബിത പ്രേംജി അറിയിച്ചു.
തിരുവാർപ്പ് പഞ്ചായത്തിലെ മാധവശ്ശേരി കോളനിയിൽ പൂർണ്ണമായും വെളളം കയറി. കാഞ്ഞിരം താമരശ്ശേരി കോളനിയും വടക്കേ ചെങ്ങളം പ്രദേശങ്ങളിലേറെയും വെള്ളപ്പൊക്ക കെടുതി നേരിടുകയാണ്. മാധവശ്ശേരി കോളനിയിലെ പ്രളയബാധിതരെ തിരുവാർപ്പ് ഗവ. യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ദുരിതബാധിതരായ കൊവിഡ് രോഗികൾക്കായി കിളിരൂർ ഗവ.യു പി സ്കൂളിലും, ക്വാറന്റൈനിൽ കഴിയുന്നവർക്കായി കിളിരൂർ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിലും ഇന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ.മേനോൻ അറിയിച്ചു. കാറ്റിൽ തകരാറിലായ പടിഞ്ഞാറൻ മേഖലയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും പുന:സ്ഥാപിക്കാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാലും ആവശ്യമായ കരാർ തൊഴിലാളികളെ ലഭിക്കാത്തതുമാണ് വൈദ്യുതി പൂർണ്ണമായും പുന:സ്ഥാപിക്കാൻ വൈകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |