ശങ്കറിന്റെ ഒാർമയിലുണ്ട് പ്രേംകൃഷ്ണൻ
എന്ന നായക കഥാപാത്രമാകാൻ പുറപ്പെട്ട ആ യാത്ര
മദ്രാസിലെ എഗ്മൂർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ഓടിക്കൊണ്ടിരിക്കുകയാണ്. അഭിമുഖമായ സീറ്റിൽ ഒരു അമ്മയും മകളും .
പുലർച്ചെ എപ്പോഴോ ട്രെയിൻ കൊഡൈ റോഡ് സ്റ്റേഷനിൽ എത്തി. സ്റ്റേഷന് പുറത്ത് കാത്തുകിടന്ന കാറിൽ കയറി. അപ്പോൾ ആ അമ്മയും മകളും വന്നു പിൻസീറ്റിൽ കയറി. കൊെെടക്കനാലിലേക്ക് കാർ ഓട്ടം തുടങ്ങി. ആ പെൺകുട്ടി പൂർണിമ ജയറാം.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിൽ അഭിനയിക്കുന്നതിനു മുൻപേ പ്രേംകൃഷ്ണന്റെയും പ്രഭയുടെയും ജീവിതയാത്ര ഒരു നിമിത്തം പോലെ ആരംഭിച്ചത് ഈശ്വര നിശ്ചയമാകാം. ആ യാത്രയിൽ പൂർണിമയെ പരിചയപ്പെട്ടു. നായികയായി അഭിനയിക്കുന്ന ആദ്യ സിനിമ, മുംബയിൽ നിന്നു വരുന്നു. വിശേഷങ്ങൾ ഒാരോന്നായി പറഞ്ഞു തുടങ്ങി. കാർ വേഗം കൊെെടക്കനാലിൽ എത്തി.
മുറിയിൽ കൂട്ടിന്
ആലുംമൂടൻ
ഹോട്ടലിൽ എന്റെ മുറിയിലാണ് ആലുംമൂടൻ ചേട്ടന്റെയും താമസം. ചേട്ടൻ സിനിമ വിശേഷങ്ങൾ പങ്കുവച്ചു. വൈകുന്നേരം ഒരു വർക്ക് ഷോപ്പ്. പാച്ചിക്ക (ഫാസിൽ) ഛായാഗ്രാഹകൻ അശോക് കുമാർ തുടങ്ങിയവർ.
അവിടെ അല്പം മാറി നിൽക്കുന്ന ആളെ പരിചയപ്പെട്ടു. മോഹൻലാൽ. പാച്ചിക്ക മനോഹരമായി ഞങ്ങൾക്കു കഥ പറഞ്ഞുതന്നു.കഥ കേട്ടു ഞെട്ടി. ഒരു രക്ഷയുമില്ല. കാർ വരുന്നു. ജീപ്പ് വരുന്നു. ക്ളൈമാക്സിൽ ജീപ്പ്, കഥയിൽ ജീപ്പ് പ്രധാന കഥാപാത്രം. വാഹനം ഓടിക്കാൻ അറിയില്ലെന്ന് അപ്പോഴാണ് ഒാർത്തത്. 'ഒരു തലൈ രാഗം" കഴിഞ്ഞു ഡ്രൈവിംഗ് പഠിക്കാൻ നിശ്ചയിച്ചിരുന്നതാണ്. അപ്പോൾ മറ്റൊരു സിനിമ വന്നു.
ഡ്രൈവിംഗ്
വാഹനം സ്റ്റാർട്ട് ചെയ്യാൻ പോലും അറിയില്ല. വർക്ക് ഷോപ്പിൽ പ്രേംകൃഷ്ണനും പ്രഭയുമായി ഞാനും പൂർണിമയും ചേർന്നുള്ള റൊമാന്റിക് സീൻ.
അടുത്ത ദിവസം രാവിലെ ഷൂട്ടിംഗ്. ഞാൻ ജീപ്പിൽ വന്നിറങ്ങുന്നതാണ് നാളെ ഫസ്റ്റ് ഷോട്ട്. വാഹനം ഓടിക്കാൻ അറിയില്ലെന്ന് പറയാൻ കഴിയില്ല. മുറിയിലെത്തിയപ്പോൾ ആലുംമൂടൻ ചേട്ടനോട് പറഞ്ഞു. അതുകേട്ടു ആലുംമൂടൻ ചേട്ടൻ നടുങ്ങി. വേഗം പുറത്തേക്ക് ഇറങ്ങി. മടങ്ങിപ്പോവാനുള്ള തീരുമാനത്തിലെത്തി ഞാൻ. ആലുംമൂടൻ ചേട്ടൻ പാച്ചിക്കയോട് കാര്യം പറഞ്ഞു. പാച്ചിക്കയും ആകെ അസ്വസ്ഥനായി. നാളെ എടുക്കേണ്ട സീൻ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ തീരുമാനിച്ചു. അല്പം കഴിഞ്ഞ് സലാം എന്ന ആളു വന്നുവിളിച്ചു. പുറത്ത് ഒരു ജീപ്പ്. സ്റ്റാർട്ട് ചെയ്യാനും ഗിയർ മാറുന്നതും പഠിപ്പിച്ചുതന്നു. രാവിലെ ആറിനു സലാം വീണ്ടും വന്നു. കൊെെടക്കനാലിൽ ആ സമയത്ത് കൊടും തണുപ്പ്. മഞ്ഞു വീഴുന്ന ഒരു മൈതാനത്ത് ജീപ്പ് ഓടിക്കാൻ കുറെ ദിവസം പരിശീലനം. സലാമിനെ സഹയാത്രികനായി ഇരുത്തി ഓടിച്ചു. അങ്ങനെ പ്രഭയുടെ പ്രേം എന്ന കഥാപാത്രമായി.
ഗുഡ് ഈവനിംഗ്
മിസിസ് പ്രഭാ നരേന്ദ്രൻ
പൂർണിമ ജീപ്പിൽ കയറാൻ വരുമ്പോൾ 'ഗുഡ് ഈവനിംഗ് മിസ്സിസ് പ്രഭ നരേന്ദ്രൻ" എന്നു മോഹൻലാൽ ചോദിക്കുന്ന സീനിലാണ് ആദ്യം ഞാനും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്നത്. ആ സീനിൽ ചെറിയ ആക്ഷനും ഓട്ടവും. മോഹൻലാൽ വേഗം സുഹൃത്തായി മാറി. ലാലിന്റെ സുഹൃത്തുക്കൾ എനിക്കും പ്രിയപ്പെട്ടവരായി. അവർ എന്റെ മുറിയിൽ വരാൻ തുടങ്ങി. മദ്രാസിലും ചിത്രീകരണം ഉണ്ടായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മലയാള സിനിമയുടെ ചരിത്രത്തിൽ വലിയ വിജയമായിത്തീർന്നു. നായകനായി മുൻപോട്ടു പോവാൻ ശക്തമായ കഥാപാത്രമായി പ്രേംകൃഷ്ണൻ. ഒരു തലൈ രാഗം ആണ് ആദ്യ ചിത്രം. ആ സിനിമ കണ്ടാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കാൻ വിളിച്ചത്. മലയാളത്തിലെ ഏറ്റവും വലിയ ബാനർ. മാതൃഭാഷയിൽ ഇതിലും നല്ല തുടക്കം കുറിക്കാൻ കഴിയുക ഭാഗ്യമാവുമെന്ന് ഉറപ്പിച്ചാണ് നവോദയുടെ ഒാഫീസിൽ പോയത്. പാച്ചിക്ക, ജിജോ, ജോസ് മോൻ അസോസിയേറ്റ് ഡയറക്ടർ സ്റ്റാൻലി എന്നിവർ. ആരെയും പരിചയമില്ല. ഒരു തലൈ രാഗം ഇഷ്ടപ്പെട്ടെന്നും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഒരു പ്രണയകഥയാണെന്നും പാച്ചിക്ക. പൂർണിമ മരിച്ചുകിടക്കുന്നത് കാണുമ്പോഴത്തെ ഭാവപ്രകടനം അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. അഞ്ചു മിനിട്ട് സമയം തന്നു. മുൻപ് ഒരു സിനിമ ചെയ്തിട്ടുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിട്ടുണ്ട്. ഒന്നു ആലോചിച്ചശേഷം മുറിയുടെ കതകു തുറന്നു . മുഖത്ത് നടുക്കം. പിന്നേ ഭാവമാറ്റം. അവർക്ക് ഇഷ്ടപ്പെട്ടെന്ന് തോന്നി. അപ്പച്ചൻ മുതലാളിയെ കാണാൻ പറഞ്ഞു. 'എന്താണ് വേണ്ടതെന്ന് അപ്പച്ചൻ മുതലാളി ചോദിച്ചു.
''അങ്ങനെയൊന്നുമില്ല. നവോദയയുടെ ബാനറിൽ അവസരം ലഭിക്കുന്നത് തന്നെ ഭാഗ്യം.""ഞാൻ പറഞ്ഞു.
വാഹനം ഓടിക്കാൻ അറിയാമോയെന്ന് അപ്പോൾ ചോദിച്ചു. അറിയാമെന്ന് പറയുകയും ചെയ്തു. ആ സമയത്ത് കാർ വാങ്ങാൻ ആലോചനയുണ്ടായിരുന്നു. അപ്പോൾ പഠിക്കാൻ കഴിയുമല്ലോ എന്നു വിചാരിച്ചു. കള്ളം പറഞ്ഞതിന്റെ വിഷമം അനുഭവിച്ചത് കൊടൈക്കനാലിൽ വന്നപ്പോഴായിരുന്നു. ഒരു തലൈ രാഗത്തിൽ അഭിനയിച്ച എല്ലാവരും പുതുമുഖങ്ങൾ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വലിയ ബാനറിന്റെ സിനിമ. കാമറയുടെ മുൻപിൽ നിൽക്കുമ്പോൾ ടെൻഷൻ തോന്നി. ശക്തമായ അഭിനയ സാദ്ധ്യത നിറഞ്ഞ കഥാപാത്രത്തെ ആദ്യ മലയാള സിനിമയിൽതന്നെ ലഭിച്ചു. കോമഡി, ആക്ഷൻ, പാട്ട്, വൈകാരികത എല്ലാം പാകത്തിന് ചേർത്തിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഏറ്റവും മികച്ച ചിത്രവും മികച്ച കഥാപാത്രവും ആദ്യ സിനിമയിലൂടെ തന്നെ ലഭിച്ചു. തൃശൂർ രാഗം തിയേറ്ററിലാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കാണുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിന് പ്രായം നാല്പത്.പ്രേംകൃഷ്ണനും പ്രഭയ്ക്കും നരേന്ദ്രനും ചെറുപ്പം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |