തൃശൂർ: അറബിക്കടലിന്റെ തീരത്ത് ഭീതി വിതയ്ക്കുന്ന ടൗക് തേ ചുഴലിക്കാറ്റ് തൃശൂരിന്റെ തീരമേഖലയിൽ ആഞ്ഞടിച്ച് സൃഷ്ടിച്ചത് പ്രവചനാതീതമായ പെരുമഴ. കേരള തീരത്തേക്ക് അടുക്കാതെ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
13 ന് കൊടുങ്ങല്ലൂരിലും ഏനാമാക്കലിലും അതീതീവ്രമഴയാണ് രേഖപ്പെടുത്തിയത്. അടുത്ത കാലത്തൊന്നും മേയ് മാസത്തിന്റെ തുടക്കത്തിൽ ഇതുപോലെ ശക്തമായ മഴ ഉണ്ടായിട്ടില്ല. കാലവർഷം തുടങ്ങാനിരിക്കെ, പെട്ടെന്നുളള ചുഴലിക്കാറ്റ് തീരമേഖലയിൽ വൻ കടലേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന സൂചനയും ടൗക് തേ നൽകുന്നു.
മലയോര മേഖലകളിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. അപകട ഭീഷണിയിലുള്ള അമ്പതിലേറെ മരങ്ങളാണ് തൃശൂർ - പാലക്കാട് ദേശീയപാതയിലെ കുതിരാനിലുളളത്. മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. കഴിഞ്ഞ ദിവസം മരവും വൈദ്യതിപോസ്റ്റും ലോറിയുടെ മുകളിൽ വീണിരുന്നു. അടിയന്തര സാഹചര്യത്തിൽ ഓക്‌സിജൻ വാഹനങ്ങളും ആംബുലൻസുകളും കടത്തി വിടുന്നതിനായി കുതിരാൻ തുരങ്കത്തിന്റെ ഗുഹാമുഖത്ത് നിന്നും മണ്ണും കല്ലും നീക്കി തുടങ്ങിയിട്ടുണ്ട്.
കിഴക്ക്, പടിഞ്ഞാറ് ഭാഗത്തെ രണ്ട് തുരങ്ക മുഖങ്ങളിൽ നിന്നും ഒരേ സമയമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണും കല്ലുകളും നീക്കുന്നത്. കുതിരാൻ ഭാഗത്തു ദേശീയപാതയിൽ ഏതെങ്കിലും തരത്തിൽ തടസം ഉണ്ടായാൽ കുതിരാനിലെ പൂർത്തിയായ തുരങ്കം വഴി ഓക്‌സിജൻ വാഹനം കടത്തി വിടുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
കുതിരാനിലെ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ രണ്ട് മുഖങ്ങൾക്ക് സമീപവും പാറപൊട്ടിക്കൽ നടക്കുന്നുണ്ട്. ശക്തമായ മഴയിൽ കഴിഞ്ഞദിവസം മരം വീണ് ഗതാഗതം മുടങ്ങിയതോടെ ഉടൻ തുരങ്ക കവാടത്തിന് മുൻവശത്തെ കല്ലും മണ്ണും നീക്കാൻ നിർദ്ദേശിച്ചിരുന്നു.
ഉയർന്ന പ്രതിദിന മഴക്കണക്കുകൾ
13 ന് :
കൊടുങ്ങല്ലൂർ 20 സെ.മി.
ഏനാമാക്കൽ 18.5 സെ.മി
14 ന് :
ഏനാമാക്കൽ – 10.7 സെ.മി
ശക്തമായ മഴയാണ് ടൗക് തേ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് നിഗമനം.
വലിയ ദുരന്തങ്ങളില്ലാത ചുഴലിക്കാറ്റ് കടന്നുപോയതിൽ ആശ്വസിക്കാം.
ഡോ. ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ശാസ്ത്രജ്ഞൻ
പെരിങ്ങൽക്കുത്ത്
സ്പിൽവേ ഷട്ടറുകൾ തുറക്കും
മഴ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു വിടാൻ കളക്ടർ എസ്. ഷാനവാസ് അനുമതി നൽകി. 419.41 മീറ്ററിന് മുകളിലേക്ക് ജലനിരപ്പ് ഉയർന്നാലാണ് സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുക. വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. പുഴയിൽ മത്സ്യബന്ധനം, അനുബന്ധ പ്രവൃത്തികൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ 418.05 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്ററാണ്. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ് നൽകാൻ ഇടമലയാർ ഡാം സേഫ്റ്റി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |