കൊച്ചി: കൊവിഡ് കാലത്ത് ജീവതാളവും ശ്രുതിയും തെറ്റി ഗായകരും ഓർക്കസ്ട്രക്കാരും. റെക്കാർഡിംഗുകളേക്കാൾ സ്‌റ്റേജ് പ്രോഗ്രാമുകൾ ചെയ്തിരുന്നവരാണ് ഇവരിൽ ഏറിയ പങ്കും.
കൊവിഡ് ആദ്യ തരംഗമുണ്ടായതു മുതൽ സ്റ്റേജ് പ്രോഗ്രാമുകൾ പൂർണമായും നിലച്ചു. രണ്ടാം തരംഗവും ലോക്ക്ഡൗണും വന്നതോടെ ഗായകരുടെ പ്രതിസന്ധി രൂക്ഷമായെന്നും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെ ഭാരവാഹി കൂടിയായ അഫ്സൽ പറഞ്ഞു.
പല ഗായകരും മറ്റ് ജില്ലകളിൽ നിന്ന് കൊച്ചിയിലെത്തി വീടും ഫ്ളാറ്റുമെല്ലാം വാടകക്ക് എടുത്താണ് താമസിക്കുന്നത്. റെക്കാർഡിംഗും സ്റ്റേജ് പ്രോഗ്രാമുകളും എല്ലാം നിലച്ചതോടെ വാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പലരുമെന്ന് അഫ്സൽ വ്യക്തമാക്കി.
വരുമാനം പൂർണമായും നിലച്ചതോടെ അഫ്സൽ ഉൾപ്പെടെയുള്ള പല ഗായകരും മറ്റ് പല തൊഴിലുകളിലേക്കും
തിരിഞ്ഞു. കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് സമം സംഘടന ഫേസ്ബുക്ക് ലൈവിലൂടെ 15 ലക്ഷത്തോളം രൂപ സ്വരൂപിച്ചു. സാമ്പത്തികമായി വൻ പ്രതിസന്ധി നേരിടുന്ന ഗായകർക്കും മറ്റ് ഓർക്കസ്ട്ര അംഗങ്ങൾക്കുമായി ഈ തുക നൽകി.
ഗായകരിൽ ഏറെപ്പേരും യൂട്യൂബ് വീഡിയോകളും കവർ വേർഷനുകളുമെല്ലാം ചെയ്യുന്നുണ്ടെങ്കിലും ഇതിലൂടെ വരുമാനം ലഭിക്കുന്നവരുടെ എണ്ണം വളരെ തുച്ഛമാണെന്നും വലിയ തോതിൽ ഫോളോവേഴ്‌സ് ഉള്ള ഗായകർക്കേ ഇത്തരത്തിൽ വരുമാനം ലഭിക്കുന്നുള്ളൂവെന്നും ഗായിക അഖില ആനന്ദും പറഞ്ഞു. പ്രതിസന്ധികൾ നീങ്ങി മേഖല പഴയതുപോലെ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഗായകരെന്നും അഖില പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |