പനജി: ഓക്സിജൻ ലഭിക്കാതെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എട്ട് കൊവിഡ് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്. ഇന്നലെ പുലർച്ചെ 2 മുതൽ 6 വരെയുള്ള സമയത്താണ് മിക്ക രോഗികളും മരിച്ചത്.
ഓക്സിജൻ ക്ഷാമമല്ല, കൊവിഡാണ് മരണ കാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ,രാത്രി ഓക്സിജൻ തടസപ്പെട്ടെന്ന് മരിച്ചവരുടെ ബന്ധുക്കളും നഴ്സുമാരും പറഞ്ഞു. ഓക്സിജൻ ലഭിക്കാതെ ഗോവയിലെ സർക്കാർ ആശുപത്രികളിൽ ഈ ആഴ്ച മാത്രം 83 പേരാണ് മരിച്ചത്.
മെഡിക്കൽ കോളേജിൽ പുതിയ ടാങ്ക് സ്ഥാപിച്ചതോടെ ഓക്സിജൻ ക്ഷാമം പരിഹരിച്ചെന്ന് ആരോഗ്യ മന്ത്രി വിശ്വജിത് റാണെ പറഞ്ഞു. 20,000 കിലോ ലിറ്ററിന്റെ ഓക്സിജൻ ടാങ്ക് ശനിയാഴ്ച സ്ഥാപിച്ചിരുന്നു.
കേരളത്തിന് 3 ലക്ഷം കേന്ദ്ര വാക്സിൻ ഉടൻ
ന്യൂഡൽഹി: അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കേന്ദ്രത്തിൽ
നിന്ന് സൗജന്യമായി മൂന്നു ലക്ഷം കൊവിഡ് വാക്സിൻ കേരളത്തിന് ലഭിക്കും. കേരളത്തിന് ഇതുവരെ 85,69,440 ഡോസ് വാക്സിൻ കൈമാറി. ഇതിൽ 3,43,302 വാക്സിൻ കേരളത്തിൽ സ്റ്റോക്കുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
മൊത്തം ഇരുപത് കോടിയിലധികം ഡോസ് വാക്സിൻ സൗജന്യമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങൾക്കായി നൽകുന്ന 51 ലക്ഷം ഡോസിന്റെ ഭാഗമായാണ് കേരളത്തിൽ മൂന്നു ലക്ഷം എത്തുന്നത്.
കേരളത്തിന് 75,000 റെംഡിസിവിർ
ന്യൂഡൽഹി: ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികൾക്ക്
നൽകുന്ന റെംഡിസിവിർ മരുന്ന് 75,000 വയൽസ് കൂടി കേരളത്തിന് അനുവദിച്ചു. ഏപ്രിൽ 21 മുതൽ മേയ് 16 വരെ ക്വാട്ടയായി കേരളത്തിന് രണ്ട് ലക്ഷം കേന്ദ്രഫാർമസ്യൂട്ടിക്കൽസ് മന്ത്രാലയം അനുവദിച്ചിരുന്നു. ഇതിനു പുറമേയാണിത്. കാഡില്ല, സിപ്ല, സിൻജീൻ , ഡോ.റെഡ്ഡീസ് എന്നി കമ്പനികളാണ് മരുന്ന് വിതരണം ചെയ്യുകയെന്ന് മന്ത്രി ഡി.വി.സദാനന്ദ ഗൗഡ അറിയിച്ചു.
18 കഴിഞ്ഞവർക്ക് വാക്സിൻ ഇന്നു മുതൽ, മുൻഗണന തേടിയത് 1.91 ലക്ഷം പേർ
രണ്ടു ഡോസും ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രം
തിരുവനന്തപുരം : 18 - 44 വയസുകാരിലെ മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്സിനേഷൻ ഇന്ന് ആരംഭിക്കും.
ഇതുവരെ 1.90ലക്ഷത്തിലേറെ പേരാണ് മുൻഗണനയ്ക്കായി രജിസ്റ്റർ ചെയ്തത്.
മറ്റ് ഗുരുതര രോഗങ്ങളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് മുൻഗണന. രജിസ്റ്റർ ചെയ്ത 1,90,745 പേരിൽ 40,000ത്തോളം പേരാണ് രേഖകൾ സമർപ്പിച്ചത്. ഇതിൽ 5000ത്തോളം പേർക്ക് മാത്രമാണ് അനുമതി ലഭിച്ചത്. അതേസമയം ഈ വിഭാഗത്തിന് ഒന്നും രണ്ടും ഡോസ് റജിസ്ട്രേഷൻ ഓൺലൈനിലൂടെ മാത്രമെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മാർഗരേഖ പുറത്തിറക്കി. ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിൽസ തേടുന്നവർ, പക്ഷാഘാതമുണ്ടായവർ, വൃക്ക, കരൾ രോഗികൾ, അവയവ മാറ്റം നടത്തിയവർ, ശ്വാസകോശ രോഗികൾ, അർബുദ ബാധിതർ, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ, എച്ച്. ഐ.വി ബാധിതർ തുടങ്ങി 20 രോഗാവസ്ഥകളുള്ളവർക്കാണ് ആദ്യം കുത്തിവയ്പ് നല്കുന്നത്.
മുൻഗണന ലഭിച്ചവരെ വാക്സിൻ ലഭ്യതയനുസരിച്ച് കുത്തിവയ്പ്പ് തീയതിയും സമയവും എസ്.എം.എസിലൂടെ അറിയിക്കും. കുത്തിവയ്പ്പിനെത്തുമ്പോൾ എസ്.എം.എസ്, തിരിച്ചറിയൽ രേഖ, രോഗബാധിതനാണെന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഇവർക്കായി കുത്തിവയ്പ് കേന്ദ്രങ്ങളിൽ പ്രത്യേക കൗണ്ടർ സജ്ജമാക്കും. രണ്ടാം ഡോസിനും ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്യണം. മുൻകൂട്ടി സമയവും കേന്ദ്രവും ലഭിക്കാത്തവർ കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ എത്തരുതെന്നും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |