42 പാലസ്തീനികൾ കൂടി കൊല്ലപ്പെട്ടു
ഉന്നത ഹമാസ് നേതാവിന്റെ വീട് തകർത്തു
ടെൽ അവീവ് : ഇന്നലെ ചേർന്ന് 57 ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി വെടിനിറുത്തൽ ആവശ്യപ്പെട്ടതിനിടെ, ഇസ്രയേൽ ഗാസയിൽ നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തിൽ 42 പാലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. അൻപതോളം പേർക്ക് പരിക്കേറ്റു. ഇതോടെ, പാലസ്തീനിൽ മരണം 188 ആയി. ഇതിൽ 55 കുട്ടികളും 33 സ്ത്രീകളും ഉൾപ്പെടുന്നു. ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിൽ ഇതുവരെ 2 കുട്ടികൾ ഉൾപ്പെടെ 10 പേർ മരിച്ചു
ഗാസയിലെ ഹമാസിന്റെ രാഷ്‌ട്രീയ വിഭാഗം മേധാവി യെഹ്യ സിൻവറിന്റെയും സഹോദരൻ മുഹമ്മദ് സിൻവറിന്റെയും വീടുകളും ഇസ്രയേൽ തകർത്തു. യഹ്യയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഹമാസിന്റെ മനുഷ്യ ശേഷി വിഭാഗം മേധാവിയാണ് മുഹമ്മദ് സിൻവർ. ഹമാസിന്റെ മുൻ കമാൻഡറായ യെഹ്യ സിൻവർ ഇരുപത് വർഷത്തോളം ഇസ്രയേൽ ജയിലിൽ ആയിരുന്നു. 2017ൽ മോചിതനായതോടെയാണ് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ മേധാവിയായത്.
ഇസ്രയേലിന് രൂക്ഷ വിമർശനം,
പാലസ്‌തീന് ഉറച്ച പിന്തുണ
സൗദി അറേബ്യ വിളിച്ച ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ ഉച്ചകോടിയിൽ തീരുമാനം ആയില്ലെങ്കിലും അടിയന്തരമായി വെടിനിറുത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സംഘർഷത്തിന്റെ ഉത്തരവാദി ഇസ്രായേൽ മാത്രമാണ്. ഇസ്രയേലിന്റെ സൈനിക നടപടിയെ ശക്തമായി അപലപിക്കുന്നെന്നും പാലസ്തീൻ ജനതയ്ക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും ഒ.ഐ.സി രാജ്യങ്ങൾ നിലപാട് സ്വീകരിച്ചു
22 രാഷ്‌ട്രങ്ങളുള്ള അരബ് ലീഗും 57 അംഗ ഒ. ഐ. സിയും സ്വതന്ത്ര പാലസ്തീൻ വേണമെന്ന പൊതുവായ നിലപാടിലാണ്. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച തുർക്കി, പാലസ്തീൻ പൗരന്മാരെ സംരക്ഷിക്കാൻ സൈനിക പിൻബലമുള്ള അന്താരാഷ്‌ട്ര സംവിധാനം വേണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. താൽപര്യമുള്ള രാജ്യങ്ങൾക്ക് സൈനികമായും സാമ്പത്തികമായും സഹായിക്കണമെന്നും ഇസ്രയേലിനെ ലോകകോടതി യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു.സൗദി അറേബ്യയും ഇസ്രയേലിനെ അപലപിച്ചു.
അതേസമയം, ഇവരിലെ പല രാഷ്‌ട്രങ്ങളും ഇസ്രയേലിനെ അംഗീകരിക്കുന്ന കരാറിൽ അടുത്ത കാലത്ത് ഒപ്പു വച്ചിട്ടുമുണ്ട്.
യൂറോപ്യൻ യൂണിയൻ യോഗം ചേരും
സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിതി ഗതികൾ ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നാളെ യോഗം ചേർന്ന് സംഘർഷം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യും.
റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസാണ്. ഞങ്ങൾ പ്രതിരോധിക്കുകയാണ് ചെയ്തത്. ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കേണ്ടത് ഞങ്ങളല്ല, ഞങ്ങളെ ആക്രമിക്കുന്നവരാണ്, ഗാസ ഓപ്പറേഷൻ ആവശ്യമുള്ളടുത്തോളം കാലം തുടരും, അതിൽ മാറ്റമില്ല ’
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
നെതന്യാഹുവിനെ വിളിച്ച് ബൈഡൻ
ഇസ്രയേലിന് പിന്തുണ ഉറപ്പു നൽകി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
ഇസ്രായേലിൽ ഹമാസിന്റെ ആക്രമണങ്ങളെ അപലപിക്കുന്നെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
അമേരിക്കയെ വിമർശിച്ച് ചൈന
ഇസ്രയേൽ - പാലസ്തീൻ വിഷയത്തിൽ എത്രയും പെട്ടെന്ന് യു.എൻ രക്ഷാസമിതി ഇടപെടണമെന്ന് ചൈന. ഇസ്രയേലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച യു. എസ് നിലപാട് ശരിയല്ലെന്ന് ചൈന കുറ്റപ്പെടുത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |