പാഴായത് കോടികൾ മുടക്കിയുള്ള നവീകരണം, ആറാട്ട് കടവും തകർന്നു
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ തിലകമായ ശംഖുംമുഖം ബീച്ച് കടലാക്രമണത്തിൽ പൂർണമായി തകർന്നു. ബീച്ചിനായി നിർമ്മിച്ച പടവുകളും നടവഴിയുമടക്കം തീരത്തോട് ചേർന്ന നിർമ്മാണങ്ങളെല്ലാം രാക്ഷസത്തിരമാലകൾ വിഴുങ്ങി.
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 5 കോടി മുടക്കി ആരംഭിച്ച നിർമ്മാണങ്ങളാണ് ഇതോടെ തകർന്നടിഞ്ഞത്.
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനായി വൃത്താകൃതിയിൽ കോൺക്രീറ്റ് ചെയ്ത് ആറാട്ട് കടവും തകർന്നു.
ബീച്ചിലേക്ക് ടൈൽ പാകിയ നടവഴിയും ലാൻഡ് സ്കേപ്പിംഗും ആധുനിക ലൈറ്റിംഗ് സംവിധാനങ്ങളുമെല്ലാം സ്ഥാപിക്കുന്ന പണി ഏകദേശം പൂർത്തിയായി വരികയായിരുന്നു. നേരത്തേ ബീച്ചിലേക്കിറങ്ങുന്ന കൽപ്പടവുകൾ കഴിഞ്ഞാൽ ഏകദേശം നൂറ് മീറ്ററോളം തീരമുണ്ടായിരുന്നു. ഇപ്പോൾ വടക്കു ഭാഗത്തെ പഴയ കൽമണ്ഡപത്തിന് സമീപം വരെ കടൽ കയറി.
ഇങ്ങനെ പോയാൽ കൽമണ്ഡപത്തിന് എത്ര ദിവസത്തെ ആയുസെന്ന് ആർക്കുമറിയില്ല.
ഓഖിയെത്തുടർന്നാണ് ആദ്യമായി ശംഖുംമുഖം തീരം തകർന്നത്. അന്ന് എയർപോർട്ട് റോഡിന്റെ ഒരുഭാഗവും ഒലിച്ചുപോയിരുന്നു. ബീച്ചിനായി നിർമ്മിച്ച കൽപ്പടവുകളും ഇരിപ്പിടങ്ങുളുമെല്ലാം അന്ന് കടലെടുത്തുപോയിരുന്നു. ഏറെവർഷങ്ങൾ അങ്ങനെതന്നെ കിടന്നു. അടുത്തിടെയാണ് ശംഖുംമുഖം തീരത്തിന്റെ സൗന്ദര്യവത്‌കരണവും റോഡിന്റെ പുനർനിർമ്മാണവും ആരംഭിച്ചത്. ഇതിനായി റോഡിന്റെ തകർന്ന ഭാഗത്ത് മണ്ണിട്ട് നിരത്തി കോൺക്രീറ്റ് ചെയ്യാനുള്ള പണി ആരംഭിച്ചിരുന്നു.
ആശങ്കയിൽ തീരവാസികൾ
ശംഖുംമുഖം കൊട്ടാരത്തിന് പിന്നിലായി തീരത്തോട് ചേർന്ന് താമസിക്കുന്നവരും ആശങ്കയിലാണ് .ശക്തമായ തിരയിൽ വീട് തകർന്നതിനെ തുടർന്ന് ഈ മേഖലയിലെ മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശംഖുംമുഖം തീരത്തോട് ചേർന്ന് കരയിൽ കയറ്റിയിട്ടിരുന്ന രണ്ടു മത്സ്യബന്ധന ബോട്ടുകളും തകർന്നു.
ശംഖുംമുഖം റോഡ് പുനർനിർമ്മിക്കണം: വി.എസ്.ശിവകുമാർ
തകർന്ന ശംഖുംമുഖം റോഡും വലിയതുറ പാലവും അടിയന്തരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ വി.എസ്.ശിവകുമാർ മുഖ്യമന്ത്രിക്ക് കത്തുനൽകി. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് കത്തുനൽകിയത്.2018 ൽ കടലാക്രമണത്തിൽ ഭാഗികമായി തകർന്ന ശംഖുംമുഖം റോഡ് ഇപ്പോൾ പൂർണമായി നശിച്ചു. ശംഖുംമുഖം റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കണം. കൊവിഡിനൊപ്പം കടലാക്രമണം കൂടിയായപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ സ്ഥിതി ദയനീയമാണെന്നും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |