തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും കാറ്റിലും പൊറുതിമുട്ടി തീരപ്രദേശം. കടൽ പ്രക്ഷുബ്ധമായി തുടരുമ്പോൾ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കിടപ്പാടവും ഉപജീവനമാർഗവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്രയം തേടിയിരിക്കുകയാണ്. ശക്തമായ തിരയടിയിലും കാറ്റിലും നിരവധി വീടുകൾ ഇന്നലെയും ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാതി നിലംപൊത്തിയ പല വീടുകളും പൂർണമായി തകർന്നിട്ടുണ്ട്. ശക്തമായ കാറ്റിൽ മരം വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പലയിടത്തും റോഡ് തകർന്നതിനാൽ ഗതാഗതം തടസപ്പെട്ടു. മഴ ശമിക്കാതാതോടെ നൂറുകണക്കിന് കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്.
ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ശക്തമായ കാറ്റ് തുടർന്നു. കടലും ശാന്തമായിരുന്നില്ല. ശക്തമായ തിരയടി രാത്രി വൈകിയും തുടരുകയാണ്. വെട്ടുകാട് പള്ളിയുടെ പിൻഭാഗം വരെ വെള്ളം കയറി. വലിയതുറ, പൂന്തുറ ഭാഗത്ത് കടലാക്രമണം രൂക്ഷമാണ്. വലിയതോപ്പ് ഭാഗത്ത് നാല് വീടുകൾ പൂർണമായി തകർന്നു. ഷാലറ്റ് വിമൽ, റീന ജോണി, ഫിലോമിന, മാഗ്ലിൻ ജറോം എന്നിവരുടെ വീടുകളാണ് തകർന്നത്.എട്ട് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ജൂസാ റോഡിൽ നിരവധി വീടുകളിൽ വെള്ളം കയറി. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകൾ നിലംപൊത്തിയതിനാൽ വൈദ്യുതി തടസപ്പെട്ടു. നിരവധി പോസ്റ്റുകൾ അപകടാവസ്ഥിയിലാണ്. വലിയതുറ സെന്റ്. റോച്ചസ് സ്കൂളിലെ ക്യാമ്പിൽ 120ഓളം പേരാണ് താമസിക്കുന്നത്.
പൂന്തുറ മടുവം ഭാഗത്ത് ആറ് വീടുകൾ കൂടി ഭാഗികമായി തകർന്നു. കൂടുതൽ വീടുകൾ അപകടാവസ്ഥയിലാണെന്നും ഇവ ഏത് നിമിഷവും തകരാമെന്നും കൗൺസിലർ മേരി ജിപ്സി പറഞ്ഞു. ബീമാപള്ളി ഈസ്റ്റ് വാർഡിൽ രണ്ട് വീടുകൾ കൂടി തകർന്നു. നിരവധി വീടുകളുടെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി.
വെട്ടുകാട്, ചെറുവെട്ടുകാട്, കണ്ണാന്തുറ മേഖലകളിലെ കടൽക്ഷോഭ മേഖലകൾ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. പത്തോളം വീടുകളാണ് ഈ മേഖലയിൽ കടലാക്രമണത്തിൽ തകർന്നത്. തുമ്പ പള്ളിത്തുറ മേഖലകളിലും നിരവധി വീടുകൾ തകർച്ചയുടെ വക്കിലാണ്.
തലവേദനയായി മാലിന്യം
പലപ്പോഴായി കടലിലെത്തിയ മാലിന്യങ്ങളിൽ വലിയൊരു പങ്കും കഴിഞ്ഞ ദിവസങ്ങളിൽ കടൽ തീരത്തെത്തിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളുടെ വലിയ ശേഖരമാണ് തീരങ്ങളിൽ അടിഞ്ഞിരിക്കുന്നത്. മാലിന്യം തീരത്തും വീടുകളുടെ മുറ്റത്തും കെട്ടിക്കിടക്കുകയാണ് ഇവ നീക്കം ചെയ്യുക വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വലിയ അളവിലുള്ള ഈ മാലിന്യ ശേഖരം എവിടെ നിക്ഷേപിക്കാനാകുമെന്ന് കണ്ടെത്തിയിട്ടില്ല. സ്ഥലം കണ്ടെത്തിയാൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ നീക്കം ചെയ്യാമെന്ന് അധികൃതർ അറിയിച്ചിട്ടുമുണ്ട്. മാലിന്യം യഥാസമയം നീക്കം ചെയ്യാതിരുന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്നും തിരയിൽ ഇവ തിരിച്ച് കടലിലേക്ക് തന്നെ പോകാൻ ഇടയാക്കുമെന്നും പ്രദേശവാസികൾ പറയുന്നു.
ഇനി എന്തെന്ന് അറിയാതെ...
തത്കാലം ക്യാമ്പുകളിലേക്ക് താമസം മാറ്റി. കടൽ ശാന്തമായി കഴിയുമ്പോൾ എങ്ങോട്ട് പോകും, ഈ സംശയമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്കെല്ലാമുള്ളത്. തകർന്ന വീടുകളിൽ താമസിക്കാനാവില്ല. ബന്ധുവീടുകളിൽ അധികകാലം തങ്ങാനുമാവില്ല. ക്യാമ്പുകളിൽ പ്രായമായവരും കുട്ടികളും രോഗികളും ഗർഭിണികളുമെല്ലാമുണ്ട്. ഇവർക്ക് താമസിക്കാൻ ബദൽ സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് പൂന്തുറ കൗൺസിലർ മേരി ജിപ്സി പറഞ്ഞു.
പ്രതീക്ഷിക്കാതെ കൂടുതൽ പേർ ക്യാമ്പിലെത്തുമ്പോൾ പെട്ടന്ന് ഭക്ഷണം ക്രമീകരിക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജില്ലാ ഭാരണകൂടത്തിന്റെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ ഭക്ഷ്യസാധനം എത്തിക്കുന്നുണ്ട്. സന്നദ്ധ സംഘടനകളും സഹായവുമായെത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |