തിരുവനന്തപുരം: ജില്ലയിൽ നാലുദിവസമായി തുടരുന്ന മഴയ്ക്ക് താത്കാലിക ശമനം. അറബിക്കടലിൽ രൂപപ്പെട്ട ചിഴലിക്കാറ്റ് കേരളതീരം വിട്ടതിനാലാണ് മഴയ്ക്ക് താത്കാലിക ശമനമായത്. മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുന്നുണ്ട്. തീരദേശമേഖലകളിൽ കടൽക്ഷോഭവും തുടരുകയാണ്. മഴയുടെയും കടൽക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലയിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. 308 കുടുംബങ്ങളിലായി 1,197 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. മഴ ശമിച്ചെങ്കിലും വെള്ളം ഇപ്പോഴും പലയിടങ്ങളിൽ നിന്നും ഇറങ്ങിയിട്ടില്ല. താഴ്ന്ന പ്രദേശങ്ങളായ വർക്കല, ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും വീടുകളിൽ കയറിയ വെള്ളം പൂർണമായും തിരിച്ചിറങ്ങിയിട്ടില്ല. കഴിഞ്ഞ നാലുദിവസമായി തുടരുന്ന കാറ്റിലും മഴയിലും കടൽക്ഷോഭത്തിലും ജില്ലയിൽ 23 വീടുകൾ പൂർണമായും 398 വീടുകൾ ഭാഗീകമായും തകർന്നു. ഇന്നലെ മലയോര മേഖലയിൽ വീശയടിച്ച കാറ്റിൽ 5 വീടുകൾ പൂർണമായും 60ഓളം വീടുകൾ ഭാഗീകമായും തകർന്നു. കുടാതെ ജില്ലയിൽ പലസ്ഥലങ്ങളിലായി മരം വീണ് 16 വീടുകൾക്കും കേടുപാടുണ്ടായി. നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല താലൂക്കുകളിൽ കൃഷിനാശവും സംഭവിച്ചിട്ടണ്ട്. വാഴ കൃഷിയും നെൽക്കൃഷിയുമാണ് ഈ ഭാഗങ്ങളിൽ കൂടുതലും നശിച്ചത്. കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കാനുള്ള 326 കെട്ടിടങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം താലൂക്കിൽ മൂന്ന് വീടുകൾ പൂർണമായും 60 വീടുകൾ ഭാഗീകമായും തകർന്നു. കാട്ടാക്കടയിൽ രണ്ടു വീടുകൾ പൂർണമായും എട്ടു വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്. ചിറയിൻകീഴ് താലൂക്കിൽ 12 വീടുകളാണ് പൂർണമായി തകർന്നത്. ഇവിടെ 212 വീടുകൾക്ക് നാശനഷ്ടമുണ്ടായി. നെയ്യാറ്റിൻകര താലൂക്കിൽ രണ്ടു വീടുകൾ പൂർണമായും 38 വീടുകൾ ഭാഗീകമായും തകർന്നു. വർക്കല താലൂക്കിൽ നാലു വീടുകൾ പൂർണമായും 80 വീടുകൾ ഭാഗീകമായും തകർന്നു. തിരുവനന്തപുരം താലൂക്കിൽ 12 ദുരിതാശ്വാസ ക്യാംമ്പുകളിലായി 186 കുടുംബങ്ങളിൽ നിന്ന് 771 പേരുണ്ട്. നെയ്യാറ്റിൻകര താലൂക്കിൽ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 91 കുടുംബങ്ങളിൽ നിന്ന് 242 പേരുണ്ട്. ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഇവിടെ 25 കുടുംബങ്ങളിൽ നിന്ന് 66 പേരുണ്ട്. തിരുവനന്തപുരം നഗരപരിധിയിൽ ഇന്നലെ 20ഓളം സ്ഥലങ്ങളിൽ മരം കടപുഴകിയും മരച്ചില്ലകൾ വീണും വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതിയും മുടങ്ങി. പലയിടങ്ങളിലും വൈദ്യുതി ഉച്ചകഴിഞ്ഞാണ് പുനഃസ്ഥാപിച്ചത്. പേരൂർക്കട, നേമം, വഞ്ചിയൂർ, ചെമ്പകശ്ശേരി, ഫോർട്ട്, വട്ടിയൂർക്കാവ്, മരുതംകുഴി, ശാസ്തമംഗലം എന്നിവിടങ്ങിലാണ് മരം വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടത്. അടുത്ത രണ്ട് ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട മഴയാണ് ലഭിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര, തീരദേശ മേഖലകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ടൗക് തേ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും നാളെയും കേരള തീരത്ത് വലിയ തിരമാലകൾ രൂപപ്പെടാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |